പുതുക്കാട് : കുറുമാലി പുഴയില്‍ വാസുപുരത്ത് നിര്‍മ്മിച്ച താല്‍ക്കാലിക തടയണയുടെ സമീപം പുഴയോരം ഇടിഞ്ഞു. പുഴയോരത്തെ മറ്റത്തൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വശമാണ് പുഴയിലേക്കിടിഞ്ഞത്. 25 മീറ്ററോളം മണ്ണ് പുഴയിലേക്ക് ഇടിഞ്ഞുപോയി. ഇതോടെ വാസുപുരത്തെ താല്‍ക്കാലിക തടയണയുടെ വശവും അപകട ഭീഷണിയിലാണ്.
തടയണക്ക് ബലക്ഷയം സംഭവിച്ചുവെന്നും ഇത് തടയണ തള്ളിപോവാന് ഇടയാക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. ചിമ്മിനിഡാമില്‍ നിന്നും കുറുമാലി പുഴയിലേക്ക് കൂടുതല്‍ അളവില്‍ വെള്ളം തുറന്ന് വിട്ടതാണ് പുഴയോരം ഇടിയാനും തടയണക്ക് ബലക്ഷയം ഉണ്ടാവാനും കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്ക് മറ്റു തടയണകളെയും ബാധിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം ചിമ്മിനിഡാമില്‍ നിന്നും തുറന്നു വിട്ട വെള്ളം കോള്‍ നിലങ്ങളില്‍ ഇതുവരെയും എത്താത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി കര്‍ഷകരുടെ സംഘം ഞായറാഴ്ച ചിമ്മിനിഡാം സന്ദര്‍ശിച്ചിരുന്നു.
അസി. കളക്ടറോടൊപ്പമാണ് സംഘം സന്ദര്‍ശനം നടത്തിയത്. ഇ്പ്പോള്‍ 1.2 എംഎം ക്യൂബ് ജലമാണ് ഡാമില്‍ നിന്നും തുറന്ന് വിടുന്നത്. ഇത് 1.6 എംഎം ക്യൂബ് അളവാക്കി ഉയര്‍ത്തണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. അതേസമയം ഇപ്പോഴത്തെ അളവ് തന്നെ തടയണകള്‍ക്ക് താങ്ങാവുന്നതിന്റെ പരമാവധിയാണെന്ന് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡാമില്‍ നിന്ന് തുറന്നു വിടുന്ന ജലത്തിന്റെ അളവ് ഇനിയും ഉയര്‍ത്തരുതെന്ന് വരന്തരപ്പിള്ളി പഞ്ചായത്ത് ആവശ്യപ്പെട്ടു. ഇതി തടയണകളുടെ നാശത്തിന് വഴിവെക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: