ചേര്‍ത്തല: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണബാങ്കില്‍ മുക്കുപണ്ടം പണയംവെച്ചു പണം തട്ടിയ സംഭവം. ശ്രീകണ്ഠമംഗലം സര്‍വീസ് സഹകരണ ബാങ്കിനെതിരെ ബിജെപി പ്രക്ഷോഭത്തിന്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാങ്കിന്റെ പതിനൊന്നാം മൈല്‍, മരുത്തോര്‍വട്ടം ശാഖകളില്‍ മുക്കുപണ്ടം പണയംവെച്ച് പണം എടുത്തതായി തെളിഞ്ഞത്. മുക്കുപണ്ടം പണയം വെച്ച 20 ലക്ഷം രൂപയെടുത്ത ധനകാര്യസ്ഥാപനയുടമയെ കടമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. യുവാവിന്റെ മരണത്തിലും ബാങ്കിടപാടിലും ദുരൂഹതകള്‍ നിറഞ്ഞിട്ടും പോലീസിനെ അകറ്റി നിര്‍ത്തുന്നത് വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇരുപത് ലക്ഷത്തിന്റെ ക്രമക്കേട് നടന്നിട്ടും ബാങ്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കാത്തത് സംശയത്തിനിടയാക്കിയിരുന്നു. ഇരുപത് ലക്ഷം രൂപ മരിയച്ചാളുടെ ബന്ധുക്കള്‍ തിരിച്ചടച്ചതിനാലാണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് സംബന്ധിച്ച് ബാങ്ക് അധികൃതരുടെയോ സഹകരണ വകുപ്പിന്റെയോ പരാതി കിട്ടിയാല്‍ മാത്രമേ അന്വേഷണം ഏറ്റെടുക്കാനാകൂ എന്നാണ് മാരാരിക്കുളം പോലീസ് നല്കുന്ന വിവരം.
അഴിമതിയാരോപണത്തെ തുടര്‍ന്ന് ബാങ്ക് സഹകരണ വകുപ്പിന്റെ അന്വേഷണം നേരിടുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍ക്കു തിങ്കളാഴ്ച നല്‍കുമെന്നാണ് വിവരം. ഇത് ജില്ലാ പോലീസ് ചീഫിനു കൈമാറിയാല്‍ മാത്രമേ വിഷയത്തില്‍ പോലീസിന് ഇടപെടാനാകുകയുള്ളു.
അന്വേഷണത്തിനിടെ സ്ട്രോംങ് മുറിയുടെ താക്കോല്‍ കൈവശമെടുത്തതിന്റെ പേരില്‍ ബാങ്കും എആര്‍ ഓഫീസ് അധികൃതരുടെ തമ്മില്‍ തര്‍ക്കം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ചയും ഉദ്യോഗസ്ഥരും ഭരണ സമിതിയംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
ബാങ്കിന്റെ നടപടിയിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മരണത്തിന് ഉത്തരവാദികളായ ബാങ്ക് ജീവനക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് ആവശ്യപ്പെട്ടു. ബാങ്കിന്റെ പേരിലുയര്ന്നിട്ടുളള അഴിമതി അന്വേഷിക്കണം. 20 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയിട്ടും സംഭവം പോലീസില്‍ അറിയിക്കാതിരുന്നതില് ദുരൂഹതയുണ്ട്. നീതി പൂര്‍വമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ പോലീസ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തണ്ണീര്‍മുക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30 ന് ബാങ്കിലേക്ക് മാര്‍ച്ച് നടത്തും.
വായ്പാതട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിച്ച് നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി.അഡ്വ.പി.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. എന്‍. കുമാരദാസ് അദ്ധ്യക്ഷത വഹിച്ചു. എ.കെ. പ്രസന്നന്, ഇ. അപ്പുക്കുട്ടന് നായര്‍, അഡ്വ. ഉദേഷ്.യു കൈമള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: