ആലപ്പുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ സമഗ്ര കുടിവെള്ളപദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. പുന്നപ്ര തെക്ക് പഞ്ചായത്തിലെ പനച്ചുവട് ഭാഗത്ത് റെയില്‍പാതയ്ക്കു അടിയിലൂടെയുള്ള പൈപ്പിടല്‍ പൂര്‍ത്തിയായി.
ഫെബ്രുവരി അവസാനത്തോടെ കുടിവെള്ളവിതരണത്തിന്റെ ട്രയല്‍ റണ്‍ തുടങ്ങും. മാര്‍ച്ച് അവസാനം പദ്ധതിയുടെ കമീഷനിങ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ നഗരം, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം പഞ്ചായത്തുകളളിലെ അഞ്ചുലക്ഷത്തോളം ജനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 2006-07 കാലത്താണ് പദ്ധതി ആവിഷ്കരിച്ചത്. കേന്ദ്രപദ്ധതിയായ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് സ്കീം ഫോര്‍ സ്മാള്‍ ആന്‍ഡ് മീഡിയം ടൗണ്‍സ് (യുഐഡിഎസ്എസ്എംടി) പദ്ധതിക്കുകീഴിലാണ് ആലപ്പുഴ പദ്ധതിയും ആവിഷ്കരിച്ചത്. 99.98 കോടി അടങ്കല്‍ പ്രതീക്ഷിച്ച പദ്ധതിക്ക് 2008ല്‍ ഭരണാനുമതി കിട്ടി.
പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെതന്നെ സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതി (അക്സലറേറ്റഡ് റൂറല്‍ വാട്ടര്‍ പൊജക്ട്എആര്‍പി) ആലപ്പുഴ പദ്ധതിയുമായി സംയോജിപ്പിച്ച് അമ്പലപ്പുഴ താലൂക്കില്‍പ്പെടുന്ന എട്ടു പഞ്ചായത്തുകള്‍ക്കു കൂടി പദ്ധതി ബാധകമാക്കി. 69.53 കോടിരൂപയായിരുന്നു ഇതിന്റെ അടങ്കല്‍. കേരള ജലഅതോറിട്ടിക്കാണ് പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം. പിന്നീട് രണ്ടു പദ്ധതികളുടെയും അടങ്കല്‍ വര്‍ധിപ്പിച്ചു. യുഐഡി പദ്ധതി അടങ്കല്‍ 110 കോടിയും ഗ്രാമീണപദ്ധതിയുടേത് 83.4 കോടിയുമായി.
സംയോജിതപദ്ധതിയുടെ ആകെ അടങ്കല്‍ 193.4 കോടിരൂപയായി ഉയര്‍ന്നു. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് അടങ്കല്‍ തുക 210 കോടിരൂപയാണ്.കേന്ദ്രസര്‍ക്കാര്‍ 80 ശതമാനവും നഗരസഭ, സംസ്ഥാനസര്‍ക്കാര്‍ എന്നിവര്‍ പത്തുശതമാനം വീതവും പദ്ധതിയടങ്കല്‍ ഏറ്റെടുക്കണമെന്നായിരുന്നു വ്യവസ്ഥ.
ടെന്‍ഡര്‍ നടപടി വൈകിയതിനു പുറമെ പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ചില പരാതികള്‍ പരിഹരിക്കുന്നതിനു ഒന്നരവര്‍ഷത്തോളം വേണ്ടിവന്നു. ഇക്കാരണങ്ങളാല്‍ പദ്ധതി പൂര്‍ത്തീകരണത്തിനു മൂന്നുവര്‍ഷത്തിലേറെ കാലതാമസം ഉണ്ടായി. പദ്ധതിയുടെ ഇപ്പോഴത്തെ അടങ്കല്‍ 210 കോടിരൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: