തൃശൂര്‍: ജിഷ്ണുപ്രണോയുടെ മരണത്തെത്തുടര്‍ന്ന് പുറത്തുവന്ന നെഹ്റു ഗ്രൂപ്പ് കോളേജുകളിലെ വിദ്യാര്‍ത്ഥി പീഡനത്തെക്കുറിച്ച് മാനേജ്മെന്റ് നടത്തുന്ന കള്ളപ്രചരണം പ്രതിഷേധത്തിനിടയാക്കി. പാമ്പാടി കോളേജിലാണ് ജിഷ്ണുവിന്റെ അത്യാഹിതം നടന്നത്. ഇതേ മാനേജ്മെന്റിന്റെ ലക്കിടി ജവഹര്‍ലാല്‍ നെഹ്റു കോളേജില്‍ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ വാര്‍ഡനെക്കുറിച്ച് ഉയര്‍ത്തിയ പരാതിയും മാനേജ്മെന്റ് മൂടിവെക്കാന്‍ ശ്രമിക്കുകയാണ്. പകരം രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് മാനേജ്മെന്റ് ശ്രമം. ചില രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പുറമെ നിന്നുള്ള ചിലരും ചേര്‍ന്നുള്ള ഗൂഢനീക്കമാണ് കോളേജ് തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിന് പിന്നിലെന്ന് മാനേജ്മെന്റ് രക്ഷിതാക്കള്‍ക്ക് സന്ദേശമയച്ചു. കഴിഞ്ഞദിവസം ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്നയോഗം അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് എല്ലാ രക്ഷിതാക്കള്‍ക്കും മാനേജ്മെന്റ് ഈ സന്ദേശം അയച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ പരാതി അംഗീകരിക്കാനോ പരിഹാരം മുന്നോട്ടുവെക്കാനോ മാനേജ്മെന്റ് തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന യോഗം മുടങ്ങിയത്. പരാതി ഉന്നയിച്ച വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ പ്രിന്‍സിപ്പള്‍ ഉള്‍പ്പടെ കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എതിര്‍ക്കുകയായിരുന്നു. ഇന്നലെ പാമ്പാടി നെഹ്റുകോളേജിലും വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും യോഗം വിളിച്ചെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.
പ്രശ്നം പരിഹരിച്ചതിന്ശേഷം ക്ലാസുകള്‍ തുടങ്ങാമെന്ന രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ആവശ്യം ഏകപക്ഷീയമായി നിരസിച്ചാണ് മാനേജ്മെന്റ് കോളേജ് അടച്ചിട്ടത്. അതേസമയം മാനേജ്മെന്റ് ഭരണകക്ഷിയിലെ ചിലനേതാക്കളുമായി വിഷയം ചര്‍ച്ച നടത്തുന്നതായും സൂചനയുണ്ട്. സിപിഎം മന്ത്രിയുടെ ഭാര്യക്ക് ബന്ധമുള്ള മാനേജ്മെന്റ് കമ്മിറ്റി ഇത്തരത്തില്‍ നീക്കം നടത്തുന്നത് സമരം നടത്തുന്ന എസ്എഫ്ഐയെ ഒതുക്കാനാണ് എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: