തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കെതിരെ പേരിന് നടപടിയെടുത്ത് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് കൈകഴുകി. ഇവര്‍ രാജിവയ്ക്കണമെന്ന കാര്യത്തില്‍ സിന്‍ഡിക്കേറ്റില്‍ അഭിപ്രായ വ്യത്യാസവും ഉയര്‍ന്നു. അതേസമയം, നടപടി അട്ടിമറിച്ചുവെന്ന ആക്ഷേപം സിന്‍ഡിക്കേറ്റിലെ ഇടതുപക്ഷ അംഗങ്ങള്‍ പോലും ഉയര്‍ത്തി.
പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് ഇവരെ നീക്കണമെന്ന് യുഡിഎഫ് നിലപാടെടുത്തപ്പോള്‍ തത്കാലം അവധിയെടുക്കട്ടെയെന്നും നടപടിക്ക് ശുപാര്‍ശ ചെയ്താല്‍ മതിയെന്ന നിലപാടായിരുന്നു സിപിഎമ്മിന്. കോളേജിന്റെ അഫിലിയേഷന് റദ്ദാക്കുന്നതിനെയും സിപിഎം അനുകൂലിച്ചില്ല. സിപിഎം നിലപാടിനെ സിപിഐ അംഗം ലത എതിര്‍ത്തു. അവര്‍ ഭേദഗതി ആവശ്യപ്പെട്ടതോടെ വോട്ടെടുപ്പ് വേണ്ടിവന്നു.
പ്രമേയം പരാജയപ്പെട്ടാലോ എന്നു ഭയന്ന സിപിഎം അംഗങ്ങളും വിസിയും ചേര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധിയായ ഡിപിഐ എത്തുന്നതുവരെ ചര്‍ച്ച നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ ലതയുടെ ഭേദഗതി തള്ളി ലക്ഷ്മിക്കെതിരായ നടപടി സര്‍ക്കാരിന് വിട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി. എട്ട് സിപിഎം അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധിയായ ഡിപിഐയും അനുകൂലിച്ചപ്പോള്‍ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സിപിഐ അംഗവും എതിര്‍ത്തു. മറ്റൊരു കോണ്‍ഗ്രസ് അംഗവും മുസ്ലിം ലീഗ് അംഗവും വിട്ടു നിന്നു.
ഉപസമിതിയിലെ അംഗവും പൂര്‍വവിദ്യാര്‍ഥിയുമായ എ.എ. റഹിം ലോ അക്കാദമി ഡയറക്ടര്‍ നാരായണന് നായരുടെ അടുപ്പക്കാരനാണ്. നാരായണന് നായരുടെ സഹോദരനും സിപിഎം സംസ്ഥാന സമിതി അംഗവുമായ കോലിയക്കോട് കൃഷ്ണന് നായര്‍ റഹിമിന്റെ രാഷ്ട്രീയ ഗുരുവുമാണ്. ഈ ബന്ധമാണ് സിന്‍ഡിക്കേറ്റ് നടപടി അട്ടിമറിക്കപ്പെടാന്‍ കാരണമെന്ന ആരോപണത്തിനു പിന്നില്‍.
ലോ അക്കാദമിയുടെ അഫിലിയേഷന് രേഖകള്‍ സര്‍വകലാശാലയില്‍ കാണാനില്ലെന്ന കാര്യം വൈസ് ചാന്‍സിലര്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ അഫിലിയേഷന് കമ്മിറ്റിയെ ചുമതലപ്പെടുത്തി. വിദ്യാര്‍ഥികളെ ഉപയോഗിച്ച് ഹോട്ടലില്‍ ജോലിയെടുപ്പിച്ചത്, രക്ഷിതാക്കളോടും വിദ്യാര്‍ഥികളോടും മോശമായി പെരുമാറിയത്, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത് തുടങ്ങി വിദ്യാര്‍ഥികളുടെ എല്ലാ പരാതികളും സത്യസന്ധമാണെന്ന ഉപസമിതിയുടെ കണ്ടെത്തല്‍ സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.
വനിതാ ഹോസ്റ്റലിലെ ക്യാമറകള്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യത തടസപ്പെടുത്താത്ത രീതിയില്‍ പുനഃക്രമീകരിച്ച് സര്‍വകലാശാലയെ അഞ്ചു ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. സര്‍വകലാശാല പരീക്ഷാ സമയങ്ങളില്‍ ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കരുതെന്നും മാനേജ്മെന്റിനോട് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: