ന്യൂദല്‍ഹി: വിവാദ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് യുപിഎ സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങള്‍ അനുവദിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. പ്രധാനമന്ത്രി മന്മോഹന് സിംഗും ധനമന്ത്രി പി.ചിദംബരവുമാണ് മല്യയെ സഹായിച്ചത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഒരു ടെലിവിഷന്‍ ചാനലാണ് പുറത്ത് വിട്ടത്.
ഇതുമായി ബന്ധപ്പെട്ട ഏതാനും ഇ-മെയിലുകളും രേഖകളും തങ്ങള്‍ക്ക് ലഭിച്ചതായും ചാനല്‍ വ്യക്തമാക്കുന്നു. മല്യയുടെ കിങ് ഫിഷര്‍ വിമാനകമ്പനിക്ക് വായ്പകള്‍ അനുവദിച്ചതും യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നെന്നും ചാനലില്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ യുപിഎ സര്‍ക്കാര്‍ തന്നെ സംരക്ഷിച്ചില്ലെന്ന് മല്യ ട്വിറ്ററില്‍ കുറിച്ചു. അന്നത്തെ സര്‍ക്കാരിന്റെ നയങ്ങളും പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളുമാണ് കിംഗ്ഫിഷറിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് മല്യ പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് സഹായം ലഭിച്ചപ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സര്‍വീസായ കിംഗ്ഫിഷറിന് സഹായം ലഭിച്ചില്ലെന്നും മല്യ ട്വിറ്ററിലൂടെ പറഞ്ഞു. പ്രതിസന്ധി ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. താന്‍ നടത്തിയിരുന്ന മദ്യ ബിസിനസു പോലും യുപിഎ സര്‍ക്കാരാണ് നിയന്ത്രിച്ചിരുന്നത്.
പ്രതിസന്ധി കാരണം കിംഗ്ഫിഷറിന്റെ സര്‍വീസുകള്‍ കുറയ്ക്കാന്‍ പോലും സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും മല്യ കുറ്റപ്പെടുത്തി. കിംഗ്ഫിഷറിന് നല്കിയ പൊതുപണം നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്. എന്നാല്‍ എയര്‍ ഇന്ത്യയ്ക്ക് നല്കിയ സാമ്പത്തിക സഹായം സംബന്ധിച്ച് സര്‍ക്കാരിന് എന്താണ് പറയാനുള്ളതെന്നായിരുന്നു ഈ വിമര്‍ശനത്തിനോട് മല്യയുടെ ചോദ്യം. 4500 കോടി രൂപയാണ് താന്‍ കിംഗ്ഫിഷറില്‍ നിക്ഷേപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിംഗ്ഫിഷര്‍ തകര്‍ന്ന ശേഷവും താന്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന ആരോപണവും മല്യ നിഷേധിച്ചു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ജനിക്കുന്നതിനും 20 കൊല്ലം മുമ്പായിരുന്നു തന്റെ ആഡംബര ജീവിതമെന്നും മല്യ പറഞ്ഞു. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9000 കോടി വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനില്‍ കഴിയുകയാണ് മല്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: