ന്യൂദല്‍ഹി: ഗുജറാത്തില്‍ 2002ലുണ്ടായ അക്രമസംഭവങ്ങളില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കാനുള്ള സുപ്രീംകോടതി അമിക്കസ്ക്യൂറിയുടെ നിര്‍ദ്ദേശം ബിജെപി തള്ളി. കോടതിയെ സഹായിക്കാന്‍ നിയുക്തനായ അമിക്കസ്ക്യൂറിയുടെയോ മറ്റ് അഭിഭാഷകരുടെയോ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലും തെളിവ് നിയമത്തിലും വ്യവസ്ഥയില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി വ്യക്തമാക്കി.
‘അന്വേഷണമെന്നത് പൂര്‍ണമായും ഒരു പോലീസ് പ്രവര്‍ത്തനമാണ്. അഭിഭാഷകന്റെ ജോലിയല്ല. അന്വേഷണങ്ങള്‍ക്കാണ് പോലീസിനെ പരിശീലിപ്പിച്ചിരിക്കുന്നത്. അഭിഭാഷകനെ അതിനല്ല. മുതിര്‍ന്ന അഭിഭാഷകന് കൂടിയായ ജെറ്റ്ലി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസുകളിലെ വിചാരണ നിയമപ്രക്രിയകളിലൂടെ നടത്തേണ്ടതാണ്. അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗുജറാത്തില്‍ 2002ലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ മൊഴി നല്കിയ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് വിവാദയോഗത്തില്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്.
അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ മെല്ലെപ്പോക്കിന് നിര്‍ദ്ദേശം നല്കാന് 2002 ഫെബ്രുവരി 27ന് മോഡിയുടെ വസതിയില്‍ ഉയര്‍ന്ന സിവില്‍, പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നുവെന്നും അതില്‍ താനും പങ്കെടുത്തിരുന്നുവെന്നും സഞ്ജീവ് ഭട്ട് അവകാശപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, അന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഇന്റലിജന്‍സ്) ആയിരുന്ന ഭട്ടിന്റെ അവകാശവാദം തെറ്റാണെന്ന് ഗുജറാത്ത് കേസില്‍ സുപ്രീംകോടതിയെ സഹായിക്കാന്‍ നിയുക്തനായ അഭിഭാഷകന് രാജു രാമചന്ദ്രന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.
അക്രമസംഭവങ്ങള്‍ തടയാന്‍ ഭരണകൂടം നടപടിയെടുത്തില്ലെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തില്‍ മോഡിയെയും അന്വേഷണവിധേയമാക്കണമെന്നാണ് ആവശ്യം.
ഇതിനിടെ, ഗുല്‍ബര്‍ഗ സൊസൈറ്റി കേസില്‍ എസ്ഐടി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അഹമ്മദാബാദ് കോടതി ഹര്‍ജിക്കാരിയായ സാകിയ ജഫ്രിക്ക് നല്കി. ഈ കേസില്‍ നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് ഒരുമാസം മുമ്പ് പ്രത്യേക സംഘം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: