തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കവെ കണ്ണൂരില്‍ ഒരു നിരപരാധിയെ വെട്ടിക്കൊന്ന് ‘കൊല ഉത്സവം’ നടത്തിയ പാര്‍ട്ടിയാണ് സിപിഎം. വാതില്‍ ചവിട്ടിപ്പൊളിച്ച് വീട്ടിനകത്തിട്ട് ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ കൊന്നതിനെതിരെ മാര്‍ക്സിസ്റ്റുകാരല്ലാത്ത മനുഷ്യസ്നേഹികളെല്ലാം ദുഃഖിതരാണ്. ഒരുകാരണവുമില്ലാതെ അരും കൊല നടത്തിയതില്‍ അമര്‍ഷത്തിലുമാണ്. ഇടതുമുന്നണിയിലെ ഘടക കക്ഷികള്‍ പോലും ആ കൊലപാതകം ചെയ്യരുതായിരുന്നു എന്ന് പരസ്യമായി പറഞ്ഞിട്ടുമുണ്ട്.
സന്തോഷിന്റെ കൊലപാതകം സംഭവിച്ച ഉടന്‍ ബിജെപി പ്രവര്‍ത്തകനെ കൊന്നത് ആര്‍എസ്എസുകാരാണെന്ന് ആദ്യം പറഞ്ഞ സിപിഎമ്മിന്റെ ജയരാജന്മാര് പിന്നീട് പ്രസ്താവിച്ചത് അതൊരു സ്വത്തുതര്‍ക്കത്തിന്റെ ഭാഗമാണെന്നാണ്. എന്നുവച്ചാല്‍ കൊലപാതകം സംബന്ധിച്ചുള്ള പ്രസ്താവനകള്‍ക്ക് പോലും ഏകോപനമില്ലെന്നാണ്.
സിപിഎം നേതാക്കള്‍ കൊലപാതകം സംബന്ധിച്ച് മാറ്റിമാറ്റിപറയവെ പിണറായി വിജയന്റെ പോലീസ് പിടികൂടിയത് സിപിഎമ്മുകാരെയുമാണ്. ബിജെപിക്കാരനെ ആര്‍എസ്എസുകാര്‍ കൊന്നു എന്ന് ആവര്‍ത്തിച്ചപ്പോള്‍ പോലീസ് അത് നന്നായി പൊളിച്ചുകൊടുത്തു. ഇതുമൂലം പൊതു സമൂഹത്തിലും പാര്‍ട്ടിക്കകത്തുപോലും ഉടലെടുത്ത അമര്‍ഷത്തില്‍ നിന്നും തടിയൂരാനുള്ള അടവ് മാത്രമാണ് കോടിയേരിയുടെ പൊതുയോഗസ്ഥലത്ത് ആര്‍എസ്എസ് ബോംബിട്ടു എന്ന പെരുംനുണ.
പിണറായി വിജയന് ജയിച്ച ധര്‍മ്മടം മണ്ഡലത്തിലെ അണ്ടലൂരിലാണ് സന്തോഷ് കൊല്ലപ്പെട്ടത്. ഒരു തരത്തില്‍ പറഞ്ഞാല്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിലൊന്ന്. അഞ്ഞൂറോളം പാര്‍ട്ടി ഗ്രാമങ്ങളാണ് സിപിഎമ്മിനുണ്ടായിരുന്നത്. അതിപ്പോള്‍ മുന്നൂറ്റമ്പതിനോളം മാത്രം. പാര്‍ട്ടിഗ്രാമങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. ആര്‍എസ്എസ് വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിലെ അസഹ്യതയാണ് സന്തോഷിന്റെ കൊലയിലൂടെ പ്രകടിപ്പിച്ചത്. മുന്‍പ് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി വോട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സന്തോഷിന് ലഭിച്ചിരുന്നല്ലൊ.
മറ്റൊരുപാര്ട്ടി ഗ്രാമമാണ് കോടിയേരിയുടെ വീടിരിക്കുന്ന പ്രദേശം. വീടിന്റെ പിറകിലാണ് നങ്ങാറത്ത് പീടിക. അവിടെ ജിതേഷെന്ന സിപിഎം വിമതന് കൊല്ലപ്പെട്ടതിന്റെ വാര്‍ഷികാചരണത്തിന് കോടിയേരി പ്രസംഗിക്കുവാനെത്തിയത്.
ജിതേഷിനെ സിപിഎമ്മുകാര്‍ തന്നെ കൊന്നതാണെന്ന് നാട്ടുകാര്‍ക്കറിയാം. പിന്നീട് സ്വാധീനം ചെലുത്തിയാണ് പുതിയ പ്രതികളെ സൃഷ്ടിച്ചത്. കോടിയേരി പ്രസംഗിക്കുമ്പോള്‍ കനത്ത പോലീസും ചുകപ്പും കാക്കിയുമണിഞ്ഞ സഖാക്കളും കനത്ത കാവലുമുള്ള സ്ഥലത്ത് ആര്‍എസ്എസുകാര്‍ ബോംബിട്ടുവത്രേ. എന്നിട്ടും ഒരാളെയെങ്കിലും കയ്യോടെ പിടിക്കാനായില്ല.
ഒരു സഖാവിനും പരിക്കേറ്റില്ല. ഏറുപടക്കത്തിന്റെ പുകയടങ്ങും മുന്നേ തലശ്ശേരിയില്‍ നിന്നും ഷംസീറിന്റെ പ്രസ്താവന. ‘ബോംബിട്ടത് ആര്‍എസ്എസ്’. ഏത് നുണയും വെള്ളം ചേര്‍ക്കാതെ പ്രചരിപ്പിക്കാനുള്ള ഷംസീറിന്റെ മിടുക്ക് പിണറായിക്ക് ഏറെ ബോധ്യപ്പെട്ടു.
ആര്‍എസ്എസുകാരായ അക്രമികളെ ഇല്ലായ്മചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം.
സ്വന്തം മണ്ഡലത്തില്‍ ഒരു നിരപരാധി വീട്ടിനകത്ത് വെട്ടേറ്റ് മരിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രതികളെ പിടികൂടുമെന്ന് പറഞ്ഞില്ല. സംഭവത്തില്‍ ദുഃഖമില്ല. ജയരാജന്മാര് സംഭവങ്ങള്‍ സൃഷ്ടിക്കാന്‍ ഉണ്ടാക്കിയ ‘ബോംബിടല്‍’ മുഖ്യമന്ത്രിക്ക് നന്നേ പിടിച്ചിരിക്കുകയാണ്. കോടിയേരിയുടെ യോഗത്തില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോള്‍ കൊമ്മല്‍ വയലില്‍ ബിജെപി ഉയര്‍ത്തിയ കൊടിയും കൊടിമരവും ബോര്‍ഡുകളും തോരണങ്ങളും നശിപ്പിച്ച് ആക്രോശിച്ചവരെറിഞ്ഞ ഏറുപടക്കമാണ് ആര്‍എസ്എസ് ബോംബായി നേതാക്കള്‍ പ്രചരിപ്പിച്ചത്. ഇത് വ്യക്തമാക്കുന്നത് അവര്‍ ഒരു കലാപത്തിന് കോപ്പുകൂട്ടുന്നു എന്നാണ്. പക്ഷേ, ഏതാനും സഖാക്കളേ ആഹ്വാനം കേട്ട് ആയുധമെടുത്ത് ഇറങ്ങിയുള്ളൂ.
അതും കണ്ണൂര്‍ ജില്ലയിലും ജില്ലയോട് ചേര്‍ന്നുള്ള കോഴിക്കോട് ഭാഗത്തും. എന്നുവച്ചാല്‍ ജതയരാജന്മാര്ക്ക് എളുപ്പം തീരുമാനം നടപ്പാക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍. ഇരിട്ടി, നടുവനാട്, തൂണേരി നാദാപുരം, ഉളിയില്‍, മാഹി, കല്ലിത്താഴ എന്നിവിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. കൊടിയും ഓഫീസും തകര്‍ത്തു. ടാഗോര്വിദ്യാനികേതന് നേരെയും അക്രമം.
യഥാര്‍ത്ഥത്തില്‍ മുമ്പ് നാദാപുരത്ത് നടത്തിയതുപോലെ കള്ളപ്രചാരണത്തിലൂടെ അണികളെ ഇളക്കിവിടാനായിരുന്നു തീരുമാനം. എംഎല്‍എ കണാരന് ആക്രമിക്കപ്പെട്ടുഎന്ന് പ്രചരിപ്പിച്ച് വര്‍ഷങ്ങള്‍ നാദാപുരത്ത് നടത്തിയ ആക്രമണത്തില്‍ എട്ടോളം പേര് മരിച്ചു. കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു. പക്ഷേ, ഇന്ന് കോടിയേരിയുടെ യോഗസ്ഥലത്തിനടുത്ത് ബോംബിട്ടു എന്ന് പ്രചരിപ്പിച്ചിട്ടും അന്നത്തെ പോലെ സഖാക്കള്‍ ഇതുകാണുന്നത് അവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നു എന്നതിന്റെ തെളിവാണ്.
കോടിയേരിയിപ്പോള്‍ പ്രചരിപ്പിക്കുന്നു ‘ബോംബെറിഞ്ഞതിന് പിന്നില്‍ ഗൂഢാലോചന’യെന്ന്. ശരിയാണ് സിപിഎം ഗൂഢാലോചനയാണ് ബോംബേറ്. മാറ്റിപറയുന്ന നികൃഷ്ടവും നീചവുമായ നിലപാട് സിപിഎമ്മിന് മാത്രം അവകാശപ്പെട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: