വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ടെലിഫോണിലൂടെയുള്ള ആദ്യ സംഭാഷണം ആഗോള ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ച്. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിനായിരിക്കും ഉയര്‍ന്ന പരിഗണനയെന്നും ഇവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇരുകൂട്ടരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും.
വിവിധ രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കുന്നതിനായിട്ടുള്ള പ്രധാനപ്പെട്ട തുടക്കമാണിതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാന്, ജര്‍മനി, ഫ്രാന്‍സ്, ആസ്ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളുടെ തലവന്മാരുമായും ട്രംപ് സംസാരിച്ചു. ക്രിയാത്മകമായ ചര്‍ച്ചകളായിരുന്നു ഇവയെല്ലാമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലെ മുഖ്യ വിഷയം ആഗോള ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തന്നെയായിരുന്നുവെന്നും റഷ്യയും വ്യക്തമാക്കി. ഭീകരതയ്ക്കെതിരെ ശരിയായ സഹകരണമാണ് യുഎസും റഷ്യയും ലക്ഷ്യമിടുന്നത്. ഐഎസ് വിഷയത്തില്‍ റഷ്യയുമായി ഒബാമ ഭരണകാലത്ത് ഉണ്ടായിരുന്ന ചെറിയ അകല്‍ച്ചയാണ് ഇതോടെ ഇല്ലാതാകുന്നത്. രണ്ട് കൂട്ടര്‍ക്കും ഗുണകരമായ വ്യാപാരങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: