വിഴിഞ്ഞം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ പലതും ഉദ്യോഗസ്ഥന്മാര് അട്ടിമറിക്കുകയാണെന്ന് വനം-മൃഗസംരക്ഷണ മന്ത്രി കെ. രാജു. വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കെപ്കോയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ബിപിഎല്‍ കുടുംബത്തിലെ വീട്ടമ്മമാര്‍ക്കുള്ള മുട്ടക്കോഴിയുടെയും കോഴിക്കൂടുകളുടേയും വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് മാതൃകയാകാന്‍ വെങ്ങാനൂരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാല്, മുട്ട ഉത്പാദനത്തിലും കേരളം സ്വയംപര്യാപ്തത കൈവരിക്കേണ്ട സമയമായി എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തിലെ 20 വാര്‍ഡുകളിലെ 500 വീട്ടമ്മമാര്‍ക്കാണ് കോഴിക്കുഞ്ഞുങ്ങളും കോഴിക്കൂടും നല്‍കിയത്. 45000 രൂപാ വിലയുള്ള കോണ്‍ക്രീറ്റ് കൂടും 45 കോഴി കുഞ്ഞുങ്ങളുമാണ് വനിതാ ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്.
കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് ഇതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല പറഞ്ഞു. വൈസ്പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ്, കെപ്കോ എംഡി വിനോദ് ജോണ്‍, കെപ്കോ ചെയര്പേഴ്സന് ചിഞ്ചു റാണി, തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രേമാനന്ദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രഫുല്ലചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: