കുന്നത്തൂര്‍: താലൂക്കിലെ മിക്ക പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പരിഹാര നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍. കടുത്ത വേനലിലും വറ്റാത്ത അന്പതില്പരം കുളങ്ങളും ചിറകളും വെള്ളം നിറഞ്ഞു കിടക്കുന്ന പാറമടകളും കുന്നത്തൂരിന്റെ പല പ്രദേശങ്ങളിലുമുണ്ട്. ഈ ജലസ്രോതസ്സുകളെ പ്രയോജനപ്പെടുത്തി പരിഹാരം കാണാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. നാട്ടുകാരുടെ ശ്രമഫലമായി പോരുവഴിയിലെയും ശൂരനാട്ടെയും പൊതുകുളങ്ങള്‍ വൃത്തിയാക്കി കുടിക്കാന്‍ ഒഴിച്ച് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.
ഇത്തരം ജലസ്രോതസ്സുകളെ സംരക്ഷിക്കണമെന്നാവശ്യം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അധികൃതരുടെ അനാസ്ഥയുടെ ഉത്തമ ഉദാഹരണങ്ങളാണ് ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും പ്രാവര്‍ത്തികമാകാതെ പോകുന്ന കുടിവെള്ള പദ്ധതികള്‍. ശൂരനാട് തെക്ക് പഞ്ചായത്തിലെ കോയിക്കല്‍ ചന്ത, കക്കാക്കുന്ന് പദ്ധതികളും പോരുവഴി പഞ്ചായത്തിലെ നരച്ചിറ കുടിവെള്ള പദ്ധതിയും മൈനാഗപ്പള്ളിയിലെ പടിവാതിക്കല്‍ പദ്ധതിയും അധികൃതരുടെ അനാസ്ഥ മൂലം ഇല്ലാതായവയാണ്.
കുടിവെള്ള വിതരണത്തിലെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യുവമോര്‍ച്ച തീരുമാനം. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മൈനാഗപ്പള്ളി, ശൂരനാട് തെക്ക് പഞ്ചായത്തുകളില്‍ യുവമോര്‍ച്ച ഉപരോധസമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി താത്കാലികമായി ഇവിടങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ സാധിച്ചു. അടുത്ത ഘട്ടമായി പ്രാദേശികമായി കുടിവെള്ള വിതരണത്തില്‍ വീഴ്ച വരുത്തുന്നതില്‍ പ്രതിഷേധിച്ച് ശാസ്താംകോട്ട ഫില്‍ട്ടര്‍ ഹൗസിലേക്ക ബഹുജന മാര്‍ച്ച് നടത്തും. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കൊല്ലത്തേക്കുള്ള കുടിവെള്ള വിതരണം തടയുമെന്ന് യുവമോര്‍ച്ച നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: