തളിപ്പറമ്പ്: യുവാവിനെ കൊലപ്പെടുത്തി റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അഞ്ച്പേര്‍ അറസ്റ്റിലായി. ബക്കളം പുന്നക്കുളങ്ങരയിലെ മൊട്ടന്റകത്ത് അബ്ദുള്‍ ഖാദറിനെ വീട്ടില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച്പേരെ കേസന്വേഷിക്കുന്ന തളിപ്പറമ്പ് സിഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വായാട് സ്വദേശികളായ കേളോത്ത് ശിഹാബുദ്ദീന് (27), സി.ടി.മുഹാസ് (21), എം.അബ്ദുള്ള (25), കെ.സി.നൗഷാദ് (24), പി.വി.സിറാജ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുന്‍ വിരോധമാണ് സംഭവത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
ഖത്തറില്‍ നിന്നും അവധിക്ക് നാട്ടില്‍ വന്ന ശിഹാബൂദ്ദീന്റെ പിതാവിന്റെ കട, നൗഷാദിന്റെ ബൈക്ക് എന്നിവ നേരത്തെ ഖാദര്‍ നശിപ്പിച്ചിരുന്നു. കാലിനും കൈക്കും വെട്ടേറ്റ നിലയില്‍ കണ്ട ഖാദറിന്റെ മൃതദേഹത്തില്‍ 42 മുറിവുകളുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. വായാട് പള്ളിക്ക് സമീപം റോഡരികിലാണ് കഴിഞ്ഞ ദിവസം ഖാദറിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഖാദറിനെ പിടിച്ചുകൊണ്ടുപോയ സംഘത്തില്‍ പത്തിലധികം പേര് ഉണ്ടായിരുന്നതായി മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്.
ഖാദറിനെ പിടിച്ചുകൊണ്ടുപോയതുള്പ്പെടെയുള്ള ദൃശ്യങ്ങള്‍ ബക്കളം പുന്നക്കുളങ്ങര റോഡിലെ ഒരു സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത് പോലീസ് പരിശോധിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവാന്‍ ഇടയുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: