വിഴിഞ്ഞം: വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ നവവരനും വധുവും കാലെടുത്ത് വച്ചു കതിര്മണ്ഡപത്തിലേക്കല്ല, കടലിലേക്ക്. തുടര്‍ന്ന് ആഴക്കടലില്‍ തീര്‍ത്ത വിവാഹ മണ്ഡപത്തിലേക്ക് ഊളിയിട്ടു. കടലിനടിയിലെ പവിഴക്കൊട്ടാരത്തില്‍ മുത്തുച്ചിപ്പി നിറഞ്ഞ മണ്ഡപത്തില്‍ വരനും വധുവിനൊപ്പം സ്കൂബാ ഡൈവിംഗ് ടീം മാത്രം.
രാജ്യത്തെ ആദ്യ ആഴക്കടല്‍ വിവാഹത്തിനാണ് കോവളത്തെ ഗ്രോവ് ബീച്ച് സാക്ഷ്യം വഹിച്ചത്. കടലിനടിയില്‍ തയ്യാറാക്കിയ മണ്ഡപത്തിലാണ് സ്ലോവേനിയക്കാരി യൂണിക്ക പോഗ്രാനിനും മഹാരാഷ്ട്രാ സ്വദേശി നിഖില്‍ പവാറും തമ്മില്‍ മോതിരവും മാലകളും പരസ്പരം കൈമാറി ദമ്പതികളായത്.
കോവളത്തെ ബോണ്ട് സഫാരി സ്കൂബാ ഡൈവിങ്ങ് പ്രൊജക്ട് ആണ് പദ്ധതിയുടെ സംരംഭകര്‍. വിവാഹദിനത്തിന്റെ പ്രത്യേകത ജീവിതകാലം മുഴുവന്‍ ഓര്‍മയില്‍ കാത്തുസൂക്ഷിക്കണമെന്ന ആഗ്രഹമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന് ദമ്പതികള്‍ പറഞ്ഞു. സ്കൂബാ ഡൈവിങ് പരിശീലകരുടെ സഹായത്തോടെയായിരുന്നു കടലിലെ കല്യാണം. നേരത്തെ സ്കൂബാ ഡൈവിങ് പരിശീലനം നേടിയിട്ടുള്ളവരാണ് വരനും വധുവും.
വ്യത്യസ്തമായ കല്യാണത്തിന് കരയില്‍ നിന്നെങ്കിലും സാക്ഷിയാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു തീരത്ത് കൂടിയ വിദേശികളും സ്വദേശികളും. വിദേശരാജ്യങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ നടന്നിട്ടുണ്ടങ്കിലും ഇന്ത്യയിലിത് ആദ്യമാണെന്നാണ് സംഘാടകനായ ജാക്സണ് പീറ്റര്‍ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: