ചിറ്റൂര്‍: പറമ്പിക്കുളം-ആളിയാര്‍ പ്രകാരം കേരളത്തിലേക്ക് അര്‍ഹതപ്പെട്ട ജലം നല്‍കാത്ത തമിഴ്നാട് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മീനാക്ഷിപുരം വിവിധ പാടശേഖര സമിതികളുടെ ആഭിമുഖ്യത്തില്‍ തമിഴനാട്ടില്‍നിന്നും അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴി എത്തുന്ന ചരക്കുലോറികള്‍ കര്‍ഷകസംഘടനകളും നാട്ടുകാരും തടഞ്ഞു.
ഇന്നലെ രാവിലെ ഏഴുമുതല്‍ വേലന്താവളം, ഗോപാലപുരം,നടുപ്പുണി, മീനാക്ഷിപുരം ചെക്ക്പോസ്റ്റുകളിലാണ് ചരക്കുലോറികള്‍ തടഞ്ഞത്.
ആളിയാറില്‍നിന്നും കുടിവെള്ള ആവശ്യത്തിനായി ചിറ്റൂര്‍ പുഴയിലേക്ക് വെള്ളംവിടാന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ സൂചനാസമരം നടത്തിയത്.
നൂറിലധികം വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായി സമരമുഖത്ത് അണിനിരന്നിരുന്നു. ആളിയാറില്‍നിന്നും വെള്ളം ഇറക്കാതെ സമരം നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചതോടെ ജില്ലാ ഭരണാധികാരികള്‍ സ്ഥലത്തെത്തി.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആദ്യമായാണ് താലൂക്കില്‍ കൊടും വരള്‍ച്ചയും കുടിവെള്ളക്ഷമാവും നേരിടുന്നത്. ഇതിനെ അതിജീവിക്കാന്‍ പ്രദേശത്തെ കുളങ്ങള്‍, കൊക്കര്‍ണികള്‍, മറ്റു ജലസംഭരണികള്‍ എന്നിവ നിറയാന്‍ ആളിയാര്‍ വെള്ളം വിട്ടുനല്‍കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.
പാലക്കാട് സബ് കളക്ടര്‍ അശ്വിന് പര്‍വീണ്‍,എഎസ്പി പൂങ്കുഴലി എന്നിവര്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തി. കുടിവെള്ളക്ഷാമത്തിന്റെ ദുരിതവും ആഴവും മേലധികാരികളെ അറിയിച്ചതായി അവര്‍ വിശദീകരിച്ചു. സമരസമിതി ഭാരവാഹികള്‍ ഇടപെട്ട് ഒരുദിവസത്തേക്ക് സമരം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ഉച്ചയോടെ ജനം പിരിഞ്ഞത്.
ആളിയാര്ജലം അനുവദിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ വഴിതടയല്‍ ഉള്‍പ്പടെ ശക്തമായ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സമരക്കാര്മുന്നറിയിപ്പ് നല്കി.
ആളിയാറില്‍ നിന്ന് അമ്പ്രാംപാളയംവഴി മണക്കടവ് വിയര്വരെയുള്ള 35 കിലോമീറ്റര്‍ ദൂരത്തില്‍ തമിഴ്നാട്ടിലുള്ള കര്‍ഷകര്‍ ഇരുനൂറോളം പമ്പുസെറ്റുകള്വച്ച് തെങ്ങിന്‍തോപ്പുകളിലേക്ക് ജലം മോഷ്ടിക്കുന്നതായും ആരോപിച്ചു.
ചരക്കുലോറികള്‍ തടഞ്ഞതോടെ തമിഴ്നാട്ടിലെ ലോറിയുടമകള്‍ ഇന്നലെ രാവിലെ യോഗം ചേര്‍ന്നതായും സൂചനയുണ്ട്.
കുടിവെള്ളമില്ലാതെ ദുരിതത്തിലായ ചിറ്റൂരിലെ ജനങ്ങളുടെ വികാരം ജനതാദള്‍(എസ്) ഉള്‍ക്കൊള്ളുന്നുവെങ്കില്‍ എംഎല്‍എയുടെ വീടിന് മുന്നിലാണ് ഉപരോധസമരം നടത്തേണ്ടതെന്ന് ഒബിസി മോര്‍ച്ച ജില്ലാപ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന് പറഞ്ഞു. ഇരുസംസ്ഥാനത്തുമുള്ള സാധാരണ ജനങ്ങളെ തമ്മിലടിപ്പിച്ച് തനിക്കെതിരെയുള്ള ജനവികാരത്തെ ശ്രദ്ധതിരിച്ചുവിടാനാണ് എംഎല്‍എ ശ്രമിക്കുന്നത്.
പിഎപികരാര്‍ പുതുക്കുന്നതിലും,കരാര്‍വ്യവസ്ഥയില്‍ പറയുന്ന ജലം വാങ്ങിയെടുക്കുന്നതിലും മാറിമാറി സംസ്ഥാനംഭരിച്ച ഇരുമുന്നണികളും കാണിച്ച വീഴ്ചയാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം.
ബിജെപി ചിറ്റൂര്‍ മണ്ഡലം ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം വൈ.പ്രസി. കെ.ശ്രീകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. എ.കെ.മോഹന്‍ദാസ്, വി.രമേഷ്,ആര്.ജഗദീഷ്,ടി.വി.ശിവകുമാര്‍,ആര്.ശെന്തില്‍കുമാര്‍, എം.സുന്ദരം,കെ.ആര്.ദാമോധരന്,എസ്.ജ്ഞാനകുമാര്‍ ബാബുഗോപാലപുരം സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: