കോഴിക്കോട്: വരള്‍ച്ചയെ നേരിടാന്‍ പൊതുകുളങ്ങളും കിണറുകളും ശുചീകരിച്ച് സംരക്ഷിക്കണമെന്ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പൊതുകുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കാന്‍ കഴിയണം. വടകര ഭാഗത്ത് കുടിവെള്ള ടാപ്പുകളിലൂടെ ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. ഇതിന് പരിഹാരമുണ്ടാവണമെന്നും സി.കെ.നാണു എംഎല്‍എ പറഞ്ഞു. ജില്ലയിലെ പഞ്ചായത്തുകളിലെ പൊതുകുളങ്ങളുടെ കണക്കെടുപ്പ് നടത്തിയതായി എ.ഡി.എം അറിയിച്ചു. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 61 പൊതുകുളങ്ങള്‍ കണ്ടെത്തി 11 കുളങ്ങള്‍ നന്നാക്കിയതായി ജില്ലാ പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പഞ്ചായത്തുകളില്‍നിന്ന് നിര്‍ദ്ദേശം വന്നാല്‍ കൂടുതല്‍ കുളങ്ങള്‍ നവീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയുടെ ജലസേചന പദ്ധതിയായ കുറ്റിയാടി പദ്ധതിയുടെ നവീകരണത്തിനും അറ്റകുറ്റപണിക്കുമായി വരുന്ന ബജറ്റില്‍ തുക വകയിരുത്തണമെന്ന് ജില്ലാ വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുറ്റിയാടി പദ്ധതിയില്‍ ജനുവരി ഒമ്പതുമുതല്‍ നല്ല രീതിയില്‍ ജലവിതരണം നടത്താന്‍ കഴിഞ്ഞതായും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജലവിതരണം നടത്താന്‍ കഴിയാതിരുന്ന പല പ്രദേശങ്ങളിലും കനാലുകളില്‍ ഈ വര്‍ഷം ജലവിതരണം നടത്തിയതായും കുറ്റിയാടി ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കുറ്റിയാടി പദ്ധതിയില്‍ ഈ വര്‍ഷത്തെ ആക്ഷന്‍ പ്ലാനില്‍ 33 പ്രവൃത്തികള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ കനാലുകളുടെ വാര്‍ഷിക അറ്റകുറ്റപണിക്ക് 13 പ്രവൃത്തികള്‍ക്കായി 36.2 ലക്ഷം രൂപ ഉള്‍പ്പെടുത്തിയതായും എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇതില്‍ എട്ട് പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. ഈ വര്‍ഷത്തെ പ്രധാന പ്രവൃത്തിയായ വള്ളിക്കാട് അക്വഡക്ടിന്റെ 22 സ്പാനുകള്‍ പൊളിക്കുന്ന പ്രവൃത്തിയില്‍ 10 സ്പാനുകള്‍ പൊളിച്ചു. ബാക്കി 12 സ്പാനുകള്‍ പൊളിക്കുന്ന പ്രവൃത്തി തുടര്‍ന്നുവരുന്നു. ഇതിന്റെ ആകെ ചെലവ് 50 ലക്ഷം രൂപയാണ്.
യോഗത്തില്‍ എഡിഎം ടി.ജനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ വി.കെ.സി മമ്മത് കോയ, കെ. ദാസന്, പുരുഷന് കടലുണ്ടി, കാരാട്ട് റസാഖ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: