ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ആക്രമണം നടത്തുവാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് രണ്ട് ഭീകരര്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഇന്റലിജന്‍സ് ഏജന്‍സികളും ദല്‍ഹി പോലീസിലെ പ്രത്യേക വിഭാഗവും ഭീകരരെ കണ്ടെത്തുവാനുള്ള ശക്തമായ നിരീക്ഷണത്തിലാണ്.
അഫ്ഗാന് വിനോദ സഞ്ചാരികളും അഭയാര്‍ത്ഥികളും സാധാരണയായി തങ്ങാറുള്ള തെക്കന്‍ ദല്‍ഹിയിലെ ലാജ്പത്, ഭോഗാള്, കിര്‍ക്കി എക്സ്റ്റന്‍ഷന്‍ മേഖലകളില്‍ ശക്തമായ നിരീക്ഷണമാണ് നടത്തുന്നത്. വ്യാജ അഫ്ഗാന് പാസ്പോര്‍ട്ട് ഉപയോഗിച്ച് ജെയ്ഷേ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലെത്തി റിപ്പബ്ലിക് ദിനത്തില്‍ ആക്രമണം നടത്തിയേക്കുമെന്ന ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ചേര്‍ന്ന വിവിധ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരുടെ യോഗത്തിലാണ് സുരക്ഷ ശക്തമാക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും തീരുമാനമായത്.
രാജ്പഥിലും ന്യൂദല്‍ഹിയിലും റോബസ്റ്റ് അക്സസ് കണ്ട്രോള് മെക്കാനിസത്തിലൂടെ 25 സോണുകളായി തിരിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഓരോ സോണിലും ഒരോ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കീഴിലായിരിക്കും നിരീക്ഷണം.
വിശിഷ്ടാതിഥികള്‍ ഇരിക്കുന്ന രാജ്പഥിലെ മേഖലകളില്‍ എന്എസ്ജിയും എസ്പിജിയും സുരക്ഷ ഒരുക്കും. ഏഴ് തലങ്ങളിലുള്ള സുരക്ഷയാണ് ദല്‍ഹി പോലീസ് ഒരുക്കുന്നത്. 150 കമ്പനികളിലായി 15000 കേന്ദ്രസേനയാണ് ഇവിടെ സുരക്ഷയ്ക്കായി നില്‍ക്കുന്നത്. രാജ്പഥിന് മുകളിലൂടെയുള്ള വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്.
വായുസേനയുടെ പരിശീലനം ലഭിച്ച പോലീസ് സംഘം വ്യോമ പ്രതിരോധ ആയുധങ്ങളുമായി സുരക്ഷ ഒരുക്കും. ദല്‍ഹി പോലീസ്, കേന്ദ്ര പോലീസ് സേന, എസ്പിജി, എന്‍എസ്ജി അടക്കം 50,000 പേരാണ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: