മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡിന്റെ കുതിപ്പ്. കഴിഞ്ഞ ദിവസം കിങ്സ് കപ്പിന്റെ സെമിയിലെത്താതെ പുറത്തായ റയല്‍ ഇന്നലെ ലീഗ് പോരാട്ടത്തില്‍ റയല്‍ സോസിഡാഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.
റയലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും സോസിഡാഡിനായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ പുറത്തേക്കടിച്ചു തുലയ്ക്കാതെ വലയില്‍ എത്തിക്കുന്നതില്‍ റയല്‍ താരങ്ങള്‍ വിജയിച്ചു. തുടക്കം മുതല്‍ മികച്ച മുന്നേറ്റങ്ങളാണ് ഇരുടീമുകളും നടത്തിയത്. 38-ാം മിനിറ്റില്‍ റയല്‍ ആദ്യ ഗോള്‍ നേടി. മാറ്റിയു കൊവാസിച്ച് ആണ് റയലിനെ മുന്നിലെത്തിച്ചത്. സൊസിഡാഡിന്റെ പ്രതിരോധത്തെ തകര്‍ത്ത് ക്രിസ്റ്റിയാനോ നല്കിയ മനോഹരമായ പാസ് കൊവാസിച്ച് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
കൊവാകിക്ക് നേടുന്ന ആദ്യത്തെ ലാലീഗാ ഗോളാണിത്. ആദ്യപകുതിയില്‍ ഈ ഒരു ഗോളിന് റയല്‍ മുന്നിട്ടുനിന്നു. പിന്നീട് മത്സരത്തിന്റെ 51-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയലിന്റെ ലീഡ് ഉയര്‍ത്തി. ഇത്തവണ വഴിയൊരുക്കിയത് കൊവാസിച്ച്. പിന്നീട് 82-ാം മനിറ്റില്‍ ആല്‍വാരോ മൊറാട്ടോയും ലക്ഷ്യം കണ്ടതോടെ റയലിന്റെ ഗോള്‍പട്ടിക പൂര്‍ണ്ണം. ഇതിനിടെ 74-ാം മിനിറ്റില്‍ മാര്‍ട്ടിനെസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരായാണ് സോസിഡാഡ് കളിച്ചത്.
വിജയത്തോടെ 19 കളികളില്‍ നിന്ന് റയലിന് 46 പോയിന്റായി. രണ്ടാമതുള്ള ബാഴ്സയേക്കാള്‍ നാല് പോയിന്റ് കൂടുതല്‍.മറ്റൊരു മത്സരത്തില്‍ സെവിയക്ക് അപ്രതീക്ഷിത പരാജയം. എസ്പാനിയോളിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ മാര്ട്ടിന് പരേജ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് സെവിയയ്ക്ക് കനത്ത തിരിച്ചടിയായി. പരാജയത്തോടെ രണ്ടാംസ്ഥാനം നിലനിര്‍ത്താനുള്ള അവസരവും അവര്‍ക്ക് നഷ്ടമായി. 20 കളികളില്‍ നിന്ന് 42 പോയിന്റുമായി മൂന്നാമതാണ് അവര്‍.
മറ്റൊരു കളിയില്‍ അത്ലറ്റിക് ബില്‍ബാവോ 2-1ന് സ്പോര്‍ട്ടിങ്ങ് ജിഗോണിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: