കള്ളം പറഞ്ഞ് പ്രചരിപ്പിച്ച് എത്രകാലം കേരളത്തിലെ സിപിഎം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തും? എത്രകാലം കൂടി അവരുടെ കാലാളുകളും അനുഭാവികളും ഈ നുണപ്രചാരണങ്ങളെ പിന്തുടരും? സിപിഎം നേതൃത്വം ആലോചിച് മറുപടി പറയേണ്ടൊരു രാഷ്ട്രീയ ചോദ്യമാണിത്.
അക്രമരാഷ്ട്രീയവും അസഹിഷ്ണുതയും ആ പാര്‍ട്ടി കൈവിടേണ്ട കാലം കഴിഞ്ഞു. ആശയപരമായ പോരാട്ടങ്ങളെ വാളെടുത്ത് തീര്‍ക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തിന് പൊതുജനം കല്പ്പിച്ചു നല്‍കുന്നൊരു ഇടമുണ്ടെന്ന് അനുഭവംപോലും അവരെ പഠിപ്പിക്കുന്നില്ലെങ്കില്‍ ഹാ കഷ്ടം എന്നുപറയാനെ നിവൃത്തിയുള്ളൂ. അസഭ്യം പറഞ്ഞും അസത്യം പ്രചരിപ്പിച്ചും നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെ കേരളത്തിലെ ജനങ്ങള്‍ നന്നായി തിരിച്ചറിയുന്നുണ്ടെന്ന് സിപിഎം നേതാക്കളെ എങ്ങനെയാണ് ബോധ്യപ്പെടുത്തേണ്ടത്?
സമീപകാലചരിത്രത്തില്‍ എത്രയെത്ര ഉദാഹരണങ്ങളാണ് സിപിഎമ്മിന്റെ നുണപ്രചാരണത്തിന്റേതായി എടുത്തുകാട്ടാനുള്ളത്. കള്ളം പൊളിഞ്ഞ് ഇളിഭ്യരായിട്ടും അതുതന്നെ ആവര്‍ത്തിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബിജെപി ബോംബെറിഞ്ഞെന്ന പ്രചാരണം. ഇക്കുറി പാര്‍ട്ടി ചാനലും പാര്‍ട്ടി പത്രവും മാത്രമല്ല പാര്‍ട്ടിയുടെ സൈബര്‍ ഗുണ്ടകളും ഇതിന്റെ വക്താക്കളായി വാളെടുത്തു. എന്താണ് ഈ പ്രചാരണങ്ങളുടെയെല്ലാം സത്യാവസ്ഥ?
ഇന്ത്യയില്‍ ജനകീയ ജനാധിപത്യ വിപ്ലവം സ്വപ്നം കണ്ട കമ്യൂണിസ്റ്റുകളില്‍ പ്രധാനിയായിരുന്നല്ലോ പി.കൃഷ്ണപിള്ള. കേരളത്തിലെ സാധാരണ കമ്യൂണിസ്റ്റുകാരന്റെയെല്ലാം വീട്ടിലെ ചുമരില്‍ തൂങ്ങിനിന്ന മുഖം. രണ്ടുവര്‍ഷം മുന്‍പ് ആലപ്പുഴയില്‍ കൃഷ്ണപിള്ള സ്മാരകം രാത്രിയുടെ മറവില്‍ ആരൊക്കെയോ തീയിട്ടു ചാമ്പലാക്കി. നേരം പുലരും മുന്‍പ് ആരോപണത്തിന്റെ ചൂണ്ടുവിരല്‍ ഇതരപാര്‍ട്ടികളുടെ നേര്‍ക്കായി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് പാര്‍ട്ടി സെക്രട്ടറിയും നേതാക്കളും അക്രമത്തിന്റെ ഭാണ്ഡം ബിജെപിയുടെ ചുമലിലിട്ടു.
നിരപരാധിത്വം തെളിയിക്കേണ്ടത് പിന്നെ ആരോപണവിധേയരുടെ ബാധ്യതയായി. ഒടുവില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായപ്പോള്‍ സത്യം പുറത്തുവന്നു. വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നയാളടക്കം പ്രതികള്‍. ചുരുക്കി പറഞ്ഞാല്‍ അവര്‍ തന്നെ അവരുടെ നേതാവിന്റെ സ്മൃതികുടീരം തീയിട്ടു. വിഭാഗീതയുടെ പേരില്‍ പാര്‍ട്ടി ആചാര്യന്റെ സ്മാരകം ചുട്ടെരിക്കാന്‍ മാത്രം മനഃസാക്ഷിക്കുത്തില്ലാത്തവരാണ് സിപിഎമ്മുകാര്‍ എന്ന് തെളിഞ്ഞ നാളുകള്‍. എന്നിട്ട് അതെല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവക്കാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്തു. നുണയെഴുതി തേഞ്ഞുപോയ എത്ര അച്ചുകളാണ് ദേശാഭിമാനി നിരത്തിയത്. നേതാക്കള്‍ പ്രസംഗിച്ച് തള്ളിയത്.
തലശ്ശേരി ഫസല്‍ വധക്കേസിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. കൊല്ലപ്പെട്ട ഫസലിന്റെ വീട്ടിലെത്തി കൊലയാളികള്‍ക്കെതിരെ രോഷംകൊണ്ടത് കാരായി രാജന്. ഇപ്പോഴും ലഭിക്കും യുടൂബില്‍ കാരായി ആര്‍എസ്എസിനെ കുറ്റംപറയുന്നത്. ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രസംഗിക്കാന്‍ എത്ര ടാര്‍പോളിന്‍ ഷീറ്റുകളാണ് കണ്ണൂരിലും തലശേരിയിലും സിപിഎം വലിച്ചുകെട്ടിയത്. അന്വേഷണം നേരായ വഴിക്ക് നീങ്ങിയപ്പോള്‍ കള്ളന് കപ്പലില്‍തന്നെ. കൊന്നുതള്ളിയ ഫസലിന്റെ വീട്ടില്‍ ചെന്ന് അനുശോചനം അറിയിച്ച് അന്യനെ പ്രതിയെന്ന് ചൂണ്ടിക്കാണിച്ച കാരായി രാജനല്ലേ കേസിലെ മുഖ്യപ്രതി. പൊളിഞ്ഞ ഫസല്കഥയും സിപിഎമ്മിന്റെ നുണപ്രചാരണ പരമ്പരയിലെ നാഴികക്കല്ലാണ്.
ടി.പി.ചന്ദ്രശേഖരന് വധം ഓര്‍ക്കുന്നില്ലേ? 2012 മെയ് മാസം നാലാം തീയതി രാത്രി വടകര വള്ളിക്കാട് വച്ച് ഒരു സംഘം വെട്ടിനുറുക്കിയ പഴയ സിപിഎമ്മുകാരന്. എന്തായിരുന്നു ചന്ദ്രശേഖരന് ചെയ്ത കുറ്റം? പാര്‍ട്ടി വിട്ടു. സ്വന്തമായൊരു പാര്‍ട്ടി ഉണ്ടാക്കി. അണുകളെ ഒപ്പം നിര്‍ത്തി. പി.ജയരാജന്റെ സഹോദരി സതീദേവിയെ വടകരയില്‍ തോല്‍പ്പിക്കാനുള്ള കരുത്തുകാട്ടി. അതെ, എതിരഭിപ്രായം പറഞ്ഞതും ചങ്കുറപ്പ് കാട്ടുകയും ചെയ്താല്‍ പാര്‍ട്ടി തീപ്പന്തമാകുമെന്ന് ചന്ദ്രശേഖരനെ സിപിഎം പഠിപ്പിച്ചു. വെട്ടിനുറുക്കിയായിരുന്നില്ലേ രാഷ്ട്രീയ പ്രതികാരം. പാര്‍ട്ടി സെക്രട്ടറിയായ പിണറായി പിറ്റേന്ന് വാര്‍ത്താ സമ്മേളനം വിളിച്ചുപറഞ്ഞത് ആര്‍ക്കാണ് മറക്കാനാകുക. അതോര്‍ത്ത് ആര്‍ക്കാണ് ഇന്ന് ചിരിക്കാതിരിക്കാനാകുക.
എന്‍ഡിഎഫുകാരാണ് കൊലയ്ക്ക് പിന്നിലെന്ന് ഗണിച്ചുപറയാന്‍ എന്തുമാത്രം മിടുക്കായിരുന്നു അദ്ദേഹത്തിന്. ‘മാഷാ അള്ളാ’ എന്നെഴുതിയ ഇന്നോവ കാറും കൊല നടന്നത് പള്ളിക്ക് സമീപമാണെന്നും സ്ഥാപിച്ച് കോടതിമുറിയിലെ ക്രിമിനല്‍ ലോയറുടെ നാവിലൂടെയായിരുന്നു പിണറായിയുടെ നുണക്കഥ. അത് പൊളിഞ്ഞപ്പോള്‍ പ്രദേശത്തെ ഒരു വ്യവസായിയാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രചരിപ്പിച്ചു.
15 ലക്ഷം രൂപ ക്വട്ടേഷന്‍ കൊടുത്താണ് കൊല നടത്തിയതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റാണ് വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞത്. അതും പാളിയപ്പോള്‍ കുഞ്ഞനന്തന്റെ മകളുമായി ചന്ദ്രശേഖരന് പ്രേമമുണ്ടായിരുന്നെന്നും അതാണ് കൊലയ്ക്ക് കാരണമെന്നും വീശിനോക്കി. അവിടംകൊണ്ടും നിന്നില്ല. ചന്ദ്രശേഖരന് സ്വവര്‍ഗാനുരാഗിയാണെന്നും പാര്‍ട്ടി ഓഫീസ് അതിന്റെ കേന്ദ്രമാണെന്നും പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. എല്ലാ പ്രചാരണങ്ങള്‍ക്കും ഒടുവില്‍ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കിയപ്പോള്‍ പാര്‍ട്ടി നേതാക്കളും അണികളും ഗുണ്ടകളും അകത്തായി.
ചന്ദ്രശേഖരനെ കൊന്നത് സിപിഎമ്മാണെന്നും രാഷ്ട്രീയമല്ലാതെ മറ്റൊരു കാരണവും ഇക്കാര്യത്തിലില്ലെന്നും പകല്‍പോലെ തെളിഞ്ഞു. ഇനി ഗൂഢാലോചന കേസ് കൂടി തെളിഞ്ഞാല്‍ കണ്ണൂരും കോഴിക്കോട്ടും സിപിഎമ്മിന് പുതിയ ജില്ലാ സെക്രട്ടറിമാരെ കണ്ടെത്തേണ്ടിവരുമെന്ന സംഘടനാ പ്രശ്നം ഓര്‍മപ്പെടുത്തേണ്ടതുണ്ടോ? എന്തിനാണ് ഈ രാഷ്ട്രീയ ശിഖണ്ഡിത്തരമെന്ന് പാര്‍ട്ടി ഇനിയെങ്കിലും ആലോചിക്കുമോ?
ഇപ്പോള്‍ കോടിയേരിയെ കൊല്ലാന്‍ ബിജെപി ബോംബെറിഞ്ഞെന്നാണ് പ്രചാരണം. വിശ്വാസ്യതയുടെ നൂല്ക്കനംപോലും പൊതുസമൂഹം കല്പ്പിക്കുന്നില്ലെങ്കിലും പാര്‍ട്ടി ചാനലിലെ ബ്രേക്കിങ് ന്യൂസ് എന്തൊക്കെയാണ് അടിച്ചുവിട്ടത്? എന്താണ് സത്യം? കോടിയേരി പ്രസംഗിച്ചത് നങ്ങ്യാരത്ത് പീടികയില്‍. ബോംബ് പൊട്ടിയത് കൊമ്മല്‍ വയലില്‍. ചുരുങ്ങിയത് മുക്കാല്‍ കിലോമീറ്ററെങ്കിലും അകലെ. കോടിയേരിക്ക് നേരെ ബോംബ് സ്ഫോടനം നടന്നുവെന്ന് ചാനല്‍ ഓഫീസുകളില്‍ വിളിച്ചുപറഞ്ഞത് തലശേരി എംഎല്‍എ ഷംസീറാണ്. വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് പോയപ്പോള്‍ സ്ഫോടനം ഉണ്ടായത് ഇരുന്നൂറ് മീറ്റര്‍ അകലെയെന്ന് തിരുത്ത്. സത്യം അതുമല്ലെന്ന് നേരം വെളുത്തപ്പോള്‍ ലോകം അറിഞ്ഞു.
പാര്‍ട്ടിക്ക് നല്ല സ്വാധീനമുള്ള മേഖലയാണത്. അവിടെ സ്ഫോടനം നടത്തി രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിറ്റേന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രകോപനം അരുത് എല്ലാവരും ആത്മസംയമനം പാലിക്കണമെന്ന് സ്ഫോടനവാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വാര്‍ത്താക്കുറിപ്പ്. എന്നിട്ടും രാത്രിയില്‍ ബിജെപിയുടെ എത്രയെത്ര ഓഫീസുകളാണ് സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തത്. അഗ്നിക്കിരയാക്കിയത്. ഭാഗ്യവശാല്‍ അക്രമം വ്യാപിച്ചില്ല. അതെന്തുകൊണ്ടാണ്? സിപിഎമ്മിന്റെ രാഷ്ട്രീയ ഭരണമികവുകൊണ്ടാണോ? അല്ലെന്ന് പറയാന്‍ കാരണമുണ്ട്.
യുഡിഎഫ് ആയിരുന്നു കേരളം ഭരിക്കുന്നതെങ്കില്‍ കൊലവിളി നടത്തി സിപിഎം കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ഇതിനകം ചുട്ടെരിച്ചേനെ. പക്ഷേ ഇതിപ്പോള്‍ കലാപമുണ്ടായാല്‍ ക്ഷീണം പിണറായിക്കാണ്; കോടിയേരിക്ക് ആഗ്രഹമുണ്ടെങ്കിലും. ഓര്‍മയില്ലെ 1987 ല്‍ കോഴിക്കോട് നാദാപുരം കത്തിയമര്‍ന്നത്. ലീഗുകാരന് എ. കണാരന് എംഎല്‍എ ആക്രമിക്കപ്പെട്ടപ്പോള്‍ കണാരന് കൊല്ലപ്പെട്ടുവെന്ന് കള്ളം പ്രചരിപ്പിച്ചായിരുന്നു പ്രത്യാക്രമണം. പതിനൊന്ന് ജീവനുകളാണ് ഇരുകൂട്ടരും അറുത്തുമാറ്റിയത്. ഇനിയിപ്പോള്‍ പൊളിഞ്ഞ പ്രചാരണങ്ങളുടെ ചരിത്രം തിരുത്താന്‍ കയ്യില്‍ ചരടുകെട്ടിയ ഒരു ബിജെപി ഡമ്മിയെ പിണറായിയുടെ പോലീസ് തലശ്ശേരിയില്‍ പ്രദര്‍ശിപ്പിച്ചേക്കാം.
പക്ഷേ ആ നുണക്കഥയും പൊളിച്ചടുക്കാനുള്ള രാഷ്ട്രീയ സംഘടനാ വളര്‍ച്ച കേരളത്തില്‍ ഇന്ന് ബിജെപിക്കുണ്ടെന്ന് പിണറായിയും കോടിയേരിയും ഓര്‍ത്താല്‍ നന്ന്. ഈ ചുവപ്പ് ഇനി കേരളത്തില്‍ പച്ചപിടിക്കണമെങ്കില്‍ ഈ രാഷ്ട്രീയം മതിയാവില്ലെന്ന് പാര്‍ട്ടിനേതൃത്വം തിരിച്ചറിഞ്ഞാല്‍ നന്ന്. ഇക്കാലമത്രയും പറഞ്ഞുപരത്തിയ കണ്ണൂര്‍ മോഡല്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് കേരളം ഇനി ചെവികൊടുക്കില്ല. അതിനോട് മുഖംതിരിക്കുന്നവരില് ആയിരമായിരം ടി.പി.ചന്ദ്രശേഖരന്മാര് ഉണ്ടാകുമെന്ന തിരിച്ചറിവ് നല്ലതാണ്. അല്ലെങ്കിലും നുണക്കഥാ ജാതകങ്ങള്‍ പരിശോധിച്ചാല്‍ പാട്യം ഗോപാലന്റെയും അഴീക്കോടന്‍ രാഘവന്റെയും ആത്മാക്കള്പോലും നിങ്ങളോട് പൊറുക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: