കണ്ണൂര്‍ ജില്ലയില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോരാട്ടമാണ് ആര്‍എസ്എസും പരിവാര്‍ സംഘടനകളും നടത്തുന്നത്. കണ്ണൂരിലെ സംഘര്‍ഷം സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള സംഘര്‍ഷം മാത്രമായി പലരും വിലയിരുത്തുന്നത് തെറ്റായ സന്ദേശം നല്‍കും. രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുക എന്നത് സിപിഎമ്മിന്റെ ശൈലി ആണ്. കണ്ണൂരില്‍ നടക്കുന്ന സിപിഎം ആക്രമത്തെക്കുറിച്ചും അവരുടെ ഫാസിസ്റ്റ് മനോഭാവത്തെകുറിച്ചും എല്ലാവര്ക്കും അറിയാം. ഭാരതത്തിന്റെ മറ്റുസംസ്ഥാനങ്ങളില്‍ ഉള്ളവര്‍ സിപിഎമ്മിനെ ഭയത്തോടും വെറുപ്പോടും കൂടിയാണ് വീക്ഷിക്കുന്നത്.
രാഷ്ട്രീയ സ്വയം സേവക സംഘം ഭാരതത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് 1925 ലാണ്. അതായത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതിന് ഒരു വര്‍ഷത്തിനുശേഷം. ഇന്ത്യയില്‍ 91 വര്‍ഷമായി സംഘം പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ സംഘപ്രവര്‍ത്തനം തുടങ്ങിയത് 1942 ലാണ്. അതായത് 74 വര്‍ഷമായി സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. തുടക്കത്തില്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ തൊഴില്‍ മേഖലകളില്‍ സ്വാധീനം ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഎം) പിന്നീട് കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങി. ബംഗാള്‍ നഷ്ടമായി.
ത്രിപുര നഷ്ടപ്പെടാന്‍ പോകുന്നു. പിന്നെയുള്ള ഏക ആശ്രയം കേരളമാണ്. ഇവിടെ ഇനി എത്രനാള്‍ തുടരാം എന്ന് അവര്‍ക്കുതന്നെ ഒരു രൂപവും ഇല്ല. കാരണം കേരളത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ ശക്തമാകുന്നത് സിപിഎമ്മിന് സഹിക്കാവുന്നതിലും അപ്പുറമാണ്. കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന്റെ ഫലമായി ജനങ്ങളില്‍ ദേശാഭിമാനവും ഐക്യബോധവും സൃഷ്ടിക്കാന്‍ കഴിഞ്ഞു. സംഘത്തിന്റെ സ്വാധീനം വളരുന്നതില്‍ കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണത 1942 മുതല്‍ പ്രകടമായിരുന്നു. സിപിഎമ്മിന്റെ കഠാര രാഷ്ട്രീയം ഏഴ് പതിറ്റാണ്ടിലൂടെ കേരളത്തില്‍ 250 സംഘപ്രവര്‍ത്തകരെ കൊലചെയ്തിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് നരഹത്യകള്‍ അത് റഷ്യയിലായാലും ചൈനയിലായാലും ക്യൂബയിലായാലും സമാനത കാണാന്‍ സാധിക്കും. 1917 ലെ റഷ്യന്‍ വിപ്ലവത്തിനുശേഷം തെരഞ്ഞെടുക്കപ്പെട്ട 517 അംഗങ്ങളില്‍ 375 പേരെ കൊന്നൊടുക്കാന്‍ ലെനിന്റെ ചെമ്പടയ്ക്ക് ഒരു മടിയും ഇല്ലായിരുന്നു. 1966 ല്‍ ഇതേ റഷ്യയില്‍ 1208 പേരെ വെടിവെച്ചുകൊല്ലാനും കേന്ദ്ര കമ്മിറ്റിയിലെ 138 പേരില്‍ 96 പേരെ കൊല്ലാനും ഒരു കൂസലും ഇല്ലായിരുന്നു. 1989 ല്‍ ചൈനയിലെ ടിയാന്മെന് സ്ക്വയറില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കൊന്നവരുടെ എണ്ണം 3000 മുതല്‍ 10000 വരെ എന്നാണ് കണക്ക്.
ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ സേച്ഛാധിപതി സോവിയറ്റ് യൂണിയന്റെ സ്റ്റാലിനാണ്. സ്റ്റാലിന് തുടര്‍ന്ന നയങ്ങള്‍, സമീപനങ്ങള്‍ പില്ക്കാലത്ത് മറ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും കാണാന്‍ സാധിക്കും. അതേ സ്റ്റാലിന്റെ പിന്തലമുറക്കാരാണ് ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റുകള്‍. അവരുടെ നിലപാടുകള്‍, പ്രതികരണങ്ങള്‍ മറ്റുള്ളവരോടുള്ള സമീപനം, അക്രമസ്വഭാവം എന്നിവ നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് മാടമ്പിമാരിലും പ്രകടമാണ്.
ഒരു കാലഘട്ടത്തില്‍ സിപിഎമ്മിന്റെ കോട്ടയെന്ന് കരുതപ്പെട്ടിരുന്ന കണ്ണൂര്‍ ജില്ലയില്‍ സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ വിള്ളലുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിന്റെ ഒട്ടുമിക്ക ജില്ലകളിലും സിപിഎം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും കണ്ണൂര്‍ ഓരോ ദിവസം ചെല്ലുന്തോറും ശവപ്പറമ്പായി മാറുകയാണ്. കണ്ണൂരില്‍ സിപിഎം അക്രമരാഷ്ട്രീയത്തിന് ഇരയാകുന്നത് ആര്‍എസ്എസ് മാത്രമല്ല. എല്‍ഡിഎഫ് മുന്നണിയിലെ സിപിഐ, ആര്‍എസ്പി, ജനതാദള്‍, യുഡിഎഫിലെ കോണ്‍ഗ്രസ്സ്, മുസ്ലിംലീഗ് വരെ സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. എന്തിന് സ്വന്തം പാര്‍ട്ടിയിലെ സഖാക്കളെപ്പോലും അവര്‍ വെറുതെ വിടാറില്ല.
സംഘടനാ പ്രവര്‍ത്തകര്‍ മാത്രമല്ല, പാര്‍ട്ടിക്ക് വിധേയരാകാത്ത നിയമപാലകന്മാര്, പരിസ്ഥിതി പ്രവര്‍ത്തകര്‍, സാസ്ക്കാരിക നായകന്മാര്, മാദ്ധ്യമപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ മേഖലയിലുള്ളവര്‍, ദളിതര്‍, പാവപ്പെട്ടവരും പിന്നാക്കക്കാരും, ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍, പിഞ്ചുകുട്ടികള്‍, സ്ത്രീകള്‍ എന്നുവേണ്ട ഏതുവിഭാഗത്തില്‍പ്പെട്ടവര്‍ ആയാലും ആരെയും സിപിഎം വെറുതെ വിടാറില്ല. പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയില്‍. അക്രമത്തിന് വിധേയരായാല്‍ പരാതി നല്കാന് പോലും ധൈര്യം കാണിക്കാത്ത പോലീസുകാര്‍ കണ്ണൂരിലുണ്ട്. കണ്ണൂരിലെ പോലിസ് സ്റ്റേഷനുകള്‍ സിപിഎമ്മിന്റെ സമാന്തര ഓഫീസുകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
1969 ല്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് സിപിഎം തുടക്കംകുറിച്ചത് വാടിക്കല്‍ രാമകൃഷ്ണന് എന്ന സ്വയംസേവകനെ കൊന്നിട്ടായിരുന്നു. ഈ കേസിലെ പ്രതിയാണ് ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി എന്നറിയുമ്പോള്‍ സാക്ഷര കേരളം ഒന്നടങ്കം തലകുനിക്കണം.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളാണ് മറ്റൊരു ശാപം. സിപിഎം അല്ലാത്ത ഒരു കുടുംബത്തിനും ജീവിക്കാന്‍ സാധിക്കാത്ത അന്തരീക്ഷം. വികസനം എത്താത്ത ഗ്രാമങ്ങള്‍. പ്രകാശിക്കാത്ത വഴിയോര വിളക്കുകള്‍. ടാര്‍ചെയ്യാത്ത ഇടുങ്ങിയ പാതകള്‍. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പ്രതിയോഗികളെ അക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന വേട്ടപ്പട്ടികളെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കാണാം.
സംഘപരിവാര്‍ കുടുംബങ്ങളിലെ സഹോദരിമാരുടെ കല്യാണങ്ങള്‍ മുടക്കുക, സഹകരണ സംഘങ്ങളില്‍ വായ്പകള്‍ നിഷേധിക്കുക, കൊടുത്താല്‍തന്നെ ജപ്തി ഭീഷണി മുഴക്കുക, പാര്‍ട്ടി ഓഫീസിന് സ്ഥലം നല്‍കില്ലെങ്കില്‍ വീട് തകര്‍ക്കുക, സ്ഥലം കയ്യേറി മതില് കെട്ടുക, വിദ്യാലയങ്ങള്‍ നശിപ്പിക്കുക, ശവസംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരെ അക്രമിക്കുക, സംഘപ്രസ്ഥാനങ്ങളുടെ കാര്യാലയങ്ങള്‍ നശിപ്പിക്കുക, സേവാ കേന്ദ്രങ്ങള്‍ നശിപ്പിക്കുക, വീടുകള്‍ ആക്രമിച്ച് തകര്‍ക്കുക, കിണറുകളില്‍ മനുഷ്യന്റെ വിസര്‍ജ്ജവും മുടിയുമിട്ട് കുടിവെള്ളം മുട്ടിക്കുക, കൃഷി നശിപ്പിക്കുക, സമ്പാദ്യം കൊള്ളയടിക്കുക, അന്നത്തിനുള്ള വഴിമുട്ടിക്കുക ഇതെല്ലാമാണ്സിപിഎമ്മിന്റെ ജില്ലാ/സംസ്ഥാന നേതൃത്വം അവരുടെ അണികളിലൂടെ പ്രാവര്‍ത്തികമാക്കുന്നത്.
കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തകനുനേരെ അക്രമഭീഷണി മുഴക്കുക, ഭീഷണി സന്ദേശം ചുവരുകളില്‍ എഴുതിവെയ്ക്കുക, വീടിന്റെ മുറ്റത്ത് റീത്ത് സമര്‍പ്പിക്കുക, അക്രമത്തിന് ഇരയാകുന്നവരുടെ മുറിവുകളില്‍ മണ്ണുവാരി ഇടുക, മൃതദേഹം വികൃതമാക്കുക ഇതൊക്കെയാണ് സിപിഎമ്മിന്റെ ഫാസിസ്റ്റ് രൂപം. ശത്രുരാജ്യങ്ങള്‍പോലും മൃതദേഹത്തോട് കാണിക്കാത്ത അനാദരവാണ് സിപിഎം ഇവിടെ കാണിക്കുന്നത്. ഓരോ കൊലപാതകങ്ങളും കഴിയുമ്പോള്‍ സിപിഎമ്മിന്റെ ജില്ലാ/സംസ്ഥാന നേതൃത്വം ഞങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നു.
കുട്ടികളുടെ മുന്നില്‍വച്ചോ, അമ്മയുടെ മുന്നില്‍വച്ചോ, ഭാര്യയുടെ മുന്നില്‍വച്ചോ കൊലനടത്താന്‍ സിപിഎമ്മിന് മടിയില്ല. കൂത്തുപറമ്പില്‍ അമ്മയുടെ മുന്നിലിട്ടാണ് സത്യനെ തല അറുത്തുമാറ്റി കൊലെപ്പടുത്തിയത്. കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ ഇല്ലാതാക്കിയത് പിഞ്ചുകുട്ടികളുടെ കണ്മുന്നിലാണ്. ഉത്തമന്റെ മകന് രമിത്തിനെ ഇല്ലാതാക്കിയത് അമ്മയുടെയും സഹോദരിയുടെയും മുന്നില്‍വച്ച്. പി.പി. മോഹനനെ കൂത്തുപറമ്പില്‍ കൊന്നത് മകളുടെ മുന്നിലിട്ട്. അവസാനം സന്തോഷ് കൊലചെയ്യപ്പെട്ടത് ഉറങ്ങിക്കിടക്കുമ്പോള്‍.
ഫെബ്രുവരി മാസം ഒന്നുമുതല്‍ 10 വരെ നടക്കുന്ന കണ്ണൂര്‍ നിധിസമാഹാരണ യജ്ഞത്തില്‍ പങ്കാളികളാകാന്‍ ആദര്‍ശത്തെ നെഞ്ചോടുചേര്‍ത്ത് പിടിച്ച ഓരോ സംഘപരിവാര്‍ പ്രവര്‍ത്തകനും തയ്യാറാകണം. കണ്ണൂരില്‍ മാത്രം ബലിദാനികളായ 96 പേരുടെ കുടുംബങ്ങള്‍, മരിച്ചതിന് തുല്യമായി ജീവിച്ചിരിക്കുന്നവര്‍, ജോലിക്ക് പോകാന്‍ പറ്റാത്തവര്‍, വീട് നഷ്ടപ്പെട്ടവര്‍, കാറുകളും ബൈക്കുകളും ആട്ടോറിക്ഷകളും നഷ്ടപ്പെട്ടവര്‍, കൃഷി ഇടങ്ങളില്‍ നഷ്ടം സംഭവിച്ചവര്‍, സമ്പാദ്യം നഷ്ടപ്പെട്ടവര്‍ ഇങ്ങനെ നീളുന്നു കണ്ണൂരിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കഴിയുന്നവര്‍. ഇവരെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ടിറങ്ങണം. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്ന് കാട്ടിക്കൊടുക്കാന്‍ സാധിക്കണം.
(ആര്‍എസ്എസ് കൊല്ലം വിഭാഗ് വ്യവസ്ഥാ പ്രമുഖാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: