ന്യൂദല്‍ഹി: പരീക്ഷകളെ ഉത്സവാന്തരീക്ഷത്തില്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന മാസങ്ങള്‍ പരീക്ഷാ മാസങ്ങളാണെന്നും മനക്ലേശത്തിന്റെ ആവശ്യമില്ലെന്നും മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷം മുഴുവന്‍ നീണ്ട പഠനത്തിന്റെ മികവ് തെളിയിക്കാനുള്ള അവസരത്തെ മനക്ലേശത്തിന്റെ അന്തരീക്ഷമാക്കി തീര്‍ക്കാതെ സന്തോഷമായി സ്വീകരിച്ച് പരീക്ഷയെ നേരിടണം. കുട്ടികളിലേക്ക് മാനസിക സമ്മര്‍ദ്ദം എത്തിക്കുന്നതില്‍ നിന്നും രക്ഷിതാക്കള്‍ പിന്മാറണം. അധികം ചിരിക്കൂ, അധികം നേടൂ. എത്ര സന്തോഷത്തോടെ കഴിയുന്നുവോ അത്രയധികം മാര്‍ക്ക് നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാനസിക സമ്മര്‍ദ്ദം ചിന്താ പ്രക്രിയയ്ക്ക് തടസ്സമുണ്ടാക്കും. പുറത്തുള്ളത് അകത്തേക്കും അകത്തുള്ളത് പുറത്തേക്കും എത്തില്ല. ചിന്താപ്രക്രിയ പോലും ഭാരമുള്ളതായി മാറും. മനസ്സ് ശാന്തമായാല്‍ മാത്രമേ മനസ്സിനുള്ളില്‍ പഠിച്ചുറപ്പിച്ച പാഠഭാഗങ്ങള്‍ പരീക്ഷാസമയത്ത് പുറത്തേക്ക് വരികയുള്ളൂ. പരീക്ഷാകേന്ദ്രീകൃതമായ വിദ്യാഭ്യാസം എന്നത് വലിയ പ്രശ്നമാണെന്നും ഇതുസംബന്ധിച്ച് ജനങ്ങളില്‍ നിന്നും അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
രണ്ട് മിനിട്ട് മൗനം ആചരിക്കണം
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് രണ്ട് മിനിട്ട് മൗനമാചരിച്ച് രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ചവരെ എല്ലാവരും സ്മരിക്കണമെന്ന് പ്രധാനമന്ത്രി. രാവിലെ 11മണിക്ക് വിദ്യാര്‍ത്ഥികളടക്കം സമൂഹത്തിലെ എല്ലാവരും മൗനാചരണത്തില്‍ പങ്കാളികളാകണമെന്നും സാമൂഹികമായ വീക്ഷണവും ദൃഢനിശ്ചയവും രക്തസാക്ഷികളോടുള്ള ആദരവും വ്യക്തമാക്കപ്പെടണം, നരേന്ദ്രമോദി പറഞ്ഞു.
സൈന്യത്തോടും സുരക്ഷാസൈനികരോടും രാജ്യത്തെ എല്ലാവര്ക്കും സ്വാഭാവികമായ ആദരവാണുള്ളതെന്ന് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയില്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ നേടിയവരുടെ കുടുംബാംഗങ്ങളെ അഭിനന്ദിച്ച മോദി, കശ്മീരിലെ ഹിമപാതത്തില്‍ ജീവന് നഷ്ടമായ സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.
നാല്‍പ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ തീരസംരക്ഷണ സേനയെ അഭിനന്ദിച്ച പ്രധാനമന്ത്രി, കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ജവാന്മാര്ക്കും അവരുടെ സേവനങ്ങള്‍ക്കുള്ള കൃതജ്ഞത രേഖപ്പെടുത്തി. 126 കപ്പലുകളും 62 വിമാനങ്ങളും അണിനിരത്തി ലോകത്തെ നാലാമത്തെ വലിയ തീരസംരക്ഷണ സേനയായി കോസ്റ്റ്ഗാര്‍ഡ് മാറിയെന്നും മോദി പറഞ്ഞു.
ആകാശവാണിക്ക് അഭിനന്ദനങ്ങള്‍
ന്യൂദല്‍ഹി: മന് കീ ബാതിലൂടെ ആകാശവാണിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. മന്‍കീ ബാതിന് ആകാശവാണിയും അവരുടെതായ രീതിയില്‍ പുതിയ പുതിയ രൂപഭാവങ്ങള്‍ നല്‍കുന്നുണ്ട്, നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ മാസം മുതല്‍ മന് കീ ബാത് കഴിഞ്ഞാലുടന്‍ പ്രാദേശികഭാഷകളില്‍ കേള്‍പ്പിക്കാന്‍ തുടങ്ങി. ഇതിന് വ്യാപകമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. ദൂരെ ദൂരെ നിന്നും കത്തുകളെഴുതുന്നു. അവര്‍ സ്വപ്രേരണയാല്‍ തുടങ്ങിയ ഈ കാര്യത്തിന് ആകാശവാണിയെ വീണ്ടും വീണ്ടും അഭിനന്ദിക്കുന്നു, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: