ജയ്പൂര്‍: രജപുത്ര സ്വാഭിമാനത്തിന്റെ തിളങ്ങുന്ന അധ്യായമായ ചിത്തോറിലെ റാണി പത്മിനിയെ അലാവുദ്ദീന്‍ ഖില്‍ജിയുടെ കാമുകിയായി ചിത്രീകരിക്കുന്ന വിവാദ തിരക്കഥ ഉപേക്ഷിച്ചതായി പ്രമുഖ സംവിധായകന് സഞ്ജയ് ലീല ബന്‍സാലി അറിയിച്ചു. പത്മാവതി എന്ന സിനിമയില്‍ ഖില്‍ജിയും റാണി പത്മിനിയും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ബന്‍സാലിയെ കഴിഞ്ഞ ദിവസം രാജ്പുതുകളുടെ കര്‍മി സേന ആക്രമിച്ചിരുന്നു.
ചരിത്രം വളച്ചൊടിച്ച് സിനിമ നിര്‍മ്മിക്കരുതെന്ന് ആറുമാസങ്ങള്‍ക്ക് മുമ്പുതന്നെ ബന്‍സാലിയോട് പറഞ്ഞിരുന്നെങ്കിലും ചിത്രീകരണവുമായി മുന്നോട്ടുപോയതോടെയാണ് പ്രതിഷേധമുണ്ടായത്.
ചിത്തോറിലെ രാജ്ഞിയും റാവല്‍ രത്തന്‍സിങ് രാജാവിന്റെ പത്നിയുമായിരുന്ന പത്മിനി ധീരതയുടേയും സൗന്ദര്യത്തിന്റെയും പ്രതീകമായാണ് അറിയപ്പെട്ടത്. എന്നാല്‍ പത്മനിയുടെ സൗന്ദര്യത്തേപ്പറ്റി കേട്ടറിഞ്ഞ ദല്‍ഹി ഭരിച്ചിരുന്ന ക്രൂരനായ ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജി ചിത്തോറിലെത്തി പത്മിനിയെ കാണുകയും തുടര്‍ന്ന് രാജാവിനെ തടവിലാക്കുകയും ചെയ്തു.
രാജാവിനെ ചിത്തോര്‍ സൈന്യം പിന്നീട് മോചിപ്പിച്ചെങ്കിലും കൂടുതല്‍ സൈന്യവുമായെത്തി ഖില്‍ജി റാവല്‍ രത്തന്സിങിനെയും സൈന്യത്തെയും വധിച്ച് റാണി പത്മിനിയെയും മറ്റു രജപുത്ര സ്ത്രീകളെയും സ്വന്തമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഖില്‍ജിയുടെ അടിമകളാകാന്‍ തയ്യാറാകാതെ ചിത്തോര്‍ കോട്ടയ്ക്കുള്ളില്‍ ഒരുക്കിയ ചിതയില്‍ റാണിയും മറ്റു സ്ത്രീകളും സ്വയം ചാടി ജീവത്യാഗം ചെയ്തു. രജപുത്ര വീര്യത്തിന്റെയും അഭിമാനത്തിന്റെയും അവസാന വാക്കായി രജപുത്ര സമുദായം കാണുന്നതാണ് ചിത്തോര്‍ റാണി പത്മിനി.
റാണിയെ ഖില്‍ജിയുടെ പ്രണയിനിയായി ചിത്രീകരിച്ചതാണ് രോഷം ശക്തമാകാന്‍ കാരണമെന്ന് കര്‍മി സേന ആരോപിക്കുന്നു. ആയിരക്കണക്കിന് ലൈംഗിക അടിമകളെ സൂക്ഷിച്ചിരുന്ന ഖില്‍ജിയെ റാണിയുടെ കാമുകനായി ചിത്രീകരിക്കുന്നത് ചരിത്രത്തിന്റെ വളച്ചൊടിക്കലാണെന്നും സിനിമ വിറ്റുപോകുന്നതിന് ബന്‍സാലി മുമ്പും ഇത്തരത്തിലുള്ള ചരിത്ര നിഷേധം ചെയ്തിട്ടുണ്ടെന്നും കര്‍മി സേന ചൂണ്ടിക്കാട്ടി.
ഖില്‍ജിയായി രണ്വീര്സിങിനെയും റാണി പത്മനിയായി ദീപിക പദുക്കോണിനെയുമാണ് അഭിനയിപ്പിക്കുന്നത്. ഖില്‍ജി സ്വപ്നത്തില്‍ റാണിയുമായി പ്രണയ സല്ലാപങ്ങള്‍ നടത്തുന്നതാണ് താന്‍ ചിത്രീകരിക്കുന്നതെന്നായിരുന്നു ബന്‍സാലിയുടെ ആദ്യ വാദങ്ങള്‍. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഇത്തരം വിവാദ ഭാഗങ്ങളെല്ലാം സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: