പേരാവൂര്‍: പേരാവൂര്‍ വെള്ളര്‍വള്ളിയില്‍ വെള്ളുവക്കണ്ടി സനിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പോലീസ് പിടിയിലായി. അയല്‍വാസിയും സനിത്തിന്റെ സുഹൃത്തുമായ അജീഷ് ആണ് പിടിയിലായത്. പ്രതിക്കായി അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. രാത്രി 9 മണിയോടെ വെളളര്വള്ളിയിലെ പുരളിമല വനഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. സി.ഐ എന്‍.സുനില്‍കുമാര്‍, പേരാവൂര്‍ എസ്.ഐ പി.കെ ദാസ്, എസ്.ഐ ജോണി, എ.എസ്.ഐ നാസര്പൊയിലന്, ഉദ്യോഗസ്ഥനായ വിനോദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് ബന്ധുവും അയല്‍ക്കാരനുമായ അജീഷ് സനിത്തിനെ കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഇരുവരും സനിത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് വീട്ടിലിരുന്ന സനിത്തിനെ കുത്തുകയുമായിരുന്നു. സനിത്തിനെ ഉടന്‍ തന്നെ പേരാവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
സനിത്തിന്റെ മൃതദേഹം ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തറവാട്ട് വളപ്പില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: