വനവാസിക്കായി ഒരു പ്രത്യേകവകുപ്പ്, അതിനു വര്‍ഷാവര്‍ഷം പ്രത്യേക ഫണ്ട്, അവര്‍ക്കായി ഒരു പ്രത്യേക ക്ഷേമവകുപ്പും മന്ത്രിയും! ഒരു ജനകീയ ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇതിനെക്കാള്‍ കൂടുതല്‍ എന്താണ് അവരുടെ വികസനത്തിനായി വേണ്ടത് എന്ന ഉപരിപ്ലവമായ തോന്നല്‍ സൃഷ്ടിക്കാന്‍ പരിഷ്കൃത സമൂഹമെന്ന് സ്വയം അഭിമാനിക്കുന്ന കേരള ഭരണകര്ത്താക്കള്ക്കാവുന്നുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി അറുപത്തെട്ടാണ്ട് കഴിഞ്ഞിട്ടും, ക്ഷേമപദ്ധതികള്‍ക്ക് ലക്ഷം കോടി പ്രഖ്യാപിച്ചിട്ടും കേരളത്തില്‍ വനവാസിയുടെ പട്ടിണി തീര്‍ന്നില്ലെന്ന് മാത്രമല്ല വനവാസിയൂരുകളില് കൊടുംദാരിദ്ര്യവും പോഷകാഹാരക്കുറവും അനാരോഗ്യകരമായ ചുറ്റുപാടുകളും മൂലം അവരും അവരുടെ പാവം പിഞ്ചുകുഞ്ഞുങ്ങളും മാരക രോഗങ്ങള്‍ക്ക് അടിപ്പെട്ടു ദൈനംദിനം മരിച്ചുമണ്ണടിഞ്ഞുകൊണ്ടിരിക്കുന്നു.
ഇങ്ങനെ മരണങ്ങള് ആവര്‍ത്തിക്കപ്പെടുമ്പോള്‍ നിലവിലെ ആദിവാസി ക്ഷേമവകുപ്പും, വകുപ്പുമന്ത്രിയും മാത്രമല്ല സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആകെത്തന്നെ നോക്കുകുത്തിയായി മാറുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ഇല്ലാത്തതും പിടിപ്പുകേടുമാണ് ഇത്തരം ദാരുണമായ അവസ്ഥവിശേഷണത്തിലേക്ക് കാര്യങ്ങളെ കൊണ്ടു ചെന്നെത്തിക്കുന്നത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് സര്‍ക്കാരുകളുടെ പ്രഥമ ഉത്തരവാദിത്വം എന്നിരിക്കെ ലോകമാകെയുള്ള വനവാസികളുടെ ആയിരത്തില്‍ ഒരു ഭാഗം മാത്രം വരുന്ന കേരളത്തിലെ വനവാസികളുടെ കാര്യത്തില്‍ അത് പാലിക്കപ്പെടുന്നില്ല എന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനും യോജിച്ചതല്ലെന്നു മാത്രമല്ല അവര്‍ക്കുവേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള ആദിവാസി ക്ഷേമവകുപ്പ് അവരുടെ നാശത്തിനുള്ള ഒന്നായി തരംതാണിരിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദിവാസി ക്ഷേമത്തിനായി ഇതുവരെ പ്രഖ്യാപിച്ച സഹായ പാക്കേജുകളുടെ മൊത്തം തുക പരിശോധിച്ചാല്‍, ആ തുക ശരിയായ രീതിയില്‍ ദീര്‍ഘവീക്ഷണത്തോടെ വിനിയോഗിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ഇന്നത്തെ ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു. സമൂഹത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന ഒരു സമൂഹമായി അവരെ വാര്‍ത്തെടുക്കാനും കഴിയുമായിരുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ കൊട്ടിഘോഷിക്കപ്പെട്ടിരുന്ന കേന്ദ്ര-സംസ്ഥാനാവിഷ്കൃത ആദിവാസിവികസന പദ്ധതികളെല്ലാം അമ്പേ പരാജയങ്ങള്‍ ആണെന്നതിന് പര്യാപ്തമായ തെളിവുകളാണ് സിഎജി റിപ്പോര്‍ട്ടുകളും എന്‍ആര്‍എച്ച്എം റിപ്പോര്‍ട്ടുകളും.
അട്ടപ്പാടിയിലെ മാത്രം സ്ഥിതി പരിശോധിച്ചാല്‍ ആവശ്യത്തിന് പോഷകഗുണമുള്ളത് പോയിട്ട് ഒരുനേരത്തെ വിശപ്പടക്കാനുള്ള ഭക്ഷണം പോലും കിട്ടാതെ പട്ടിണി മൂലം രോഗങ്ങള്‍ക്കടിമപ്പെട്ട് കുരുന്നുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഉദാഹരണമാണ് അടുത്ത സമയത്തു പുറത്തുവന്ന വാര്‍ത്തകള്‍. ഈ മേഖലയില്‍ കൂടിവരുന്ന ശിശുമരണങ്ങളെക്കുറിച്ചും, അതിന്റെ ഗൗരവതരമായ കാരണങ്ങളെക്കുറിച്ചും പലതവണ പല പ്രസ്ഥാനങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും പ്രശ്നത്തെ ഗൗരവത്തോടെ കാണാതെ സര്‍ക്കാര്‍ അനുവര്‍ത്തിച്ചുവന്ന നിസംഗതയാണ് സ്ഥിതി വഷളാക്കിയത്. നിസംഗത വെടിഞ്ഞ് ക്രിയാത്മകമായ ഇടപെടലുകള്‍ ഇത്തരം പ്രശ്നങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാവണം. പ്രസ്താവനകള്‍ക്കപ്പുറം ആരോഗ്യ മന്ത്രിയുടെയും ആദിവാസി ക്ഷേമമന്ത്രിയുടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായേ തീരൂ.
ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമാണ് നമ്മുടെ വനവാസി സമൂഹം. ഭരണകൂടവും അധികാരവര്‍ഗവും ഏറ്റവും വലിയ ക്രൂരതയാണ് വനവാസികളോട് കാണിക്കുന്നത്. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍, പ്രകൃതി സമ്പത്തിന്റെ കാവല്ക്കാര്. അവരുടെ സംസ്കാരവും ഭൂമിയും സംരക്ഷിക്കപ്പെടണ്ടതാണ്. വനവാസി ഗോത്ര സമൂഹങ്ങള്‍ക്ക് അവരര്‍ഹിക്കുന്ന ആദരവും അംഗീകാരവും നല്‍കണം. അവരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തുവാനുള്ള ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.
നാട്ടുരാജാക്കന്മാരുടെ ഭരണകാലത്ത് വനവാസികള്‍ക്ക് അവരര്‍ഹിക്കുന്ന പരിഗണ കിട്ടിയിരുന്നു. അവരുടെ കൃഷിയിടങ്ങളും ഭൂമിയും അടങ്ങുന്ന സ്വത്തുക്കള്‍ക്കും വേണ്ട തരത്തിലുള്ള സംരക്ഷണവും ലഭിച്ചിരുന്നു. വനവിഭവങ്ങളിലും വനത്തിനുമേലും അവര്‍ക്ക് പൂര്‍ണ്ണ നിയന്ത്രണവും അവകാശവും ഉണ്ടായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തോടെ ഇതെല്ലാം തകിടംമറിയുകയും സ്വാതന്ത്ര്യ ലബ്ധിക്കുശേഷം സ്ഥിതി വളരെ പരിതാപകരമാവുകയും ചെയ്തു. കേരളത്തിലെ വനവാസി ഗോത്ര മേഖലകളുടെ വികസനത്തിനായി സ്വാതന്ത്ര്യാനന്തര കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിനിയോഗിച്ചതും വിനിയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ഫണ്ടുകള്‍ക്ക് ഒരു കുറവും വന്നിട്ടില്ലെന്നിരിക്കെ വനവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് വേദനാജനകമായ വസ്തുത. പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും കാലാകാലങ്ങളിലുള്ള സര്‍ക്കാരുകളുടെ അലംഭാവംമൂലമുള്ള കാലതാമസം, ഇടത്തട്ടുകാരുടെ ചൂഷണം, സുതാര്യതയില്ലായ്മ, ഗുണഭോക്താക്കളുടെ അജ്ഞത എന്നിവയൊക്കെ കാരണം പദ്ധതികള്‍ ഒന്നും ഉദ്ദേശിച്ചഫലം കണ്ടില്ലെന്നുമാത്രമല്ല ഈ മേഖലയില്‍ നടക്കുന്ന ചൂഷണവും സഹായധനതട്ടിപ്പും ഒരിക്കല്‍പ്പോലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.
വനവാസി വിഭാഗങ്ങള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ പരിശോധനാ വിധേയമാക്കുമ്പോള്‍ അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് പോഷകാഹാരക്കുറവും പട്ടിണിയും മൂലമുള്ള മരണങ്ങള് കാരണം അവരുടെ ജനസംഖ്യയിലുണ്ടായ കുറവ്, ഭൂരാഹിത്യം, ആരോഗ്യ വിദ്യാഭ്യാസഗതാഗത രംഗത്തെ പിന്നാക്കാവസ്ഥ, മറ്റുള്ളവരുടെ ചൂഷണം എന്നിവയാണ്. അട്ടപ്പാടിയിലെ മാത്രം കണക്കെടുത്താല്‍ 1951 ല്‍ 90 ശതമാനമുണ്ടായിരുന്ന ജനസംഖ്യ 2001 ആയപ്പോഴേക്കും 42 ശതമാനമായി കുറഞ്ഞു. 2012-13 വര്‍ഷങ്ങളില്‍ മാത്രം 63 ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ ഏറിയ പങ്കും ഗുരുതരമായ പോഷകാഹാരക്കുറവും, അമ്മമാരുടെ അനാരോഗ്യവും മൂലമായിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം 400 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ കഴിഞ്ഞവര്‍ഷം മാത്രം 20 ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ ശിശുക്കളിലാരും ‘ഏഴുമാസം’ പ്രായം പോലും പിന്നിട്ടിരുന്നില്ല എന്നതും സമൂഹമനഃസാക്ഷിയെ അങ്ങേയറ്റം ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണിത്. ദേശീയനാണക്കേടുകൂടിയാണ്.
സിടിഇഡിആറിന്റെ കണക്കുകളനുസരിച്ച് അടിസ്ഥാന വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വന്‍തുക ചെലവഴിക്കുന്നുെണ്ടങ്കിലും 174 ഐസിഡിസികളുള്ളതില് 64 എണ്ണത്തില്‍ ടോയ്ലറ്റ് സൗകര്യമോ 130 എണ്ണത്തില്‍ കുടിവെള്ളമോ ഇല്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി! കഴിഞ്ഞ വര്‍ഷത്തെ ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 672 കുട്ടികള്‍ പോഷകാഹാരക്കുറവും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്നുണ്ട്. അതില്‍ 37 പേര് ഭാരക്കുറവ് മൂലം കഷ്ടപ്പെടുന്നവരാണ്. ഇവര്‍ക്ക് ശരിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ല. കേരളത്തിലെ ശരാശരി മനുഷ്യര്‍ ജീവിക്കുന്നതിനേക്കാള്‍ ഒന്‍പത്, പത്ത് വര്‍ഷം കുറച്ചേ വനവാസികള്‍ ജീവിക്കുന്നുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്! ഈ മേഖലയില്‍ സേവനമനുഷ്ടിക്കാനുള്ള ഡോക്ടര്ന്മാരുള്പ്പെടെയുള്ള ആരോഗ്യരംഗത്തെ ജീവനക്കാരുടെ വിമുഖതയും അവരെക്കൊണ്ട് ജോലിചെയ്യിപ്പിക്കുവാനുള്ള സര്‍ക്കാരിന്റെ കഴിവ് കുറവും കാര്യങ്ങള്‍ കൂടുതല്‍ പരുങ്ങലിലാക്കി. ഇവര്‍ക്കായി വളരെ വൈകി തുടങ്ങിയ ‘ന്യൂട്രീഷന്‍ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ’ പ്രവര്‍ത്തനമാണെങ്കില്‍ അവതാളത്തിലാണുതാനും.
‘കയ്യേറ്റവും കുടിയേറ്റവും’ കൂടുതല്‍ നടന്നത് വനവാസികളുടെ കൈവശ ഭൂമിയിലായിരുന്നു എന്നതാണ് കൗതുകകരമായ വസ്തുത. അതിന്റെ ഫലമായി 75 ശതമാനത്തിലേറെ പേരും ഭൂരഹിതരായി . സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ 1976-78ലെ സാമ്പത്തിക സര്‍വെയില്‍ ഇതിന്റെ ഔദ്യോഗിക രൂപരേഖയുണ്ട്. 1967-76 കാലത്തിലെ മാറ്റങ്ങളാണ് ഈ സര്‍വെയില്‍ പ്രധാനമായും പ്രതിപാദിക്കുന്നത്. ഈ പത്തുവര്‍ഷത്തിനിടയില്‍ 3546 കുടുംബങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സര്‍വെ വ്യക്തമാക്കുന്നു. 9859 ഏക്കര്‍ ഭൂമിയാണ് കൈമാറ്റത്തിന് വിധേയമായിട്ടുള്ളത്. ഈ കൈമാറ്റങ്ങളില്‍ ഭൂരിഭാഗവും ചില രാഷ്ട്രീയഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഒത്താശയോടെ ഇടത്തട്ടുകാര്‍ നടത്തിയ കബളിപ്പിക്കലുകളായിരുന്നു.
വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരികെ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമങ്ങളൊന്നും ഈ കൂട്ടുകെട്ടിന്റെ ഇടപെടലുകള്‍ മൂലം നടപ്പിലാക്കാനും കഴിഞ്ഞില്ല .
എന്തിനേറെ, കൊട്ടിഘോഷിക്കപ്പെട്ട മുന്‍ സര്‍ക്കാരിന്റെ ജനസമ്പര്‍ക്കപരിപാടിയുടെ അല്പ്പാനുകൂല്യം പോലും നാളിതുവരെ ഇവരിലെത്തിയിട്ടില്ല. ശരാശരി ഗുണകരമായി ലഭിക്കേണ്ടിയിരുന്നതുപോലും യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഇവര്‍ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ മാറിവന്നിട്ടും പ്രധാനപ്പെട്ട ഒരു പദ്ധതിയും ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുമില്ല.
പരിഷ്കൃത രാജ്യങ്ങളില്‍ ഇവരെ സംരക്ഷിക്കാന്‍ രൂപികരിച്ചിട്ടുള്ള ബുഹൃത്തായ, ആസൂത്രിതവും മികവുറ്റതുമായ പദ്ധതികള്‍ നമുക്കും പഠന വിധേയമാക്കാവുന്നതും നടപ്പാക്കാവുന്നതുമാണ്. ഇത്തരം ആലോചനകളുടെ അയലത്തുപോലും നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: