ഓക്ലന്‍ഡ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ട്വന്റി 20, ഏകദിന പരമ്പര ജയിച്ചതിനു പിന്നാലെ ഓസ്ട്രേലിയക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തിലും ന്യൂസിലാന്‍ഡിന് വിജയം.ഏറെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ആറ് റണ്‍സിനായിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ 9 വിക്കറ്റിന് 286 റണ്‍സ് അടിച്ചുകൂട്ടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഇന്നിങ്ങ്സ് 47 ഓവറില്‍ 280 റണ്‍സിന് അവസാനിച്ചു. ഒറ്റയാനായി പൊരുതി തകര്‍പ്പന്‍ സെഞ്ചുറിയുമായി നിന്ന മാര്‍ക്കസ് സ്റ്റോയിന്സിന്റെ പ്രകടനവും കംഗാരുക്കളുടെ രക്ഷയ്ക്കെത്തിയില്ല. സ്റ്റോയിന്‍സിസ് മികച്ച പിന്തുണ നല്കാന് സഹതാരങ്ങള്‍ക്ക് കഴിയാതിരുന്നതാണ് തിരിച്ചടിയായത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് 1-0ന് മുന്നിലെത്തി.
ഏഴാമനായി ക്രീസിലെത്തിയ സ്റ്റോയിന്‍സ് 117 പന്തില്‍ നിന്ന് 9 ഫോറും 11 സിക്സറുമടക്കം 146 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഒരുഘട്ടത്തില്‍ അഞ്ചിന് 54 എന്ന നിലയില്‍ വന്‍ തകര്‍ച്ച നേരിട്ട സമയത്താണ് സ്റ്റോയിന്‍സ് ക്രീസിലെത്തുന്നത്. അധികം കഴിയും മുന്നേ നാല് റണ്‍സെടുത്ത സാം ഹീസ്ലെറ്റും പുറത്തായതോടെ ഓസീസ് 6ന് 67 ന് എന്ന നിലയില്‍. തുടര്‍ന്ന് 25 റണ്‍സെടുത്ത ഫോക്നറെ കൂട്ടുപിടിച്ച് സ്റ്റോയിന്‍സ് സ്കോര്‍ 148-ല്‍ എത്തിച്ചു. ഫോക്നര്‍ പുറത്തായശേഷം ക്രീസിലെത്തിയത കുമ്മിന്‍സും (36) തരക്കേടില്ലാത്ത പ്രകടനം നടത്തി.
എന്നാല്‍ സ്കോര്‍ 196-ല്‍ എത്തിയപ്പോള്‍ കുമ്മിന്‍സും മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് റണ്ണെടുത്തും ഹെയ്സല്‍വുഡ് റണ്ണെടുക്കാതെയും പുറത്തായതോടെ വിജയം ന്യൂസിലാന്‍ഡിന് സ്വന്തം. പതിനൊന്നാമന്‍ ജോഷ് ഹേസില്‍വുഡിനെ സ്ട്രൈക്കില്‍ നിന്നൊഴിവാക്കാന്‍ സ്റ്റോയിന്‍സ് സിംഗിളിന് ശ്രമിച്ചതാണ് അവസാന വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമായത്. കരിയറില്‍ 35ാം മത്സരം കളിക്കുന്ന ഹേസില്‍വുഡ് ഏകദിനത്തില്‍ ആദ്യമായാണ് പുറത്താകുന്നത്. ടീം തോറ്റെങ്കിലും സ്റ്റോയിന്സാണ് മാന്‍ ഓഫ് ദി മാച്ച്. ന്യൂസിലാന്‍ഡിനായി സാന്റ്നര്‍ മൂന്നും ഫെര്ഗൂസന്, ബൗള്‍ട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് നീല്‍ ബ്രൂം (73), മാര്ട്ടിന് ഗുപ്റ്റില്‍ (61) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളുടെയും 45 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ജെയിംസ് നീഷത്തിന്റെയും മികവിലാണ് 286 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ വില്ല്യംസണ് 24 റണ്‍സും നേടി. ബൗളിംഗിലും ഓസീസിന് വേണ്ടി തിളങ്ങിയ സ്റ്റോയിന്‍സ് മൂന്ന് വിക്കറ്റുകള്‍ പിഴുതപ്പോള്‍ കുമ്മിന്‍സ് രണ്ടെണ്ണം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: