ഇരിട്ടി: കായിക മേഖലയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ച് യുഎഇ അസ്ഥാനമായുള്ള ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ റാസല്‍ഖൈമ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ പുരസ്കാരത്തിന് ദേശീയ ആര്‍മി പരിശീലകന് കെ.ജെ.സെബാസ്റ്റ്യന്‍ അര്‍ഹനായി. കണ്ണൂര്‍ ജില്ലയിലെ മണത്തണ ഓടന്തോട് സ്വദേശിയായ സെബാസ്റ്റ്യന്‍ വോളിബോള്‍ രംഗത്ത് കായിക താരങ്ങളെ വളര്‍ത്തി കൊണ്ടുവരുന്നതില്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ ദേശീയ പുരസ്കാരത്തിനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. സൈന്യത്തില്‍ നിന്നും 11 വര്‍ഷം മുന്‍പ് വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്വന്തം നാടായ പേരാവൂരില്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജിന്റെ നാമധേയത്തിലുള്ള വോളിബോള്‍ കോര്‍ട്ടില്‍ വെച്ച് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് സെബാസ്റ്റ്യന്‍ പരിശീലനം നല്കിവരുന്നു. ആര്‍മിയുടെ നാല് ടീമുകള്‍ക്കും ഇദ്ദേഹം ഇവിടെ പരിശീലനം നല്കി വരുന്നു. കോച്ചായും വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി സംഘാടകനായും സെബാസ്റ്റ്യന്‍ നിരന്തരം തന്റെ പ്രവര്‍ത്തനം തുടരുകയാണ്. 2006ല്‍ കെ.കെ. ഗ്രൂപ്പ് പേരാവൂരില്‍ വോളിബോള്‍ ടീം രൂപീകരിച്ചപ്പോള്‍ അതിന്റെ കോച്ചായും പ്രവര്‍ത്തിക്കുകയും അഞ്ച് വര്‍ഷക്കാലം ജില്ലാ തലത്തില്‍ ടീം മികച്ച വിജയം നേടുകയും ചെയ്തു. യാതൊരു വിധ പ്രതിഫലവും പറ്റാതെയാണ് സബാസ്റ്റ്യന്‍ തന്റെ സേവനം തുടരുന്നത്. 2011ല്‍ മൈക്ക് ആര്‍മ്മിയുടെ പുരസ്കാരം കല്‍ക്കട്ടയില്‍ വെച്ചും, 2014ല്‍ പഞ്ചാബില്‍ വെച്ച് ഏരിയാ കമാണ്ടിന്റെ പുരസ്കാരവും, 2016ല്‍ വോളിബോള്‍ സംഭാവനക്കുള്ള പുരസ്കാരവും, കേളകം സ്പോര്‍ട്സ് ട്രസ്റ്റിന്റെ പുരസ്കാരവും സെബാസ്റ്റ്യന്‍ ലഭിക്കുകയുണ്ടായി. ഇന്ന് രാത്രി 7.30ന് എടൂരില്‍ ആരംഭിക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ രാജ്യാന്തര പ്രമുഖനായ ബോബി ചെമ്മണ്ണൂര്‍ സെബാസ്റ്റ്യന്‍ പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: