ഹരിപ്പാട്: അന്തരിച്ച മണ്ണാറശാല വാസുദേവന്‍ നമ്പൂതിരിയോടൊപ്പം അടിയന്തരാവസ്ഥയുടെ നാളുകളില്‍ ജയിലില്‍ കഴിഞ്ഞ അമ്പലപ്പുഴ തയ്യില്‍ ബാബു എന്നു വിളിക്കുന്ന വേലായുധന് തിരുമേനിയുടെ സമരവീര്യം ഇന്നും മങ്ങാത്ത ഓര്‍മ്മയാണ്.
വാസുദേവന്‍ നമ്പൂതിരിയെ ഹരിപ്പാട്ടു നിന്നും പോലീസ് പിടിച്ചുകൊണ്ടുപോയി മൂന്നു നാള് കഴിഞ്ഞാണ് വേലായുധനെ പിടിക്കുന്നത്. വേലായുധന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോള്‍ അവിടെ നമ്പൂതിരി ഉണ്ടായിരുന്നു. നമ്പൂതിരിയുടെ അതേ സെല്ലില്‍ തന്നെയാണ് വേലായുധനെയും ഇട്ടിരുന്നത്.
പത്ത്മാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇരുവരും ഉണ്ടായിരുന്നു. എന്നാല്‍ തിരുമേനിയുടെ അപേക്ഷ പരിഗണിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. എന്നാല്‍ വേലായുധന് പിന്നീട് ഏറെനാള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തന്നെ കഴിഞ്ഞു. 18 മാസങ്ങള്‍ക്കുശേഷം തിരുമേനി ജയില്‍ മോചിതനായി. എന്നാല്‍ വേലായുധനും മറ്റ് ഏഴു പേര്‍ക്കും പിന്നീട് ഏറെ നാള് ജയിലില്‍ കഴിയേണ്ടി വന്നു.
സംസ്ഥാനത്ത് പുതിയ മന്ത്രിസഭ ചുമതലയേറ്റ ശേഷമാണ് അവര്‍ മോചിതരായത്. ജയിലില്‍ നമ്പൂതിരിയുമായി തുടങ്ങിയ സൗഹൃദം ഇന്നും വേലായുധന് കാത്തുസൂക്ഷിച്ചിരുന്നു. പലപ്പോഴും മണ്ണാറശാല ഇല്ലത്തെത്തി ദീര്‍ഘനേരം സംസാരിച്ചിരിക്കുക പതിവായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് ഇല്ലത്തെത്തി തിരുമേനിയെ കണ്ടിരുന്നു. അപ്പോഴും പഴയ ഓര്‍മ്മകള്‍ അയവിറക്കി ഏറെ നേരം അവര്‍ സംസാരിച്ചതായും വേലായുധന് ഓര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: