കോട്ടയം: സംസ്ഥാന വ്യാപകമായുള്ള റെയ്ഡിന്റെ ഭാഗമായി കോട്ടയം ആര്.ടി. ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി . ആര്.ടി. ഓഫീസുകള്‍ ഇടനിലക്കാര്‍ കൈയടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പരിശോധനയില്‍ ഇടനിലക്കാരെ പിടികൂടാനായില്ലെങ്കിലും ഓഫീസിലെ ഒരു കാഷ് കൗണ്ടറില്‍ കണക്കില്‍പ്പെടാത്ത 600 രൂപ കണ്ടെത്തി. ലേണേഴ്സ് ലൈസന്‍സിനായുള്ള 659 അപേക്ഷകളില്‍ 19 എണ്ണം തടഞ്ഞുവച്ചിരിക്കുന്നതായി കണ്ടെത്തി. ഡ്രൈവിങ്ങ് ലൈസന്‍സിനായുള്ള 1876 അപേക്ഷകളില്‍ 23 എണ്ണവും തടഞ്ഞുവച്ചതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്. പുതിയ രജിസ്ട്രേഷനായുള്ള ആയിരത്തോളം അപേക്ഷകളിലും ഓണേഴ്സ് സര്‍ട്ടിഫിക്കറ്റിനായുള്ള 411 അപേക്ഷകളിലും തീര്‍പ്പു കല്പ്പിച്ചില്ലെന്നു കണ്ടെത്തി. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഫീസുകളിലും മറ്റും വര്ധനയുണ്ടായതിനെത്തുടര്ന്നുണ്ടായ പ്രശ്നങ്ങളാണ് ഇത്തരം അപേക്ഷകളില്‍ തീര്‍പ്പു കല്പ്പിക്കാന് വൈകുന്നതിനു കാരണമായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സേവനാവകാശ നിയമത്തില്‍ 46 കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും എന്നാല്‍, ഇവ പൂര്‍ണമായി പാലിക്കാന്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്നതായും ജീവനക്കാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഇക്കാര്യം ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. മറ്റു ക്രമക്കേടുകളില്‍ നിയമപരമായി മുന്നോട്ടു പോകാനും തീരുമാനിച്ചു.
രാവിലെ പതിനൊന്നോടെ ആരംഭിച്ച പരിശോധന രണ്ടു മണിക്കൂറിലേറെ നീണ്ടു. ഓഫീസ് രജിസ്റ്ററുകള്‍ പരിശോധിച്ച സംഘം വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തിയവരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. ഡിവൈ.എസ്.പി. എസ്. സുരേഷ് കുമാര്‍, സി.ഐ. റിജോ പി. ജോസഫ്, എസ്.ഐമാരായ ഉണ്ണികൃഷ്ണന്, സജീവ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ജയകുമാര്‍, ശ്യാംകുമാര്‍, വിജയന്, തോമസ്, വിനോദ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: