കണ്ണൂര്‍: വിപണിയില്‍ അരിവില കുതിച്ചുയരുമ്പോള്‍ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. വിലനിയന്ത്രിക്കാന്‍ നടപടിയെടുക്കാത്തതിനാല്‍ നാല്പത് ശതമാനത്തിലേറെയാണ് അരിവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത്. അരിവില കുതിച്ചുയരുമ്പോള്‍ കേന്ദ്രത്തിനെ പഴിചാരി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെയുള്ള അരിവിതരണം കാര്യക്ഷമമാകാത്തതും സിവില്‍ സപ്ലൈസ് വകുപ്പും സ്പ്ലൈക്കോയുമൊക്കെ വിപണിയില്‍ നിന്നും വിട്ടുനിന്നതുമാണ് അരിവില കുത്തനെ കയറാന്‍ കാരണമായത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലമാണ് സപ്ലൈകോ വിപണിയില്‍ നിന്നും മാറിനില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് അസ്ഥാനത്താവുകയായിരുന്നു. ഇതോടെ അരിക്ക് പുറമെ പലവ്യഞ്ജനങ്ങള്‍ക്കും വില കുത്തനെ കൂടാന്‍ കാരണമായിട്ടുണ്ട്. കേരളത്തില്‍ എറ്റവും അധികം വിറ്റഴിയുന്ന ജയ, മട്ട തുടങ്ങിയ അരികള്‍ക്കാണ് വിലവര്‍ദ്ധനവ് ഏറെയുള്ളത്. ജയ അരിക്ക് നാല്പത്തിയൊന്നും ഉണ്ടമട്ട 31.50, സുരേഖ 41, വടിമട്ട 38, ജയ 44.50, ചമ്പ 42, വിവിധ കുത്തരികള്‍ 43-45, പച്ചരി 30-33, എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് വില. പൊന്നി, കയമ ഉള്‍പ്പെടെയുള്ള ബിരിയാണി അരികള്‍ക്ക് 80-90 രൂപവരെ വിലയുണ്ട്. ആന്ധ്രയില്‍ നിന്നുള്ളഅരിവരവ് കുറച്ച് സംസ്ഥാനത്തെ വ്യാപാരികള്‍ കൃത്രിമ ക്ഷാമമുണ്ടാക്കി അരിവില കയറ്റാനുള്ള ശ്രമമാണ് നടത്തുന്നത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംസ്ഥാനത്തെ എഫ്സിഐ ഗോഡൗണുകളില്‍ ഉണ്ടായ അട്ടിമറി കൂലി തര്‍ക്കം മൂലം റേഷനരി വിതരണം താളം തെറ്റിയിരുന്നു. കേന്ദ്ര ഗവ.അനുവദിച്ച ടണ്‍ കണക്കിന് അരി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ പ്രശ്നം പരിഹരിച്ചുകഴിഞ്ഞെങ്കിലും റേഷന്‍ കടകളിലൂടെയുള്ള അരിവിതരണം ഇനിയും കാര്യക്ഷമമായിട്ടില്ല. ഈ സന്ദര്‍ഭം മുതലെടുത്താണ് അരി വ്യാപാരികള്‍ അരിവില 30-40 ശതമാനം വരെ ഉയര്‍ത്തിയത്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന് മുമ്പ് കേരളത്തില്‍ പതിനാറ് ലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്രത്തില്‍ നിന്നും ലഭിച്ചിരുന്നു. ഇതിന്റെ എഴുപത് ശതമാനം പോലും അര്‍ഹരുടെ കൈകളില്‍ എത്തിയിട്ടില്ല. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടിക പ്രകാരം കേന്ദ്രത്തില്‍ നിന്നും 12.26 ലക്ഷം മെട്രിക് ടണ്‍ അരിയും ഇതോടൊപ്പം രണ്ട് ലക്ഷം മെട്രിക് ടണ്‍ ബോണസ്സായും അനുവദിച്ചിരുന്നു. എന്നാല്‍ ഈ അരി കൃത്യസമയത്ത് പൊതുവിതരണ സംവിധാനങ്ങളിലൂടെ സാധാരണക്കാരന്റെ കൈകളിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
കേന്ദ്രം അനുവദിച്ച അരി കൃത്യമായി വിതരണം ചെയ്യാന്‍ പോലും കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം അരിവെട്ടിക്കുറച്ചു എന്ന വ്യാജ പ്രചരണം നടത്തി സമര കോലാഹലങ്ങള്‍ നടത്തുകയാണ്. വിപണിയില്‍ അരിവില കുത്തനെ കൂടിയിട്ടും ഇത് നിയന്ത്രിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. സര്‍ക്കാര്‍ നിലപാട് വ്യാപാരികളെ വിലവര്‍ദ്ധനവിന് പ്രോത്സാഹിപ്പിച്ച് പാവങ്ങളെ പട്ടിണിക്കിടുക എന്നുള്ളതാണ്. വിപണിയില്‍ ന്യായവിലക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കിയിരുന്ന സപ്ലൈക്കോയെ ഈ സര്‍ക്കാര്‍ ശ്വാസംമുട്ടിച്ചു കൊല്ലാനുള്ള നീക്കമാണ് നടത്തുന്നത്. മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള പൊതുവിതരണ സംവിധാനങ്ങള്‍ പാടേ തകര്‍ന്ന നിലയിലാണ്.
സപ്ലൈക്കോ വിപണിയില്‍ ഇടപെടാതിരുന്നാല്‍ പലവ്യഞ്ജനങ്ങളുടെ വിലയും കുതിച്ചുകയറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതോടെ കേരളത്തിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകും.
അധികാരത്തിലേറിയാല്‍ നിത്യോപയോഗസാധനങ്ങളുടെയും അരിയുടെയും വിലനിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഇടത് മുന്നണി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇപ്പോളത് ജലരേഖയായി മാറിയിരിക്കുകയാണ്. എല്ലാം കേന്ദ്രത്തിന്റെ തലയില്‍വെച്ച് രക്ഷപ്പെടാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ ജനങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: