തൃശൂര്‍: സമാധാനവും ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആശയപരമായും സംഘടനാപരമായും ബിജെപിയെ നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് സിപിഎം അക്രമം നടത്തുന്നത്. തൃശൂരില്‍ ബിജെപി ജില്ലാനേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയാകുന്നത് പട്ടിണിപ്പാവങ്ങളുമാണ്. ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിന് വെല്ലുവിളിയാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് സിപിഎം ആയുധമെടുക്കുന്നതെന്നും കുമ്മനം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് ഭരണത്തെ നിശ്ചലമാക്കിയിരിക്കുന്നു. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാര്‍. സ്വാര്‍ത്ഥ താല്പര്യങ്ങള് സംരക്ഷിക്കാനും അഴിമതിക്കും വേണ്ടിമാത്രമായി മാറിയിരിക്കുന്നു ഭരണം. പ്രതിപക്ഷം ബിജെപിയെ എതിര്‍ക്കാന്‍ പിണറായിക്കൊപ്പം കൂടുകയാണ്. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവാണോ എന്ന കാര്യത്തില്‍ കേരളത്തിന് സംശയമുണ്ടെന്ന് കുമ്മനം പറഞ്ഞു. പിണറായിക്ക് കുടപിടിക്കുന്ന പണിയാണ് ചെന്നിത്തല ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ എല്ലാസാധനങ്ങള്‍ക്കും വന്‍വിലക്കയറ്റം ഉണ്ടായിരിക്കുന്നു.
അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ജീവിതം ദുഃസ്സഹമാണ്. ഇതിനിടയിലാണ് വൈദ്യുതി, ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം. യൂണിറ്റിന് രണ്ടേകാല്‍ രൂപക്ക് വൈദ്യുതി നല്‍കാമെന്ന് കേന്ദ്രം പറഞ്ഞിട്ടും അത് നിരസിക്കുകയാണ് . മോദി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികള്‍ ഒന്നും സംസ്ഥാനത്ത് നടപ്പാക്കരുതെന്ന വാശിയിലാണ് എല്‍ഡിഎഫും യുഡിഎഫും. കേരള രാഷ്ട്രീയത്തില്‍ പുതിയ ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. ജനങ്ങള്‍ക്ക് പ്രതീക്ഷ ബിജെപിയിലാണ്. അഴിമുക്ത ഭരണം, ജനക്ഷേമപദ്ധതികള്‍ എന്നിവ വഴി ബിജെപി ജനങ്ങളുടെ മനസ്സില്‍ ഇടംപിടിക്കുകയാണ്. ബിജെപിയുടെ വളര്‍ച്ച തടയാന്‍ ഒരുമിച്ച് നിന്ന് മോദിയെ കല്ലെറിയാനാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ശ്രമിക്കുന്നത്.
കേരളം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം ഇവിടെ ഭരിച്ച മുന്സര്ക്കാരുകളാണ്. പശ്ചിമഘട്ടം സംരക്ഷിക്കാതിരുന്നതുകൊണ്ടാണ് കേരളത്തിലെ കാലാവസ്ഥ തകിടം മറിഞ്ഞത്. നദികള്‍ വരണ്ടുണങ്ങിയത്. സംസ്ഥാനത്ത് രണ്ടരലക്ഷം ഹെക്ടര്‍ വനം കയ്യേറിയിട്ടുണ്ട്. മുപ്പത് ലക്ഷത്തിലേറെ കിണറുകള്‍ നികത്തിയിട്ടുണ്ട്. എഴുപത് ശതമാനം വയലുകളും നികത്തി. ഇതെല്ലാംകണ്ട് ഭരണകൂടങ്ങള്‍ കയ്യുംകെട്ടിയിരിക്കുകയായിരുന്നു. കുമ്മനം കുറ്റപ്പെടുത്തി.
ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായുള്ള നടപടികളൊന്നും പൂര്‍ത്തിയാക്കാതെയാണ് പിണറായി ഡല്‍ഹിയിലെത്തി അരി താ അരി താ എന്ന് വിലപിക്കുന്നത്. കേരളത്തിന് ആവശ്യമുള്ള അരി നല്കാന് കേന്ദ്രം തയ്യാറാണ്. പക്ഷെ എഫ്സിഐ ഗോഡൗണില്‍ നിന്ന് പുറത്തുപോകുന്ന ഓരോ ചാക്ക് അരിയും കൃത്യമായി റേഷന്‍കടകളില്‍ എത്തുന്നു എന്ന് ഉറപ്പുവരുത്തണം.
അര്‍ഹതപ്പെട്ടവര്‍ക്ക് അത് ലഭിക്കണം. മുന്‍ഗണനാ ലിസ്റ്റ് പ്രകാരമുള്ള റേഷന്‍കാര്‍ഡുകള്‍ ഇതുവരെ വിതരണം ചെയ്യാന്‍ കേരളത്തിന് സാധിച്ചിട്ടില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷനായിരുന്നു. മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.വി.ശ്രീധരന്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, സെക്രട്ടറിമാരായ അഡ്വ. ബി.ഗോപാലകൃഷ്ണന്, എ.കെ.നസീര്‍, മേഖലാ വൈസ് പ്രസിഡണ്ട് പി.എം.ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.കെ.അനീഷ്കുമാര്‍, കെ.പി.ജോര്‍ജ്ജ് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: