ഏറ്റുമാനൂര്‍: നിര്‍ദ്ധനരും നിരാശ്രയരുമായവര്‍ക്ക് കുടുംബശ്രീയുടെ ആശ്രയ പദ്ധതി പ്രകാരം മാസം തോറും നല്കി വരുന്ന പോഷകാഹാര കിറ്റുകളുടെ വിതരണം മുടങ്ങി. ഏറ്റുമാനൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള സിഡിഎസ് മുഖാന്തിരം കേന്ദ്ര പദ്ധതിയായ അഗതി പുനരധിവാസത്തിനുള്ള ആശ്രയ പദ്ധതിയില്‍ ആദ്യഘട്ടമായി 101 പേര്‍ക്കാണ് പയറു വര്‍ഗങ്ങള്‍, വെളിച്ചെണ്ണ, മുളകുപൊടി മുതലായ ആഹാരസാധനങ്ങള്‍ സൗജന്യമായി നല്കി വരുന്നത്. ഒരു നിര്‍ദ്ധന കുടുംബത്തിലെ ഒരംഗമാണ് അഗതിയായി ഉള്‍പ്പെട്ടിട്ടുള്ളതെങ്കില്‍ 200 രൂപ വിലയുള്ള 9 ഭഷ്യവസ്തുക്കളുടെ ഒരു കിറ്റും, 2 അംഗങ്ങളാണെങ്കില്‍ 300 രൂപ വിലവരുന്ന 12 ഇനങ്ങളും, മുന്നോ അതില്‍ കൂടുതലോ അംഗങ്ങള്‍ ആണ് ഉള്‍പ്പെട്ടിട്ടുള്ളതെങ്കില്‍ 400 രൂപയുടെ 14 ഇനങ്ങളുള്ള കിറ്റുമാണ് ഓരോ മാസവും 10 വരെയുള്ള തീയതിക്കിടക്ക് കൊടുത്തു വന്നിരുന്നത്. എന്നാല്‍ ജനുവരി മാസത്തിലെ കിറ്റ് ഇതുവരെ കൊടുത്തിട്ടില്ല. വയോധികരായ അഗതികള്‍ നഗരസഭയിലെ കുടുംബശ്രീ ആസ്ഥാനത്ത് ദിവസവും എത്തി വെറും കയ്യോടെ തിരിച്ചു പോകുകയാണ്. സപ്ലൈക്കോയുടെ കീഴിലുള്ള ലാഭം സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള പലവൃഞ്ജനങ്ങള്‍ വാങ്ങുന്നത്. ഇത്തവണ വെളിച്ചെണ്ണ ലാഭംമാര്ക്കറ്റില് ലഭ്യമല്ലാത്തതിനാലാണ് കിറ്റ് ഇതുവരെ വിതരണം ചെയ്യാന്‍ കഴിയാത്തതെന്ന് സിഡിഎസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: