കോഴിക്കോട്: ഇടത് ഏകോപനസമിതി സംസ്ഥാനസെക്രട്ടറി ടി.പി.ചന്ദ്രശേഖരനെ കൊലചെയ്ത സംഭവത്തിലെ മുഖ്യപ്രതികളായ രണ്ടുപേര്‍ കേരളം വിട്ടതായി സൂചന. കര്‍ണ്ണാടക സംസ്ഥാനത്തിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിനിടെ അന്വേഷണ സംഘം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കൂടിചേര്‍ത്ത് വിപുലീകരിച്ചു. എഐജി അനൂപ് കുരുവിള ജോണിനെ പുതുതായി അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി.
ഇന്നലെ അന്വേഷണസംഘത്തിലെ പ്രധാനഉദ്യോഗസ്ഥര്‍ എഡിജിപി വിന്‍സന്റ് എം. പോളിന്റെ സാന്നിദ്ധ്യത്തില്‍ വടകര റസ്തൗസില്‍ അന്വേഷണ പുരോഗതി വിലയിരുത്തി.
കര്‍ണ്ണാടകയിലേക്ക് കടന്ന മുഖ്യപ്രതികളെ പിടികൂടിയാലേ സിപിഎം നേതൃതലത്തില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ചുള്ള തെളിവുകള്‍ ലഭിക്കുകയുള്ളൂവെന്നാണ് പോലീസ് കരുതുന്നത്. ബാക്കിയുള്ളവര്‍ കൃത്യം നടത്തുന്നതിന് മാത്രമായി ബന്ധപ്പെട്ടവരാണെന്നുമാണ് അനുമാനിക്കപ്പെടുന്നത്.
ഇതിനിടെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് പേര് പോലീസ് കസ്റ്റഡിയിലായതായി അറിയുന്നു. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. എ.ഡി.ജി.പി. വിന്‍സന്റ് എം. പോള്‍, എഐജി അനൂപ് കുരുവിള ജോണ്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. അന്വേഷണത്തെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് എഡിജിപി അറിയിച്ചു.
അന്വേഷണപുരോഗതി വിലയിരുത്താനായി ഉന്നതതല യോഗം ഇന്നലെ നടന്നു. എഡിജിപി വിന്‍സന്റ് എം.പോള്‍, വടകര റൂറല്‍ എസ്.പി. ടി.കെ. രാജ്മോഹന്‍, എഐജി അനൂപ് കുരുവിള ജോണ്‍, തലശ്ശേരി ഡിവൈഎസ്പി കെ.പി. ഷൗക്കത്തലി, കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.വി.സന്തോഷ്, വടകര ഡിവൈഎസ്പി ജോസി ചെറിയാന്, കുറ്റ്യാടി സിഐ ബെന്നി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വടകര താലൂക്ക് പരിധിയിലും ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലും ജില്ലാകലക്ടര്‍ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒഞ്ചിയത്ത് നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി. തുടര്‍ന്ന് സിപിഎം ഏരിയാകമ്മിറ്റി യോഗവും നടന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രകോപനരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഇന്നലെ പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: