ആലപ്പുഴ: അക്രമവും സംഘര്‍ഷങ്ങളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൂടപ്പിറപ്പാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ. നന്ദകുമാര്‍. മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കൂട്ടധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കി നേട്ടമുണ്ടാക്കുകയാണ് എന്നും കമ്യൂണിസ്റ്റുകളുടെ ശൈലി. ദേശീയവാദം വളര്‍ന്നാല്‍ അവിടെ കമ്യൂണിസം തകരും. ദേശീയതയുടെ ഉറച്ച വക്താക്കളായതിനാലാണ് ആര്‍എസ്എസ്സിനെ സിപിഎം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത്.
കേരളത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം തുടങ്ങുംമുമ്പുതന്നെ ആര്‍എസ്എസ്സിനെതിരെ കുപ്രചരണം സിപിഎം തുടങ്ങിയിരുന്നു. ദേശീയതയെ തകര്‍ക്കുക എന്നതാണ് കമ്യൂണിസ്റ്റുകളുടെ രീതി. അവര്‍ ഒരുകാലത്തും ദേശീയതയെ അംഗീകരിച്ചിട്ടില്ല. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം കല്‍ക്കത്ത തീസിസിന്റെ പേരില്‍ രാജ്യത്ത് കലാപമുണ്ടാക്കാനാണ് കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചത്. ഭാരതത്തെ പതിനാറായി മുറിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം.
1984ല്‍ ഖാലിസ്ഥാന്‍ വാദമുയര്‍ന്നപ്പോള്‍ അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുര്‍ജിത്തിന്റെ നിലപാട് വിവാദമായിരുന്നു. താനാണ് പാക്കിസ്ഥാന് വാദം ജിന്നയ്ക്ക് ഉപദേശിച്ചുകൊടുത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. മഹാത്മാഗാന്ധിയെ അവഹേളിച്ചവരും അപമാനിച്ചവരും ഇന്ന് ഗാന്ധിയുടെ പേരില്‍ രംഗത്തെത്തിയിരിക്കുകയാണ്.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എക്കാലവും ഗാന്ധിയുടെ മാര്‍ഗ്ഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. സ്വയംസേവകത്വം ഗാന്ധിസം തന്നെയാണ്. അഖണ്ഡഭാരതവും ഹിന്ദുത്വവും ഗാന്ധിജിയുടെ ജീവശ്വാസമായിരുന്നു. അഹിംസ ജീവിത വ്രതമാക്കിയ ഗാന്ധിജിയുടെ നിലപാടിനു നേര് വിപരീതമാണ് കമ്യൂണിസ്റ്റുകളുടെ പ്രവര്‍ത്തനശൈലി. കൊന്നും ഇല്ലായ്മചെയ്തും പാര്‍ട്ടി വളര്‍ത്താമെന്നാണ് അവര്‍ കരുതുന്നത്.
കണ്ണൂരില്‍ ദേശീയ പ്രസ്ഥാനങ്ങളെ അക്രമിച്ചു കീഴ്പ്പെടുത്താമെന്നാണ് അവരുടെ വ്യാമോഹം. എന്നാല്‍ സ്വയംസേവകര്‍ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. നുണപ്രചാരകരെ കാലം ചവറ്റുകൊട്ടയില്‍ താമസിയാതെ തള്ളും. സിപിഎമ്മിന് അധികാരം ലഭിച്ചതോടെ കുരങ്ങന് കള്ളുകുടിച്ചാലെന്ന അവസ്ഥയിലായി.
ഇപ്പോള്‍ പുതിയ കൂട്ടുകാര്‍ കൂടി കമ്യൂണിസ്റ്റുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്. മുസ്ലീംമത തീവ്രവാദികളാണ് കമ്യൂണിസ്റ്റുകാരുടെ പങ്കാളികള്‍. ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടി കേന്ദ്രങ്ങളിലാണ്. ജനാധിപത്യ വിശ്വാസികള്‍ ഈ കൂട്ടുകെട്ടിനെതിരെ രംഗത്തു വരണമെന്നും നാടിനു വിപത്തായി മാറിയ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗ്ഗവന്, ജില്ലാ പ്രസിഡന്റ് ജി. രാജശേഖരന്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്. രുദ്രന്, ബിജെപി മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, പിഎസ്പി ജില്ലാ പ്രസിഡന്റ് ജോസുകുട്ടി, സഹകാര്‍ ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്. കണ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യനും സമിതി ജില്ലാ കണ്‍വീനറുമായ എസ്. ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
കേരളം ഭരിക്കുന്നത് അസത്യത്തിന്റെ പ്രചാരകര്‍: അമ്പലപ്പുഴ ഗോപകുമാര്‍
ആലപ്പുഴ: സംസ്ഥാനം ഭരിക്കുന്നത് അസത്യത്തിന്റെ പ്രചാരകരാണെന്ന് ആര്‍എസ്എസ് ജില്ലാ സംഘചാലകും മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരിയുമായ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍. ജനകീയ സമിതി സംഘടിപ്പിച്ച കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി സത്യത്തിന്റെ പ്രചാരകനായിരുന്നു. സത്യമാണ് ഈശ്വരന്, ഈശ്വരനാണ് സത്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാലിന്ന് സത്യത്തെ നിഗ്രഹിക്കുകയാണ് ഇടതു- വലതു പക്ഷങ്ങള്‍. ഇതുപോലെ സത്യം ധ്വംസിക്കപ്പെട്ടകാലം ഇതിനു മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. മാദ്ധ്യമങ്ങളും അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. നുണപ്രചാരണത്തിന്റെ കാലമാണിത്.
സാംസ്കാരിക നായകരെന്ന് മേനി നടിക്കുന്നവര്‍ ഇടതുപക്ഷത്തിന്റെ കുഴലൂത്തുകാരായി മാറി. രാഷ്ട്രീയ പ്രതിയോഗികളെ വെട്ടിക്കൊല്ലുമ്പോഴും ചുട്ടുകൊന്നപ്പോഴും മൗനത്തില്‍ ഒളിച്ചവരാണിവര്. ഇത്തരം സാംസ്കാരിക നായകരുടെ കാപട്യത്തിന്റെ മേലങ്കി പൊളിച്ചെറിയണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസും അനുബന്ധ പ്രസ്ഥാനങ്ങളും ദേശീയതയുടെ വക്താക്കളാണ്. ചിലര്‍ പറയുന്നു അതിദേശീയത അപകടകരമാണെന്ന്. അമ്മയെ കൂടുതല്‍ സ്നേഹിക്കുന്നത് തെറ്റാണെന്ന കാഴ്ചപ്പാടാണിത്. ഇത്തരം വിടുവായത്തങ്ങള്ക്കുവരെ പ്രചരണം ലഭിക്കുന്ന കാലമാണിത്. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ ജനമനസ്സ് ഉണരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: