തിരുവനന്തപുരം: കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടുപോവുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നേതാക്കള്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും. പാര്‍ട്ടിയില്‍ നിന്നും പോയാല്‍ എല്ലാം നഷ്ടമാവുകയും ചെയ്യുമെന്നും ആന്റണി പറഞ്ഞു.
കെപിസിസി വിശാല എക്സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആന്റണി. രാത്രി ആര്‍എസ്എസും പകല്‍ കോണ്‍ഗ്രസുമായി നടക്കുന്ന നേതാക്കളെ പ്രസ്ഥാനത്തിന് ആവശ്യമില്ല. മതേതര മുഖം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് ഇല്ലെന്നും ആന്റണി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അതേ സാഹചര്യം ഇപ്പോഴും നിലനില്ക്കുന്നു. അതാണ് ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ക്ക് കാരണമെന്നും എ.കെ ആന്റണി വ്യക്തമാക്കി.
വിദ്യാര്‍ത്ഥി, യുവജന വിഭാഗം നേതാക്കള്‍ പ്രസ്ഥാവന കൊണ്ടു മാത്രം ജീവിക്കുകയാണ്. ചോദ്യം ചെയ്യാനുള്ള ആര്‍ജവം നഷ്ടമാവുകയാണെന്നും ആന്റണി വിമര്‍ശിച്ചു. ഹൈക്കമാന്റ് അനാഥമായെന്ന് മുതിര്‍ന്ന നേതാവ് എം.എം ജേക്കബ് കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ മനസിലാക്കി വേണം രാഹുല്‍ ഗാന്ധി സംസാരിക്കാന്‍. ഇക്കാര്യം ഹൈക്കമാന്‍ഡിനെ ആന്റണി അറിയിച്ചാല്‍ കുഴപ്പമില്ലെന്നും എം.എം ജേക്കബ് അറിയിച്ചു.
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: