ലണ്ടന്‍: എഫ്എ കപ്പ് ഫുട്ബോളില്‍ കരുത്തരായ ആഴ്സണല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ അഞ്ചാം റൗണ്ടില്‍. അതേസമയം, ലിവര്‍പൂളിന് അടിതെറ്റി. ആന്‍ഫീല്‍ഡില്‍ വൊള്സാണ് ലിവര്‍പൂളിനെ വീഴ്ത്തിയത് (2-1).
സതാംപ്ടണിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ആഴ്സണലിന്റെ മുന്നേറ്റം. തിയോ വാല്‍ക്കോട്ടിന്റെ ഹാട്രിക്കും ഡാനി വെല്‍ബെക്കിന്റെ ഇരട്ട പ്രഹരവും ജയത്തിന്റെ പകിട്ട്. 15, 22 മിനിറ്റുകളില്‍ വെല്‍ബെക്ക് സ്കോര്‍ ചെയ്തു. വാല്‍ക്കോട്ട് 35, 69, 84 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടു.
സ്റ്റാംഫോഡ് ബ്രിഡ്ജില്‍ എതിരില്ലാത്ത നാലു ഗോളിന് ബ്രെന്റ്ഫോഡിനെ മടക്കി ചെല്‍സി. വില്യന് (14), പെഡ്രൊ (21), ബ്രാനിസ്ലാവ് ഇവാനോവിച്ച് (69), മിക്കി ബാത്സഷുവായി (81) എന്നിവര്‍ നീലപ്പടയ്ക്കായി സ്കോര്‍ ചെയ്തു.
ക്രിസ്റ്റല്‍ പാലസിനെ അവരുടെ മൈതാനത്ത് മടക്കമില്ലാത്ത മൂന്നു ഗോളിന് വീഴ്ത്തി സിറ്റി. റഹിം സ്റ്റെര്‍ലിങ് (43), ലെറോയ് സാനെ (71), യായ ടുറെ (90+) എന്നിവര്‍ സ്കോറര്‍മാര്‍.
പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ ലെസ്റ്റര്‍ സിറ്റിക്ക് സമനില. ഡെര്‍ബി കൗണ്ടിയാണ് ലെസ്റ്ററിനെ തളച്ചത് (2-2). അതേസമയം, ടോട്ടനം 4-3ന് വൈകോമ്പ് വാണ്ടറേഴ്സിനെ കീഴടക്കി മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: