കോട്ടയം: എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടര്‍ന്നുള്ള കേസ് അന്വേഷണത്തില്‍ പാല ഡിവൈഎസ്പി വി.ജി. വിനോദ്കുമാര്‍ പ്രതിയായ കെ.എം. സന്തോഷ്കുമാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
വൈക്കം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വീട്ടിലും വിവാദഭൂമിയിലും വസ്തു വിറ്റ വ്യക്തിയുടെ ചോറ്റാനിക്കരയിലുള്ള വീട്ടിലും തെളിവെടുക്കാനെന്ന ഭാവേന കൊണ്ടുപോയിട്ടും പ്രതിയുടെ സാന്നിദ്ധ്യത്തില്‍ കേസിന് ആസ്പദമായ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ഒരു തെളിവും ശേഖരിക്കാന്‍ ഇല്ലാതിരുന്നിട്ടും പ്രതിയെ തെളിവെടുപ്പിന് എന്നപേരില്‍ കൊണ്ടുനടന്ന് അന്വേഷണം നടത്തിയ ഓഫീസറുടെ നടപടി പ്രതിയെ അപകീര്‍ത്തിപ്പെടുത്താനാണെന്നാണ് റിപ്പോര്‍ട്ട്. മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ കേസ്സിനെ സംബന്ധിച്ച കാര്യങ്ങള്‍ ഡിവൈഎസ്പിയും അന്വേഷണ ഉദ്യോഗസ്ഥനായ പാലാ പോലീസ് ഇന്‍സ്പെക്ടര്‍ ടോമി കെ സെബാസ്റ്റ്യനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചത് ഗൗരവപൂര്‍വ്വം കാണേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എന്‍ഡിപി യൂണിയനുവേണ്ടി സ്ഥലം വാങ്ങാന്‍ സമാഹരിച്ച പണം ഉപയോഗിച്ച് കിടങ്ങൂരില്‍ സന്തോഷ്കുമാറിന്റെയും ഭാര്യയുടെയും പേരില്‍ വീടും സ്ഥലവും വാങ്ങിയെന്ന ഉദ്യോഗസ്ഥരുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍ പൊതുസമൂഹം തെറ്റിദ്ധരിക്കുന്നതിനും പ്രതിക്ക് മനോവേദനയ്ക്കും മാനഹാനിക്കും ഇടയാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
മീനച്ചില്‍ താലൂക്ക് എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായ കെ.എം. സന്തോഷ്കുമാര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നതിനായി സമുദായങ്ങളില്‍ നിന്ന് ശേഖരിച്ച പണം അപഹരിച്ചതായുള്ള പുലിയന്നൂര്‍ ശാഖാ യോഗാംഗമായ ഗോപാലന് നല്കിയ കേസ്സാണ് റിപ്പോര്‍ട്ടിന് കാരണമായത്. പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്ന് ഗുരുതര സ്വഭാവമുള്ള കേസ്സുകളുടെ പട്ടികയില്‍ പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പാല പോലീസ് ഇന്‍സ്പെക്ടറായ കെ.പി.ജോസിന്റെ അഭാവത്തില്‍ ചുമതലയേറ്റ ബാബു സെബാസ്റ്റിയനാണ് പിന്നീട് കേസന്വേഷണം നടത്തിയത്. അസിസ്റ്റന്റ് പബ്ലിക് പ്രസിക്യൂട്ടറുടെ നിയമോപദേശം തേടി മിസ്റ്റേക്ക് ഓഫ് ഫാക്ട് എന്ന ഇനത്തില്‍ പെടുത്തി ജില്ലാ പോലീസ് മേധാവിക്ക് ഫാക്ച്വല് റിപ്പോര്‍ട്ട് അദ്ദേഹം നല്കി. ഇക്കാലയളവില്‍ ഡിസിആര്‍ബി ഡിവൈഎസ്പിയായിരുന്ന വി.ജി. വിനോദ്കുമാര്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
തുടര്‍ന്നാണ് ടോമി കെ സെബാസ്റ്റിയന് അന്വേഷണം ഏറ്റെടുത്തത്. വി.ജി. വിനോദ്കുമാര്‍ പാലാ ഡിവൈഎസ്പി ആയി ചുമതല ഏറ്റെടുത്തതോടെ കേസിന്റെ സൂപ്പര്‍വൈസറി ഓഫീസറായി പ്രവര്‍ത്തിച്ച് വരുന്നതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥന് പകപോക്കല്‍ നടത്തുന്നതായുള്ള ആരോപണം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: