മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിലെ ക്ലാസിക് അങ്കത്തിനൊടുവില്‍ ചിരിച്ചത് സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡറര്‍. കാണികളെ ആവേശത്തിരയിലാറാടിച്ച പോരാട്ടത്തില്‍ സ്പാനിഷ് താരം റാഫേല്‍ നദാലിനെ അഞ്ചു സെറ്റിനൊടുവില്‍ കീഴടക്കി ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കി (6-4, 3-6, 6-1, 3-6, 6-3). ഫെഡററുടെ കരിയറിലെ പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. മെല്‍ബണില്‍ അഞ്ചാം കിരീടം.
ഒരു കാലത്ത് കോര്‍ട്ടുകള്‍ ഇളക്കി മറിച്ച ശൈലിക്ക് മുപ്പതുകളിലും മാറ്റമില്ലെന്ന് ഫെഡെക്സും റാഫയും തെളിയിച്ചു. അടിച്ചും തിരിച്ചടിച്ചും മുന്നേറിയ മത്സരത്തില്‍ മുപ്പത്തിയഞ്ചു വയസുകാരന് ഫെഡററുടെ പരിചയസമ്പത്ത് മുപ്പതിലുള്ള നദാലിനു മേല്‍ മുന്‍തൂക്കം സമ്മാനിച്ചു. ആദ്യ നാലു സെറ്റ് ഇടവിട്ട് നേടി ഇരുവരും. അഞ്ചാം സെറ്റില്‍ തോല്‍വി മുന്നില്‍ക്കണ്ട ശേഷമാണ് ഫെഡറര്‍ കിരീടവുമായി മടങ്ങിയത്. അവസാന സെറ്റില്‍ 2-0, 2-1, 3-1 എന്ന നിലയില്‍ നദാല്‍ ലീഡ് ചെയ്തു. തിരിച്ചടിച്ച ഫെഡറര്‍ നദാലിനെ മൂന്നില്‍ നിര്‍ത്തി തുടരെ അഞ്ച് പോയിന്റ് നേടി.
അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ ഫെഡററും നദാലും മുഖാമുഖമെത്തുന്നത്. 2012ല്‍ വിംബ്ള്‍ഡണ്‍ നേടിയ ശേഷം ആദ്യമായി ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കുന്നത്. ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ ഇവരുടെ പോരാട്ടത്തില്‍ മൂന്നാം തവണ സ്വിസ് മാസ്റ്ററുടെ ജയം. 2006, 2007 വിംബ്ള്‍ഡണില്‍ മുന്‍പത്തെ ജയം. അതേസമയം, നാല് ഫ്രഞ്ച് ഓപ്പണ്‍ (2006, 2007, 2008, 2011), വിംബ്ള്‍ഡണ്‍ (2008), ഓസ്ട്രേലിയന്‍ ഓപ്പണ്‍ (2009) വേദികളില്‍ നദാല്‍ വിജയക്കൊടി നാട്ടി.
മെല്‍ബണിലെ നേട്ടത്തോടെ പുരുഷ ടെന്നീസിലെ ഇതിഹാസമായി ഫെഡറര്‍. കൂടുതല്‍ ഗ്രാന്ഡ്സ്ലാമുകള് നേടിയ പുരുഷ താരമാണ് ഇദ്ദേഹം. രണ്ടു വ്യത്യസ്ത ഗ്രാന്‍ഡ്സ്ലാമുകളില്‍ തുടരെ അഞ്ച് കിരീടം നേടി. വിംബ്ള്‍ഡണിലും യുഎസ് ഓപ്പണിലുമായിരുന്നു നേട്ടം. കരിയറിലെ 89ാം കിരീടമാണ് റോഡ് ലേവര്‍ അരീനയില്‍ 17ാം സീഡായ ഫെഡറര്‍ കുറിച്ചത്. ഒമ്പതാം സീഡായിരുന്നു നദാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: