തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍, ഡയറക്ടര്‍ എന്‍.നാരായണന് നായര്‍ എന്നിവര്‍ക്കെതിരെയുള്ള പരാതിയിന്മേല് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരിട്ട് തെളിവെടുത്ത് അന്വേഷിക്കും.
കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ക്രിമിനല്‍ അഭിഭാഷകനുമായ സാന്ടി ജോര്‍ജിന്റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു. 1968 ല്‍ ഇഎംഎസ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന് നായര്‍ നിയമ വിദ്യാഭ്യാസ പഠന ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കാവൂ എന്ന പാട്ട വ്യവസ്ഥയില്‍ ഗവര്‍ണര്‍ ചീഫ് പേട്രനും മുഖ്യമന്ത്രി പേട്രനും വിദ്യാഭ്യാസമന്ത്രി, 3 ഹൈക്കോടതി ജഡ്ജിമാര്‍, നിയമജ്ഞര്‍ എന്നിവരെ ഉള്‍പ്പെടുത്തി ട്രസ്റ്റ് രൂപീകരിക്കണം എന്ന വ്യവസ്ഥയിലാണ് 12 ഏക്കര്‍ സ്ഥലം നല്‍കിയത്. ഇത് അട്ടിമറിച്ച് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ ചെയര്‍മാനായും നാരായണന് നായര്‍ ട്രസ്റ്റിയായും ലോ അക്കാദമി ട്രസ്റ്റ് രൂപീകരിച്ച് ലോ കോളേജ് തുടങ്ങി.
ഭൂമിയില്‍ ഇപ്പോള്‍ വാണിജ്യ ആവശ്യത്തിലേക്കായി ഹോട്ടല്‍ തുറക്കുകയും കോളേജിലെ ദളിത് വിദ്യാര്‍ത്ഥികളെ പഠനസമയത്ത് ഹോട്ടല്‍ ജോലിക്ക് നിയമിക്കുകയും ചെയ്തു. 1975 ല്‍ സെക്രട്ടേറിയറ്റിന് സമീപം ലോ അക്കാദമി സൊസൈറ്റിക്കുവേണ്ടി നിയമപഠനത്തിന് മാത്രമായി വാങ്ങിയ 34.5 സെന്റ് ഭൂമിയില്‍ 8 നില ഫ്ളാറ്റ് പണിത് കച്ചവടം തുടങ്ങി. കേരള സര്‍വകലാശാലയുടെ അഫിലിയേഷന് ഇല്ലാതെ വ്യാജ സ്ഥാപനമായി ലോ അക്കാദമി പ്രവര്‍ത്തിക്കുന്നു. ഇവിടെ പഠിക്കുന്ന 1000 ത്തോളം വിദ്യാര്‍ത്ഥികളെ ചതിക്കുന്നു. എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പ്രതികള്‍ ചെയ്തുവെന്ന് അന്യായത്തില്‍ പറയുന്നു.
കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് സാക്ഷികള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 406 (വിശ്വാസ ലംഘനം), 408 (ഭൂമി തിരിമറി ചെയ്ത് വിശ്വാസലംഘനം നടത്തുക), 417 (ചതി), 418 (കരുതിക്കൂട്ടി ചതിച്ച് നഷ്ടം വരുത്തുക), 419 (ആള്‍മാറാട്ടം വഴി ചതി), 420 (ചതിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും അന്യായ ഫീസ് വാങ്ങുക) 34 (പൊതു ഉദ്ദേശം) എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ നല്‍കണം എന്നാണ് ആവശ്യം. ഫെബ്രുവരി 13 ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: