തിരുവനന്തപുരം: അക്കാദമിയുടെ മറവില്‍ വ്യാവസായിക ആവശ്യത്തിനായി ഫഌറ്റ് നിര്‍മ്മിച്ചതിന് പിന്നിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയും ഡിസിസി സെക്രട്ടറിയുമായ ബിആര്‍എം ഷഫീര്‍. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകില്ലെങ്കിലും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ഷഫീര്‍ പറഞ്ഞു.
പുന്നന്‍ റോഡിലെ 34.5 സെന്റ് സ്ഥലം തിരുവിതാംകൂര്‍-കൊച്ചിന് ലിറ്ററി, സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ലോ അക്കാദമി വാങ്ങിയതാണ്. ഈ സ്ഥലം അക്കാദമിയുടെ ട്രസ്റ്റ് കൂട്ടുകയോ പ്രമേയം പാസാക്കുകയോ ചെയ്യാതെയാണ് സ്ഥലം രണ്ട് ഷെഡ്യൂളുകളില്പ്പെടുത്തി ഹെദര്‍ ഗ്രൂപ്പിന് നല്‍കിയത്. ഹെദര്‍ ഗ്രൂപ്പ് എന്ന നിര്‍മാണക്കമ്പനിയുമായുള്ള സംയുക്ത കരാറില്‍ 55 ശതമാനം ഫഌറ്റുകള്‍ കമ്പനിക്ക് വില്പന നടത്താനോ വാടകയ്ക്ക് കൊടുക്കാനോ പണയം വയ്ക്കാനോ അനുമതി നല്‍കിയിട്ടുണ്ട്. നഗരസഭയില്‍ നിന്നും അക്കാദമി വാണിജ്യആവശ്യത്തിനെന്നപേരില് തന്നെയാണ് കെട്ടിടനിര്‍മ്മാണ അനുമതി വാങ്ങിയിരിക്കുന്നത്.
കൗണ്‍സില്‍ യോഗത്തില്‍ എതിര്‍പ്പുകള്‍ വന്ന ശേഷവും ട്രസ്റ്റിന്റെ അനുമതി ഉണ്ടെന്നും തെളിയിക്കുന്ന രേഖകളുടെ അഭാവത്തില്‍ നിര്‍മ്മാണ അനുമതി നല്‍കുകയായിരുന്നു. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്തണം. സൊസൈറ്റി അനുശാസിക്കുന്ന നിയമത്തില്‍ നിന്നും വ്യതിചലിച്ചാല്‍ സര്‍ക്കാരിന് സൊസൈറ്റി ഭൂമി കണ്ടുകെട്ടാം. അക്കാദമിയുടെ ബാങ്ക് നിക്ഷേപങ്ങള്‍ അടക്കമുള്ള ഇടപാടുകള്‍ സര്‍ക്കാര്‍ ഓഡിറ്റ് ചെയ്യണം. പുന്നന്‍ റോഡിലെ ഭൂമി 1.05 കോടി രൂപയ്ക്കാണ് വില്‍പ്പന കരാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്‍പത് കോടി രൂപ കുറഞ്ഞത് വിലവരുന്ന ഭൂമിയാണിത്.
സര്‍ക്കാരില്‍ നിന്ന് നികുതിവെട്ടിപ്പ് നടത്തുകയാണ് അക്കാദമി ചെയ്തിരിക്കുന്നത്. ഇത് അന്വേഷിക്കണം. അഗ്നിശമനസേനയുടെ എന്‍ഒസി ഇല്ലാതെയാണ് കെട്ടിടനിര്‍മ്മാണത്തിന് അനുമതി കൊടുത്തത്. ഇതിനുപിന്നിലും അഴിമതിയുണ്ട്. ടോംസ് കോളേജില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ വിജിലന്‍സില്‍ അക്കാദമിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും ഷഫീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: