തൃശൂര്‍: 2016-17 സാമ്പത്തിക വര്‍ഷത്തിലെ വികേന്ദ്രീകൃതാസൂത്രണ പദ്ധതി വിനിയോഗത്തില്‍ അധിക വിഹിതം കൂടിയത്തെിയതോടെ കോര്പ്പറേഷന് ഫണ്ട് ഇഷ്ടം പോലെ.
സാമ്പത്തീകവര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കേ എങ്ങനെ ഫണ്ട് ചിലവഴിക്കുമെന്ന ആശങ്കയിലാണ് ഭരണസമിതി. നേരത്തെ ഡി.പി.സി അനുവദിച്ച ആറ് കോടിക്ക് പുറമെയാണ്, സര്‍ക്കാര്‍ അധിക വിഹിതമായി 11.52 കോടി കൂടി അനുവദിച്ചത്. അനുവദിക്കുക മാത്രമല്ല, കോര്പ്പറേഷന് അക്കൗണ്ടിലേക്ക് ഇക്കഴിഞ്ഞ ദിവസം ഫണ്ട് എത്തുകയും ചെയ്തു. നേരത്തെ തയ്യാറാക്കിയ പദ്ധതികളില്‍ തന്നെ പലതിനും ടെണ്ടര്‍ നടപടികള്‍ പോലും പൂര്ത്തീകരിക്കാനായിട്ടില്ലെന്നിരിക്കെയാണ് അധികവിഹിതവും ലഭിക്കുന്നത്. സാമ്പത്തീക വര്‍ഷവും, പഞ്ചവല്‍സര പദ്ധതി കാലാവധിയും പൂര്‍ത്തിയാകുന്നതിനാല്‍ പദ്ധതി നിര്‍വഹണവും, ധനവിനിയോഗവും സംബന്ധിച്ച ആശങ്ക വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം പങ്കുവെക്കുകയും ചെയ്തു.
വനിതാഭവന നിര്‍മ്മാണം65.58 ലക്ഷം, മാലിന്യം,ശുചിത്വം1.15 കോടി (സ്ഥലം വാങ്ങാന്‍ വിനിയോഗിക്കും), ഉല്‍പ്പാദനമേഖല 49 ലക്ഷം, വയോധിക സാന്ത്വന പരിപാലനം 25.5 ലക്ഷം, ജനറല്‍ ആശുപത്രി വികസനം ഒരു കോടി, വഴിവിളക്ക്, എല്‍.ഇ.ഡി ബള്‍ബ് സ്ഥാപിക്കല്‍ 37 ലക്ഷം, കിഴക്കേ കോട്ട ഷോപ്പിങ് കോംപ്ലക്സ് 29 ലക്ഷം, പശ്ചാത്തലമേഖല വികസനം (ഡിവിഷനുകളിലേക്ക്13 ലക്ഷം വീതം) 7.15 കോടി, അംഗന്‍വാടി നിര്‍മ്മാണം 10 ലക്ഷം, കുടിവെള്ള പദ്ധതിഏഴ് ലക്ഷം എന്നിങ്ങനെയാണ് സര്‍ക്കാരിന്റെ അധിക വിഹിതമായി അനുവദിച്ച തുകയെ വകയിരുത്തിയിരിക്കുന്നത്. നേരത്തെ ഡി.പി.സി അനുവദിച്ച പദ്ധതികളില്‍ 185 പ്രോജക്ടുകളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും, 57 എണ്ണത്തില്‍ ടെണ്ടറിനുള്ള ആളുണ്ടായില്ലെന്നും കൗണ്‍സിലില്‍ സെക്രട്ടറി വിശദീകരിച്ചു. ഡി.പി.സിക്ക് പദ്ധതികള്‍ സമര്‍പ്പിക്കുന്നതില്‍ താനടക്കമുള്ളവര്‍ക്ക് വീഴ്ച വന്നുവെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി കൗണ്‍സിലിനെ അറിയിച്ചു. രണ്ട് മാസം കൊണ്ട് നടപ്പാക്കാനാവാത്ത പദ്ധതികളാണ് അധിക വിഹിതമായി ലഭിച്ച തുകയിലും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിച്ചു. മേയര്‍ അജിത ജയരാജന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: