കണ്ണൂര്‍: പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനമൊട്ടാകെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് തുടക്കമായി. കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. എല്ലാ വിദ്യാലയങ്ങളും ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ തുടക്കം കുറിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും അദ്ധ്യാപക രക്ഷാകര്‍തൃ സമിതിയും പൂര്‍വ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഒത്തുചേര്‍ന്ന് സ്കൂള്‍ പരിസരത്ത് നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പരിസര ശുചീകരണം നടത്തി. തുടര്‍ന്ന് മുഴുവനാളുകളും ഒത്തുചേര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്തു. മുന്‍സിപ്പല്‍ ഹൈസ്കൂളിന് മുന്നില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേയര്‍ ഇ.പി ലത, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, കൗണ്‍സിലര്‍മാരായ ലിഷ ദീപക്, ടി.ഒ മോഹനന്, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, സാക്ഷരതമിഷന്‍ പ്രവര്‍ത്തകര്‍, ശുചിത്വമിഷന് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്കൂളുകളെ ഹൈടെക് ആക്കുക, വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി മാലിന്യമുക്തമാക്കുക, മദ്യം-മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങളില്‍ നിന്ന് വിദ്യാലയങ്ങളെ വിമുക്തമാക്കുക തുടങ്ങിയവയാണ് നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം. യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും രാവിലെ അസംബ്ലി വിളിച്ചു ചേര്‍ത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും ഗ്രീന്‍ പ്രോട്ടോക്കോള്‍ വിശദീകരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: