മാവേലിക്കര: താലൂക്ക് സഹകരണബാങ്ക് തഴക്കര ശാഖയിലെ ക്രമക്കേടുകളില്‍ അന്വേഷണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ബാങ്കിലെ അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഏഴായിരത്തിലധികം അക്കൗണ്ടുകളാണ് ബാങ്കിലുള്ളത്.
സഹകരണവകുപ്പ് നിയോഗിച്ച അന്വേഷണസംഘം നടത്തിയ പ്രാഥമിക പരിശോധനയില്‍ 28 കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. അടുത്ത ഘട്ടമായാണ് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കുന്നത്. സംശയമുള്ള അക്കൗണ്ടുകളുടെ ഉടമകളെ ബാങ്കിലേക്ക് വിളിപ്പിച്ച് അവരുടെ കൈവശമുള്ള പാസ്ബുക്ക് അടക്കമുള്ള രേഖകള്‍ പരിശോധിക്കും.
കഴിഞ്ഞ ദിവസം അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത ബാങ്കിലെ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് മാവേലിക്കര സബ്ട്രഷറിയിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി. കംപ്യൂട്ടര്‍ പരിശോധിച്ചതില്‍ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിശദപരിശോധനയ്ക്കായാണ് ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തത്.
ബാങ്ക് ഭരണസമിതിയംഗങ്ങള്‍ ഇന്നലെ ആലപ്പുഴയിലെത്തി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് വിശദീകരണം നല്കി. ബാങ്ക് ഭരണസമിതി പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് കാട്ടി ഭരണസമിതിയംഗങ്ങള്‍ക്ക് ജോയിന്റ് രജിസ്ട്രാര്‍ കത്ത് നല്‍കിയിരുന്നു. ബാങ്ക് പ്രസിഡന്റ് കോട്ടപ്പുറത്ത് വി. പ്രഭാകരപിള്ള ഒഴിച്ചുള്ളവര്‍ ആലപ്പുഴയില്‍ എത്തി ജോയിന്റ് രജിസ്ട്രാര്‍ക്ക് വിശദീകരണം നല്കി. വിശദീകരണം തപാലില്‍ അയച്ചുകൊടുത്തതായി വി.പ്രഭാകരന്‍പിള്ള അറിയിച്ചു.
ഇതിനിടെ ബാങ്കിലെ മറ്റൊരു ജീവനക്കാരിക്കു കൂടി തട്ടിപ്പില്‍ ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: