ന്യൂദല്‍ഹി: വിജയ് മല്ല്യയുടെ കടക്കെണിയിലായ സ്ഥാപനങ്ങള്‍ക്ക് വായ്പ അനുവദിക്കാന്‍ ഇടപെട്ടത് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങും മുന്‍ ധനമന്ത്രി പി. ചിദംബരവും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മല്ല്യ, മന്മോഹന് സിങ്ങിനും ചിദംബരത്തിനും അയച്ച കത്തുകളുടെയും ഇ മെയിലുകളുടെയും വിവരം പുറത്തുവന്നു.
വായ്പ അനുവദിക്കാന്‍ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്മോഹന് 2011 ഒക്ടോബര്‍ നാലിനും ചിദംബരത്തിന് 2013 മാര്‍ച്ച് 21നുമാണ് കത്തയച്ചത്. ഇവരുടെ സമ്മര്‍ദ്ദത്താലാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സിനും യുണൈറ്റഡ് ബ്രൂവറീസിനും കണ്‍സോര്‍ഷ്യം 9,000 കോടി രൂപ വായ്പ അനുവദിച്ചത്. അന്നത്തെ എസ്ബിഐ മേധാവികളെ നേരില്‍ക്കാണാന്‍ മല്ല്യക്ക് ഇവര്‍ അവസരമൊരുക്കി. ബാങ്ക് മേധാവികള്‍ സന്ദര്‍ശനാനുമതി നിഷേധിച്ചതോടെയാണ് മല്ല്യ ഇവരിലൂടെ സമ്മര്‍ദം ചെലുത്തിയത്. 2004, 2008, 2010 വര്‍ഷങ്ങളിലാണ് വായ്പ ലഭിച്ചത്. ആദ്യമെടുത്ത വായ്പകളില്‍ വലിയ കുടിശിക വന്നിട്ടും വീണ്ടും നല്കി.
2016 മാര്‍ച്ച് രണ്ടിന് ബ്രിട്ടനിലേക്ക് നാടുവിട്ട മല്ല്യയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വന്നു.എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, ആക്സിസ് ബാങ്ക്, കോര്പ്പറേഷന് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു കശ്മീര്‍ ബാങ്ക്, ഐഡിബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് തുടങ്ങിയവയാണ് വായ്പ നല്‍കിയത്.
മല്ല്യയെ സഹായിച്ചത് മന്മോഹന് സിങ്ങെന്ന് തെളിഞ്ഞെന്ന് ബിജെപി. മന്മോഹന്റെ സമ്മര്‍ദത്തിലാണ് കടക്കെണിയിലായ കിങ്ഫിഷറിന് സാമ്പത്തിക സഹായം ലഭിച്ചത്. മല്ല്യയോട് ആദായനികുതി വകുപ്പ് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിച്ചത് ഇദ്ദേഹത്തിന്റെ പ്രേരണയിലെന്നും പാര്‍ട്ടി വക്താവ് സാമ്പിത് പത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: