കൊച്ചി: വിദ്യാര്‍ത്ഥി സമരങ്ങളെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എന്തുകൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്ന് ഹൈക്കോടതി. കൊടിയുടെ നിറം നോക്കിയാണോ സമരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. കുറ്റിപ്പുറം കെഎംസിടി പോളിടെക്നിക്കിന് പോലീസ് സംരക്ഷണം തേടി മാനേജ്മെന്റ് നല്കിയ ഹര്‍ജിയില്‍ ഡിവിഷന് ബെഞ്ചിന്റെ ചോദ്യം. അഞ്ച് മാനേജ്മെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിദ്യാര്‍ത്ഥി സമരങ്ങളെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളും, അറസ്റ്റിലായവരുടെ വിവരങ്ങളും അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി വി. വിലാസചന്ദ്രന്‍ നായര്‍ നല്കിയ സത്യവാങ്മൂലത്തില്‍ കെഎംസിടി പോളിടെക്നിക്ക് കോളജിലെ അതിക്രമങ്ങളില്‍ കേസെടുത്തതല്ലാതെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് വിശദീകരിച്ചില്ല. തിരുവനന്തപുരം ലോ അക്കാദമിയില്‍ 200 എസ്എഫ്ഐക്കാര്‍ക്കെതിരെയും തിരിച്ചറിയാവുന്ന മറ്റുള്ളവര്‍ക്കെതിരെയും രണ്ടു കേസുകളെടുത്തെന്ന് പറഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്തതായി വ്യക്തമാക്കിയിട്ടില്ല.
തുടര്‍ന്നാണ് കൊടിയുടെ നിറം നോക്കിയാണോ നടപടിയെന്ന് ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചത്. വേണ്ടിവന്നാല്‍ ആഭ്യന്തര സെക്രട്ടറിയെ വിളിച്ചു വരുത്താന്‍ മടിക്കില്ലെന്ന മുന്നറിയിപ്പും നല്കി. എന്നാല്‍, എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരമുഖത്തുണ്ടെന്നും അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ നല്കാന് സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച വിവരങ്ങളറിയിക്കാന്‍ നിര്‍ദ്ദേശിച്ചു.
അഞ്ചു കോളജുകളാണ് സംരക്ഷണം തേടിയതെന്നും ഇവര്‍ക്ക് സംരക്ഷണം നല്കാന് മേഖലാ എഡിജിപിമാര്‍ക്കും ഐജിമാര്‍ക്കും ജില്ലാ പോലീസ് മേധാവികള്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. മറ്റക്കര ടോംസ് കോളജിലെ അക്രമസംഭവങ്ങളില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
കെഎംസിടി പോളിടെക്നിക്ക് കോളേജില്‍ ഫീസ് തര്‍ക്കവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്ഐയുടെ ജില്ലാ നേതാവ് സക്കീറാണ് ഒന്നാം പ്രതി. നെഹ്റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്നാണ് ഈ കോളജില്‍ സമരം തുടങ്ങിയത്. ഇവിടെ മതിയായ പോലീസ് സംരക്ഷണം നല്കി. ഇതേ കാമ്പസിലെ മൂന്ന് കോളജുകള്‍ക്കും സംരക്ഷണം ഉറപ്പാക്കി. നെഹ്റു കോളജിലെ സമരങ്ങളുമായി ബന്ധപ്പെട്ട് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 75 പേര് ചേര്‍ന്ന് പോലീസ് വാഹനം കത്തിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജ് കെട്ടിടം അടിച്ചു തകര്‍ത്തു. മുന്നൂറോളം യുവമോര്‍ച്ച പ്രവത്തകര്‍ ഉപരോധ സമരം നടത്തി. ഇതുമായി ബന്ധപ്പെട്ട് പഴയന്നൂര്‍ പോലീസ് കേസെടുത്തു, സത്യവാങ്മൂലം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: