കോഴിക്കോട്: അതിരപ്പള്ളി പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ എല്ലാ അനുമതിയും ലഭിച്ചതാണ്. എന്നാല്‍ അനാവശ്യമായ വിവാദങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നതെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ‘കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയും പരിഹാരവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവില്‍ കേരളത്തില്‍ ആവശ്യമായതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. 70 ശതമാനം പുറത്ത് നിന്ന് വാങ്ങുകയാണ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുതിയ പദ്ധതികള്‍ വേണം. എന്നാല്‍ പരിസ്ഥിതി പ്രശ്നങ്ങളും മറ്റും പറഞ്ഞ് വലിയ എതിര്‍പ്പാണ് ഉണ്ടാകുന്നത്. ജനങ്ങളെ ബോധവല്‍ക്കരിച്ച് പദ്ധതിക്ക് അനുകൂലമാക്കാന്‍ ശ്രമം നടത്തും. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ചെറുകിട പദ്ധതികളും ആരംഭിക്കും. സ്വകാര്യ വ്യക്തികളോ കമ്പനികളോ ജല വൈദ്യുതപദ്ധതി ആരംഭിക്കാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ സഹകരിക്കും. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് തയ്യാറാണ്.
കേരളത്തില്‍ മഴ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സോളാര്‍ വൈദ്യുതിയും കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കും. എല്ലാ ഡാമുകളിലും വെള്ളം കുറഞ്ഞുവരികയാണ്. സോളാര്‍ വൈദ്യുതീകരണത്തിന് നിലവില്‍ നല്കുന്ന സബ്സിഡി വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല.
നിലവില്‍ വൈദ്യുതി ബോര്‍ഡിന് ആറായിരം കോടി രൂപയുടെ കടബാധ്യതയുണ്ട്. എങ്കിലും നിരക്ക് വര്‍ദ്ധന തീരുമാനിച്ചിട്ടില്ല. നിരക്ക് വര്‍ദ്ധിപ്പിക്കാതെ കടബാധ്യതയില്‍ നിന്ന് കരകയറാനാകുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള സ്ഥിതിയില്‍ കറന്റ് കട്ട് ഒഴിവാക്കുന്നതിനായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കും. പുറത്ത് നിന്ന് കൂടുതല്‍ കറന്റ് വാങ്ങിയും കട്ട് ഒഴിവാക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ലൈനിന്റെ അപര്യാപ്തതയുണ്ട്.
വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടാല്‍ സാമ്പത്തിക പരാധീനതയുള്ള ബോര്‍ഡിന് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്ക്കാനാകില്ല. കേരളത്തെ സമ്പൂര്‍ണ്ണമായി വൈദ്യുതീകരിച്ച സംസ്ഥാനമാക്കുന്ന പദ്ധതി മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കാനാകും. 116000 കുടുംബങ്ങള്‍ക്ക് കൂടി വൈദ്യുതിഎത്തിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: