കോട്ടയം: ഭരണകക്ഷിയിലെ വിഭാഗീയതയും ഭരണപരാജയവും മറച്ചുവയ്ക്കാന്‍ സിപിഎം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന അക്രമ പരമ്പരകളുടെ ഭാഗമായി കോട്ടയം ജില്ലയെയും കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയമുന്നണി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ജില്ലയിലെ മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കെതിരെ ജനുവരി 30ന് രാവിലെ 10ന് തിരുനക്കരയില്‍ നടക്കുന്ന ധര്‍ണ്ണയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, തപസ്യ സംസ്ഥാന സെക്രട്ടറി എം. സതീശന് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെനനും ഭാരവാഹികള്‍ അറിയിച്ചു.
അക്രമ പരമ്പരകള്‍ക്കെല്ലാം നേതൃത്വം നല്‍കുന്നത് ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കളാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അക്രമിക്കപ്പെടുന്ന വ്യക്തികള്‍ക്കെതിരെ കള്ളക്കേസ്സുകള്‍ ചുമത്തി യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്.
സിപിഎം നേതാവ് പി. ജയരാജന് തിരുവനന്തപുരം ജില്ലയിലെ സ്ഥിരംകുറ്റവാളികളെ നേരില്‍കണ്ടതിന് ശേഷം അക്രമ പരമ്പരകളാണ് അവിടെ അരങ്ങേറിയത്. ഇദ്ദേഹം പള്ളിക്കത്തോട്ടില്‍ നടത്തിയ സന്ദര്‍ശനവും കോട്ടയം ജില്ലയിലെ അക്രമങ്ങള്‍ ഏറിവരുവാന്‍ ഇടയാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ മാത്രം ജില്ലയില്‍ പതിനാറോളം അക്രമങ്ങളാണ് സിപിഎം നടത്തിയത്. അന്നേദിവസം ഇല്ലിക്കല്‍ കവലയിലൂടെ ബൈക്കില്‍ യാത്രചെയ്ത ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരായ സന്ദീപ്, അനിരുദ്ധന് എന്നിവരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന് നേതൃത്വം നല്‍കിയത് എസ്എഫ്ഐ സംസ്ഥാന നേതാവ് ജയ്ക് സി തോമസ്സാണ്. അക്രമികളെ സ്ഥലത്തുനിന്നും നീക്കം ചെയ്യാന്‍ തിടുക്കത്തില്‍ വാഹനമോടിച്ച ജയ്ക് സി തോമസിന്റെ വാഹനമിടിച്ച് തദ്ദേശവാസികള്‍ക്ക് പരിക്കേറ്റിരുന്നു. വധശ്രമത്തിന് കേസ്സെടുക്കേണ്ട പോലീസ് നാമമാത്രമായ വകുപ്പുകള്‍ ചുമത്തി കേസ്സിനെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
ചെമ്പ്, മറവന്തുരുത്ത്, തെക്കേത്തുകവല, ചിറക്കടവ്, മോര്‍ക്കുളങ്ങര, കുറിച്ചി ഔട്ട്പോസ്റ്റ്, പള്ളിക്കത്തോട്, മണര്‍കാട്, തിരുവാര്‍പ്പ്, കുമരകം, പാല നഗരം എന്നിവിടങ്ങളില്‍ സിപിഎം അക്രമം പതിവാക്കിയിരിക്കുന്നു. അക്രമത്തിന് ഇരയായവരുടെ പരാതികളിന്മേല് യാതൊരു നടപടികളും സ്വീകരിക്കാന്‍ തയ്യാറാകാത്ത പോലീസ് സിപിഎമ്മിന്റെ പോഷക സംഘടനയായി മാറുകയാണ്. അക്രമം നടത്താനായി സാമൂഹ്യവിരുദ്ധ-ഭീകരവാദ-ലഹരി മാഫിയകളുമായി സിപിഎം അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
നാട്ടകം കോളേജിലെ വിദ്യാര്‍ത്ഥികളുടെ രാഖി പൊട്ടിച്ചെറിഞ്ഞ എറിഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നടപടിയെ ചോദ്യം ചെയ്തതിന്റെപേരില്‍ ഉടലെടുത്ത സംഘര്‍ഷം ബിജെപി ജില്ലാകമ്മറ്റി ആഫീസ് അക്രമിക്കാന്‍ വരെ ഇവര്‍ക്ക് പ്രേരണയായി. നാട്ടകം പോളീടെകിനിക്കില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് നേരെ ഉണ്ടായ അതിക്രമത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ നഗരത്തിലുടനീളം എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്ഐ അക്രമം നേരിടേണ്ടിവന്നു. സിഎംഎസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകന്റെ ബൈക്ക് അഗ്നിക്ക് ഇരയാക്കിയ സംഭവത്തില്‍ എസ്എഫ്ഐക്കാരായ പ്രതികളെ കണ്ടെത്താന്‍ പോലും പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മണര്‍കാട് രഞ്ചിത്തിന്റെ കൈകാലുകള്‍ തല്ലിയൊടിച്ച സംഭവത്തിലും യഥാര്‍ത്ഥ പ്രതികളെ പോലീസ് സംരക്ഷിച്ചു. വ്യാജപരാതിയില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കള്ളക്കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന മണര്‍കാട് പോലീസ് ബിജെപി ജില്ലാ പ്രസിഡന്റിന് നേരെയുള്ള അക്രമത്തില്‍ മുഖംതിരിഞ്ഞ് നില്ക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ബിജെപി ജില്ലാകമ്മറ്റി ആഫീസ് അക്രമിക്കാന്‍വരെ ഇക്കൂട്ടര്‍ തയ്യാറാവുന്നു.
അക്രമങ്ങളില്‍ എപ്പോഴും ഒരുഭാഗത്ത് സിപിഎം ആണെന്നുള്ളതാണ് വസ്തുത. കുറിച്ചിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെയും പുതുപ്പള്ളിയില്‍ സിഎസ്ഡിഎസ് പ്രവര്‍ത്തകരെയും അക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം അഡ്വ. എന്‍. ശങ്കര്‍റാം, വിഭാഗ് കാര്യവാഹ് ഡി. ശസികുമാര്‍, ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി, ജില്ലാസെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്, നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി രണരാജ് പൂഴിയില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: