കൊച്ചി: ചന്ദ്രശേഖരന് വധക്കേസില്‍ സി.പി.എമ്മിനെതിരെ പോലീസും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് കള്ളവാര്‍ത്തകള്‍ ചമയ്ക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആരോപിച്ചു.
സംഭവത്തില്‍ സി.പി.എമ്മിന് ഭയക്കാനൊന്നുമില്ലെന്നും റഫീക്കും നവീന്‍ദാസും സി.പി.എമ്മുകാരല്ല, കോണ്‍ഗ്രസുകാരാണെന്നും പിണറായി പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടുളള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രതികളെ പിടിക്കരുതെന്നാണ് പോലീസിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ ചന്ദ്രശേഖരന് വധം ആയുധമാക്കുന്നതിന് വേണ്ടിയാണിത്. ഇ.പി. ജയരാജനെപ്പോലുളള സി.പി.എം നേതാക്കളെ കൊല്ലാന്‍ വാടക കൊലയാളികളെ ഉപയോഗിച്ച പാരമ്പര്യം കോണ്‍ഗ്രസിനാണ് ഉളളതെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസുകാരനെ സി.പി.ഐ(എം) പ്രവര്‍ത്തകനാക്കിയും കസ്റ്റഡിയിലുള്ള യുവാവിനെ ഇരട്ടക്കൊലക്കേസ് പ്രതിയാക്കിയും സി.പി.എമ്മിനെതിരെ അസത്യ പ്രചാരണം നടത്തുകയാണ്. സി.പി.എമ്മിനെതിരെ വാര്‍ത്തകള്‍ നല്കുമ്പോള് അതില്‍ അല്പമെങ്കിലും വാസ്തവം ഉണ്ടോയെന്ന് അന്വേഷിക്കണം. അല്ലാതെ പച്ചയായ കള്ള വാര്‍ത്ത നല്കുകയല്ല വേണ്ടത്. കേസില്‍ പ്രതികളെന്നു പറയുന്നവര്‍ സി.പി.എം പ്രവര്‍ത്തകരല്ല. പരമ്പരാഗ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കേസ് മറ്റൊരു വഴിയിലേക്കു തിരിച്ചു വിടാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
ക്വട്ടേഷന്‍ സംഘം യാത്രയ്ക്ക് ഉപയോഗിച്ച വാഹനത്തിന്റെ ഉടമ നവീന്‍ദാസ് തലശേരിയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനാണ്. ആലപ്പുഴ സ്വദേശിയും തലശേരിയിലെ വ്യവസായിയുമായ എ.കെ.പ്രകാശന്റെ മകളുടെ ഭര്‍ത്താവാണ് നവീന്‍ദാസ്. ഇയാള്‍ എന്നാണ് സി.പി.എമ്മുകാരനായതെന്നും അദ്ദേഹം ചോദിച്ചു.
കേസില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്നു സിപിഎം ആവശ്യപ്പെടേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരാണു തീരുമാനം എടുക്കേണ്ടത്. ഏതന്വേഷണത്തെയും നേരിടുന്നതില്‍ പാര്‍ട്ടിക്കു ഭയമില്ല. അന്വേഷണം ഗൗരവമായി നടത്തി യഥാര്‍ഥ കുറ്റവാളികളെ കണ്ടു പിടിക്കണമെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: