കാക്കനാട്: പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ ഉത്തരവിനെതിരെ സിപിഎം ഭരിക്കുന്ന നഗരസഭ കൗണ്‍സില്‍. നഗരസഭ അധ്യക്ഷ കെ.കെ. നീനുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ആര്‍ബിഡിസി ഓഫിസ് നിര്‍മാണത്തിനെതിരെ പ്രമേയം പാസാക്കിയത്. കാക്കനാട് മീഡിയ അക്കാദമിക് സമീപം സിഗ്നല്‍ ജങ്ഷനില്‍ സീപോര്‍ട്ട് എയര്‍പോര്‍ട് റോഡിലെ റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ (ആര്‍ബിഡിസി) ആസ്ഥാന മന്ദിരം നിര്‍മാണത്തിന് അനുമതി നല്‍കേണ്ടന്നാണ് നഗരസഭ കൗണ്‍സില്‍ തീരുമാനം.
രണ്ടാഴ്ച മുമ്പ് സ്ഥലം സന്ദര്‍ശിച്ച മന്ത്രി സുധാകരന് കെട്ടിട നിര്‍മാണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കാക്കനാട് ഇന്‍ഫൊ പാര്‍ക്ക്, മെട്രോ റെയില്‍ സിഗ്നല്‍ ജങ്ഷന്റെ പടിഞ്ഞാറു ഭാഗത്തു കൂടി കടന്നു പോകുന്നതിനാല്‍ കിഴക്ക് ഭാഗത്തെ കെട്ടിട നിര്‍മാണം റോഡ് വികസനത്തിനു ഭാവിയില്‍ തടസ്സമാകുമെന്നാണ് നഗരസഭയുടെ വാദം.
16 വര്‍ഷമായി പാലാരിവട്ടത്തെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ആര്‍ബിഡിസി ഓഫിസ് കാക്കനാട്ടിലെ 1.05 ഏക്കര്‍ സ്ഥലത്തേക്ക് മാറ്റി ഓഫിസ് നിര്‍മിക്കാന്‍ ഉദ്യോഗസ്ഥരാണ് പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടത്. ആസ്ഥാന മന്ദിരവും വാണിജ്യ സമുച്ചയവും ഉള്‍പ്പെടെ ബഹുനില മന്ദിര നിര്‍മാണത്തിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാന്ദന് രംഗത്തെത്തിയതോടെ നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു.
നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചാണ് നിര്‍മാണത്തിനെതിരെ സമരം സംഘടിപ്പിച്ചത്. സുധാകരന് കെട്ടിട നിര്‍മാണത്തിന് അനുകൂല നിലപാട് സ്വീകരിച്ചത് പാര്‍ട്ടിയില്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: