കോഴിക്കോട്: സംസ്ഥാനത്ത് വികസന പ്രവര്‍ത്തനം സ്തംഭിച്ചു. ത്രിതല പഞ്ചായത്തുകളില്‍ മന്ദഗതിയിലാണ് പദ്ധതി നിര്‍വഹണം. 2016-17 വാര്‍ഷിക പദ്ധതി വിഹിതത്തിന്റെ 23 ശതമാനമേ തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുവരെ വിനിയോഗിച്ചിട്ടുള്ളു. മുന്‍വര്‍ഷങ്ങളില്‍ ഇത് 40 ശതമാനത്തോളമായിരുന്നു. മാര്‍ച്ച് 31 ന് വാര്‍ഷിക പദ്ധിയുടെ കാലാവധി തീരുമ്പോള്‍ വികസന പ്രവര്‍ത്തനത്തിനായി നീക്കിവെച്ച തുകയുടെ 50 ശതമാനമെങ്കിലും ചെലവഴിക്കാനാകുമോയെന്നാണ് ആശങ്ക.
തദ്ദേശസ്ഥാപനങ്ങളില്‍ വിനിയോഗിച്ച തുക ശതമാനക്കണക്കില്‍ ഇപ്രകാരം: ഗ്രാമപഞ്ചായത്ത് -19.73, ബ്ലോക്ക് -22.12, ജില്ല-19.77, മുനിസിപ്പാലിറ്റി-17.89, കോര്പ്പറേഷന്-24.53.ഏറ്റവും കുറച്ച് ചെവഴിച്ച മുനിസിപ്പാലിറ്റികളില്‍ ഒന്നാം സ്ഥാനം തലശ്ശേരിക്കാണ്-6.38 ശതമാനം. ഈരാറ്റുപേട്ട-7.32 ഉം ചങ്ങനാശ്ശേരി-8.03ശതമാനവുമാണ് വിനിയോഗിച്ചത്. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച മുനിസിപ്പാലിറ്റി ഹരിപ്പാടാണ്-49.66 ശതമാനം. ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും പിന്നാക്കം മാനന്തവാടിയാണ്-2.5 ശതമാനം. കല്‍പ്പറ്റ-2.65, ഇരിട്ടി-2.79 ശതമാനവുമാണ് ചെലവഴിച്ചത്. കൂടുതല്‍ തുക വിനിയോഗിച്ച ബ്ലോക്ക് പഞ്ചായത്ത് പെരുമ്പടപ്പാണ്-60.97 ശതമാനം.
ഗ്രാമപഞ്ചായത്തില്‍ പിന്നാക്കം തലനാടാണ്-3.74 ശതമാനം. തൊട്ടുപിന്നാലെ ഈസ്റ്റ് ഏളേരി-3.91, പാണാഞ്ചേരി-5.26 ശതമാനം. വെട്ടം ഗ്രാമപഞ്ചായത്താണ് പദ്ധതി തുക കൂടുതല്‍ വിനിയോഗിച്ചത്-53.89 ശതമാനം. കോര്‍പ്പറേഷനുകളില്‍ കൊച്ചിയാണ് പിന്നില്‍-11.6 ശതമാനം. കൂടുതല്‍ തുക വിനിയോഗിച്ചത് കൊല്ലം-23.19 ശതമാനം. ജില്ലാ പഞ്ചായത്തുകളില്‍ കുറവ് എറണാകുളവും(4.74)കൂടുതല്‍ മലപ്പുറവുമാണ്-29.96 ശതമാനം.
പദ്ധതി തുക ചെലവഴിക്കാനാകാത്തത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ത്രിതല പഞ്ചായത്തുകളില്‍ നിര്വഹണവിഭാഗത്തില് ജീവനക്കാരുടെ കുറവ് വലിയ പ്രശ്നമാണ്. എന്നാല്‍ ഒഴിവ് നികത്തുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. അസിസ്റ്റന്റ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, ഓവര്‍സീയര്‍, ക്ലാര്‍ക്കുമാര്‍ എന്നിവരുടെ നൂറ് കണക്കിന് ഒഴിവുകളാണ് നികത്താനുള്ളത്. സംസ്ഥാനത്ത് പലയിടങ്ങളിലും രണ്ടും മൂന്നും പഞ്ചായത്തുകളുടെ ചുമതലയുണ്ട് ഒരു അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: