പനാജി: രാജ്യത്തിന്റെ സമഗ്രവികസനത്തിന് ഗോവയില്‍ ബിജെപി സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും സ്വസ്ഥതയുള്ള സംസ്ഥാനമാക്കി ഗോവയെ മാറ്റുന്നതിന് ബിജെപി അധികാരത്തിലെത്തണമെന്നും മോദി പറഞ്ഞു. പനാജിയിലെ എസ്എജി മൈതാനത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുതന്നെ പരാജയം ഉറപ്പിച്ച പ്രതിപക്ഷം മറ്റൊഴിവുകഴിവുകള് പറഞ്ഞുതുടങ്ങിയതായി പ്രധാനമന്ത്രി പറഞ്ഞു. നമുക്ക് അഭിപ്രായ ഭിന്നതകളുണ്ടാകാം, എന്നാല്‍ രാജ്യത്തിന്റെ വികസനമെന്ന മൂലഘടകം വിസ്മരിക്കാനാവില്ല. ഗോവയുടെ സാമ്പത്തിക വികസനത്തിനായി സംസ്ഥാന സര്‍ക്കാരുമായി തോളോടുതോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ കാഴ്ചവെയ്ക്കുന്നത്.
വിനോദസഞ്ചാര മേഖലയില്‍ ഗോവയില്‍ വലിയ വികസനത്തിനുള്ള പദ്ധതികള്‍ കേന്ദ്രം ആവിഷ്ക്കരിക്കും. പരമാവധി വിനോദ സഞ്ചാരികളിലൂടെ പരമാവധി സാമ്പത്തിക അവസരങ്ങള്‍ ഗോവയില്‍ ഉണ്ടാകണം. വിസ ഓണ്‍ അറൈവലും ഇ-വിസ സംവിധാനവും ഗോവയിലെ വിനോദസഞ്ചാരമേഖലയില്‍ വലിയ ഉണര്‍വ് സൃഷ്ടിച്ചിട്ടുണ്ട്. വിദേശ വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ് ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും മോദി പറഞ്ഞു.
ഗോവയിലെ കോണ്‍ഗ്രസിന്റെ ഭരണകാലത്തെ അസ്ഥിരത ഓര്‍മ്മിപ്പിച്ച മോദി, സ്ഥിരതയുള്ള സര്‍ക്കാരിനെ നല്കാന് ബിജെപിക്ക് മാത്രമേ സാധിക്കൂ എന്ന് ജനങ്ങളോട് പറഞ്ഞു.
സ്ഥിരതയുള്ള ഭരണത്തിന് ഭൂരിപക്ഷം നല്കിയാല് സ്വസ്ഥതയുള്ള സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കാം. അതിശക്തനായ പ്രതിരോധമന്ത്രിയെ രാജ്യത്തിന് നല്കിയ ഗോവയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍, മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: