വടക്കാഞ്ചേരി: മന്ത്രി എ. സി. മൊയ്തീന്റെ തെക്കുംകര പനങ്ങാട്ടുകരയിലുള്ള വീട്ടില്‍ മോഷണശ്രമം. മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ രണ്ട് മുറികളുടെ വാതിലുകള്‍ തകര്‍ത്തു. മൂന്നാമത്തെ മുറിയുടെ വാതില്‍ തകര്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. വീടിനുള്ളിലെ സാധന സാമഗ്രികള്‍ മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്.
വിദേശത്തുള്ള മകള്‍ ഷീബയുടെ ഏതാനും സ്വര്‍ണ്ണാഭരണങ്ങളും, അയ്യായിരത്തോളം രൂപയും വീടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. മന്ത്രിയുടെ പഴയ മൊബൈല്‍ ഫോണും വീടിനുള്ളിലുണ്ടായിരുന്നെങ്കിലും എടുത്തിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു.
വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ വാതില്‍ ഉള്ളില്‍ നിന്ന് കുറ്റിയിട്ടു. വീടിന് പുറത്തുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് പൂട്ട് തകര്‍ത്തതെന്ന് കരുതുന്നു. വൈദ്യുതി ബന്ധം വിഛേദിയ്ക്കുകയും, ഫ്യൂസ് ഊരി കിണറ്റില്‍ കൊണ്ടിടുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി മന്ത്രിയും, കുടുംബവും തിരുവനന്തപുരത്തായിരുന്നതിനാല്‍ വീട് അടച്ചിട്ടിരിയ്ക്കുകയായിരുന്നു.
പുലര്‍ച്ചെ നാല് മണിയോടെ മന്ത്രി വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് പൊലിസ് സ്ഥലത്തെത്തി ബീറ്റ്ബുക്കില് ഒപ്പിടുകയും ചെയ്തിരുന്നു. പൊലീസിനെ കണ്ട മോഷ്ടാക്കള്‍ പുറകിലെ വാതില്‍ വഴി രക്ഷപ്പെട്ടതാകാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൃശൂര്‍ റൂറല്‍ എസ് പി എന്‍ വിജയകുമാര്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ. കെ. രവീന്ദ്രന്, കുന്നംകുളം ഡിവൈഎസ്പി പി വിശ്വംഭരന്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്. പി കെ സുരേഷ് ബാബു, വടക്കാഞ്ചേരി സിഐ ടി എസ് സിനോജ്, എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത പൊലിസ് അധികൃതര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിനായി പ്രത്യേകസംഘം രൂപീകരിച്ചു. കുന്നംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരി സിഐ, എസ്ഐ, ജില്ലാക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്കാണ് ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: